Representative image | Photo: AFP
ആലപ്പുഴ: കോവിഡ് നാലാംതംരംഗ സാധ്യത മുന്നിൽക്കണ്ട് ആരോഗ്യവകുപ്പു തുടങ്ങിയ വാക്സിനേഷൻ ഡ്രൈവ് ജില്ലയിൽ പാളുന്നു. ഡ്രൈവ് തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോൾ സാധാരണ ദിവസങ്ങളിൽ നൽകിയതിന്റെ പകുതിപോലും നേട്ടമുണ്ടാക്കാൻ ജില്ലയ്ക്കായില്ല.
ഡ്രൈവിനു മുൻപ് 90 കേന്ദ്രങ്ങളിലായി ദിവസം 2,500-നും 3,000-നും ഇടയിൽ ആളുകൾക്കു കുത്തിവെപ്പ് നൽകുന്നതാണ്. എന്നാൽ, ഡ്രൈവാരംഭിച്ച ആദ്യദിനം 1,943 പേർക്കു മാത്രമാണ് കുത്തിവെപ്പു നൽകിയത്. രണ്ടാംദിനമായ വെള്ളിയാഴ്ച ഇത് ആയിരത്തിൽ താഴെയായി.
വാക്സിനെടുക്കാനായി ആളുകളെ ഒന്നിച്ചെത്തിക്കാൻ താഴേത്തട്ടിലുള്ള സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് കാരണമെന്നാണു സൂചന. ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ, വിദ്യാഭ്യാസവകുപ്പ് അധികൃതർ എന്നിവരാണ് വാക്സിനെടുക്കേണ്ടവരെ ആശുപത്രികളിലെത്തിക്കാൻ പ്രവർത്തിക്കേണ്ടത്. എന്നാൽ, പലയിടത്തും അതു കാര്യക്ഷമമല്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വാക്സിൻ പാഴാകുന്നത് ഒഴിവാക്കാനായി പത്തോ ഇരുപതോ ആളുകൾ ഒന്നിച്ചെത്തണമെന്ന് ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. ഇതുമൂലം തനിച്ചു വരുന്നവർക്ക് വാക്സിൻ കിട്ടാത്ത സ്ഥിതിയുണ്ടായി.
ഇതിനു പരിഹാരമായി വരുന്നവർക്കെല്ലാം വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കാൻ ആരോഗ്യവകുപ്പ് ജില്ലാ അധികൃതർ സർക്കാരിന്റെ അനുമതി തേടിയതു മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു.
കുത്തിവെപ്പിന് ആളെക്കിട്ടാൻ പെടാപ്പാട്
കോവിഡിനെ പലർക്കും പേടിയില്ലാത്ത അവസ്ഥയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ബൂസ്റ്റർ ഡോസ് എടുക്കണമെന്ന് നിരന്തരം വീടുകൾ കയറിയിറങ്ങിപ്പറയുന്നുണ്ട്. തീയതിയും നൽകുന്നുണ്ട്. പക്ഷേ, പലരും വരാൻ മടിക്കുകയാണെന്നും അവർ പറയുന്നു. സൗജന്യമായി ലഭിച്ചിട്ടും വാക്സിൻനെടുക്കാത്തവരാണ് ഏറെയും. ആരോഗ്യപ്രവർത്തകർക്കും മുന്നണിപ്പോരാളികൾക്കും പുറമെ 60 കഴിഞ്ഞവർക്കും ബൂസ്റ്റർ ഡോസ് സർക്കാർ ആശുപത്രികളിൽ സൗജന്യമാണ്. എന്നിട്ടും ആരുമതു പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് ആരോഗ്യപ്രവർത്തകരുടെ പരിഭവം. 60-ൽ താഴെയുള്ളവർക്കു പണം നൽകിയാൽ സ്വകാര്യാശുപത്രികളിൽനിന്ന് ബൂസ്റ്റർ ഡോസ് ലഭിക്കും.
നാലാംതരംഗം വരെ കാക്കണോ?
കോവിഡ് പ്രതിരോധ വാക്സിനെത്തിയ ഘട്ടത്തിൽ കുത്തിവെപ്പെടുക്കാൻ ആളുകൾക്കു മടിയായിരുന്നു. ആരോഗ്യപ്രവർത്തകർ പലവട്ടം വീടുകൾ കയറിയിറങ്ങിപ്പറഞ്ഞിട്ടും ആരും വാക്സിനെടുക്കാൻ തയ്യാറായില്ല. രോഗം വ്യാപകമായി ആളുകൾ കൂട്ടത്തോടെ മരിച്ചതോടെ വേണ്ടെന്നു പറഞ്ഞവരെല്ലാം ആശുപത്രികളിലേക്കോടി. വാക്സിനായി വഴക്കും ബഹളവും വരെയുണ്ടായി. പോലീസിനെ സുരക്ഷയ്ക്കായി നിയോഗിക്കേണ്ടിയും വന്നു. അങ്ങനെയൊരവസ്ഥ വീണ്ടുമുണ്ടാക്കരുതെന്നാണ് ആരോഗ്യവകുപ്പിന്റെ അഭ്യർഥന.
Content Highlights: booster dose, vaccine hesitancy, covid 19
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..