മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറിയാല്‍ മരണം സംഭവിക്കുമോ?


7 min read
Read later
Print
Share

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി കുഞ്ഞുമരിച്ചെന്ന വാര്‍ത്ത നമുക്ക് സുപരിചിതമാണ്. തൊണ്ടയില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ കുടുങ്ങി ജീവന്‍ നഷ്ടപ്പെട്ട വാര്‍ത്തകളും നാം കേട്ടിട്ടുണ്ട്. ഈ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തൊണ്ടയുടെ ഘടനയും പ്രവര്‍ത്തനവും ഒപ്പം ശ്വാസനാളത്തിലേക്ക് അറിയാതെ ഭക്ഷണപദാര്‍ഥങ്ങളോ മറ്റോ കയറിപ്പോയാല്‍ നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചും വിശദീകരിക്കുകയാണ് ഇന്‍ഫോക്ലിനിക് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ഈ കുറിപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം

'മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞു മരിച്ചു'': കഴിഞ്ഞ ദിവസത്തെ വാര്‍ത്തയാണ്.

''തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി ഡോക്ടര്‍ മരിച്ചു': ഏതാനും നാള്‍ മുന്‍പ് നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയം.

ഈ വാര്‍ത്തകള്‍ വായിച്ചപ്പോ വെറും കെട്ടുകഥയെന്നു തോന്നുമെങ്കിലും രാജ്യത്തു പലയിടത്തും നടക്കുന്ന മറ്റു ചില സംഗതികളും കൂടി മനസ്സിലെത്തി. പിറന്നു വീഴുന്ന പെണ്‍കുഞ്ഞുങ്ങളുടെ ശ്വാസം എന്നേക്കുമായി ഒരു നെന്മണി വെച്ച്തടയുന്ന രീതികള്‍ കേവലം കേട്ട് കേള്‍വിമാത്രമല്ല. ശുശ്രൂഷിച്ചു മടുക്കുമ്പോ വയോധികര്‍ക്ക് പരലോകത്തേക്കു പോവാന്‍ വഴിയൊരുക്കുന്നതിന് ഈ രീതി നാടിന്റെ ചില ഭാഗങ്ങളില്‍ ഉള്ളതായി അറിയാം. കപ്പലണ്ടി തൊണ്ടയില്‍ പോയി, നില്‍ക്കാത്ത ചുമയും ശ്വാസ തടസ്സവുമായി കുഞ്ഞുങ്ങള്‍ മാസത്തില്‍ ഒരിക്കല്‍ എങ്കിലും എത്താറുണ്ട്, അത്യാഹിത വിഭാഗത്തില്‍. കപ്പലണ്ടിയോ മാലയുടെ കൊച്ചു മുത്തുകളോ കളിപ്പാട്ടത്തിന്റെ ഭാഗങ്ങളോ ഒക്കെ വായിലിട്ടിരിക്കെ ആവും, ആരെങ്കിലും ഒരു തമാശ കാട്ടുന്നത്. പൊട്ടിച്ചിരിക്കൊടുവില്‍ കപ്പലണ്ടി ശ്വാസനാളത്തിലേക്കു കയറും.

ശ്വാസനാളം തീരെ അടഞ്ഞു എങ്കില്‍, ഇതിന്റെ പ്രാഥമികശുശ്രൂഷയെക്കുറിച്ച് അറിയുന്നവര്‍ അടുത്തില്ലെങ്കില്‍, ജീവന്‍ നഷ്ടപ്പെടും. ഉള്ളിലേക്ക് കയറുന്നത് കൊച്ചു കഷണങ്ങള്‍ ആണെങ്കില്‍ ജീവന്‍ പോവില്ല. പക്ഷെ, ഏറെ നാളത്തേക്ക് പൊല്ലാപ്പ് ഉണ്ടാക്കാന്‍ ഈ കൊച്ചു കഷ്ണം മതി.

ഇപ്പറഞ്ഞതൊക്കെ ശരി.

പക്ഷെ മുലപ്പാല്‍ ശ്വാസനാളത്തില്‍ കയറി ആരെങ്കിലും ഒക്കെ മരിക്കുവോ?
അങ്ങനെയും സംഭവിക്കാം.

ഇതേക്കുറിച്ചു പറയും മുന്‍പ് ഇത്തിരി വിശദീകരണം വേണം. നമ്മളുടെ മൂക്കും വായും തൊണ്ടയും ശ്വാസനാളവും അന്നനാളവും ഒക്കെ എങ്ങനെയാണ് നമ്മളെ ശ്വസിക്കാനും 'മിണുങ്ങാനും' ഒക്കെ സഹായിക്കുന്നത് എന്നത്. ഇക്കൂട്ടരുടെ ഘടനയും മനപ്പൊരുത്തത്തോടെയുള്ള പ്രവര്‍ത്തനവും എങ്ങനെ എന്ന്. ശരിയായ രീതികള്‍ അറിയുമ്പോഴല്ലേ, പിഴവുകള്‍ എങ്ങനെ സംഭവിക്കുന്നു എന്നറിയൂ.

തൊണ്ടയുടെ ഘടനയും പ്രവര്‍ത്തനവും (Anatomy & physiology of Nose throat,larynