Representative Image | Photo: Gettyimages.in
മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് ഓഗസ്റ്റ് ഒന്ന് മുതൽ ഏഴുവരെ ലോകമുലയൂട്ടൽ വാരമായി ആചരിക്കുന്നത്. കുഞ്ഞ് ജനിച്ച് ആറുമാസം വരെ മുലപ്പാൽ അല്ലാതെ മറ്റൊന്നും കൊടുക്കരുതെന്നാണ് ഡോക്ടർമാർ പറയുന്നത്. കൃത്യമായി മുലപ്പാൽ കുടിച്ച് വളരുന്ന കുഞ്ഞിന് രോഗപ്രതിരോധശേഷിയും വളർച്ചയും ഉണ്ടാകുമെന്നും ഡോക്ടർമാർ പറയുന്നു.
മുൻകാലതലമുറകൾ മുലപ്പാൽ മാത്രമാണ് ഊട്ടിയിരുന്നത്, എന്നാൽ ജോലിത്തിരക്കുകളും മറ്റും മൂലം പലർക്കും ഫോർമുല ഫുഡുകളെ ആശ്രയിക്കേണ്ടി വരാറുണ്ട്. കൃത്യമായ അളവുകളിൽ പോഷകമൂല്യമുള്ള മുലപ്പാലിനോളം ഫോർമുല ഫുഡുകൾ വരില്ലെന്നും കുഞ്ഞിന്റെ ആദ്യആറുമാസത്തിൽ മുലപ്പാൽ മാത്രമേ നൽകാവൂ എന്നും ഗൈനക്കോളജിസ്റ്റായ ഡോ. സുവർണ റായ് പറയുന്നു.
ദിവസത്തിൽ ഓരോ സമയത്തിന് അനുസരിച്ചും കുഞ്ഞിന്റെ പ്രായത്തിന് അനുസരിച്ചും പരിചരണത്തിന് അനുസരിച്ചും മുലപ്പാലിന്റെ അളവും ഘടനയും മാറുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും അത് കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയെ ഉറപ്പുവരുത്തുമെന്നും ഡോക്ടർ പറയുന്നു.
എല്ലാവിധത്തിലുള്ള അസുഖങ്ങളിൽ നിന്നും അലർജികളിൽ നിന്നും അണുബാധയിൽ നിന്നുമൊക്കെ കുഞ്ഞുങ്ങൾക്ക് പ്രതിരോധശേഷി നൽകുന്നതാണ് മുലപ്പാലെന്ന് ഡോ. ചന്ദ്രശേഖർ മഞ്ചാലയും പറയുന്നു. മുലപ്പാൽ എളുപ്പത്തിൽ ദഹിക്കും എന്നത് മാത്രമല്ല ഭാവിയിൽ ഉണ്ടായേക്കാവുന്ന ഡയബറ്റിസ്, ചെവിയിലെ അണുബാധ തുടങ്ങിയ പ്രശ്നങ്ങളിൽ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. ഫോർമുല ഫുഡിനെ ആശ്രയിച്ച് വളരുന്ന കുട്ടികൾക്ക് മുലപ്പാൽ കുടിച്ച് വളരുന്ന കുട്ടികളേക്കാൾ ആരോഗ്യവും വളർച്ചയും കൂടുതലായിരിക്കുമെന്നും ഡോ.ചന്ദ്രശേഖർ പറയുന്നു.
എങ്ങനെ മുലയൂട്ടണം?
പ്രസവിച്ച് ഒരു മണിക്കൂറിനുള്ളിൽ നിർബന്ധമായും മുലയൂട്ടണം. കുഞ്ഞിനെ മാറ്റി കിടത്താതെ അമ്മയുടെ നെഞ്ചോടു ചേർത്തു കിടത്തണം. ഇങ്ങനെ കിടത്തുന്നതും പാൽ ചുരത്താൻ പ്രയോജനപ്പെടും. പാൽ വലിച്ചുകുടിച്ചാൽ മാത്രമേ വീണ്ടും പാൽ ഊറി വരുകയുള്ളൂ. മുല കുടിപ്പിക്കുന്നതനുസരിച്ച് പാലിന്റെ അളവും അതനുസരിച്ച് കൂടും. മുലയൂട്ടൽ തുടങ്ങാൻ വൈകിയാൽ പാല് ആവശ്യത്തിന് ഉണ്ടായി വരില്ല. ആദ്യ മണിക്കൂർ ഉണർവോടെ ഇരിക്കുന്ന ശിശു അതിനുശേഷം ഉറക്കത്തിലേക്ക് വഴുതിപോകുന്നു. പിന്നെ മുലയൂട്ടാൻ സാധിക്കാതെ വരികയും പാല് കുറഞ്ഞുപോകുകയും ചെയ്യും. അതുകൊണ്ട് വിലപ്പെട്ട ആദ്യ രണ്ടു മണിക്കൂർ പാഴാക്കരുത്. പോഷകഗുണം ഏറ്റവും കൂടിയ ആദ്യ ദിവസത്തെ പാലും പാഴാക്കി കളയരുത്. മുലപ്പാലല്ലാതെ മറ്റൊന്നും (സ്വർണം, ഗ്ലൂക്കോസ്, തേൻ, കൽക്കണ്ടം, മുന്തിരി പിഴിഞ്ഞ വെള്ളം) കൊടുക്കരുത്.
സൗകര്യപ്രദമായ രീതിയിൽ ഇരുന്നോ കിടന്നോ വേണം മുലയൂട്ടാൻ. മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുപ്പു ഭാഗവും കുഞ്ഞിന്റെ വായിൽ വരത്തക്ക രീതിയിൽ കുഞ്ഞിനെ പിടിക്കണം. കുഞ്ഞിന്റെ തല കൈമുട്ടിൽ വരത്തക്കവിധം പിടിച്ച് മറ്റേ കൈകൊണ്ട് സ്തനം താങ്ങി പാലൂട്ടണം. ആദ്യ ദിവസങ്ങളിൽ 8 മുതൽ 12 പ്രാവശ്യം വരെ മുല കൊടുക്കണം.
മാനസികാവസ്ഥ പ്രധാനം
അമിത ആശങ്കയും ദേഷ്യവും വേദനയും വരുമ്പോൾ അമ്മമാർക്ക് ആവശ്യത്തിനുള്ള പാൽ ചുരത്താനാവില്ല. കുഞ്ഞിനെ കുറിച്ച് സ്നേഹത്തോടെ ഓർക്കുമ്പോഴും മുലയൂട്ടലിനെക്കുറിച്ചു നല്ലതു ചിന്തിക്കുമ്പോഴും കേൾക്കുമ്പോഴും ആണ് പാലൊഴുകിവരിക. കുഞ്ഞൊന്നു കരഞ്ഞാൽ, മുലപ്പാൽ കുറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിച്ച് പൊടിപ്പാലും പശുവിൻപാലും കൊടുക്കുന്ന പ്രവണത ഇന്നും കണ്ടുവരുന്നു. ഇങ്ങനെ ചെയ്യുന്നവർ അറിഞ്ഞുകൊണ്ട് കുഞ്ഞിനെ രോഗത്തിലേക്ക് തള്ളിവിടുന്നു.
ജനിച്ചുവീഴുന്ന നിമിഷം മുതൽ ആറുമാസം പ്രായം ആവും വരെ മുലപ്പാൽ മാത്രം നൽകുക. അതിനുശേഷം മറ്റു ആഹാരത്തോടൊപ്പം രണ്ടോ മൂന്നോ വയസ്സുവരെ മുലപ്പാൽ തുടർന്നു നൽകുക എന്നതാണ് നവജാതശിശുവിനു നൽകാവുന്ന ഏറ്റവും ഉത്തമമായ ആജീവനാന്ത നിക്ഷേപം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..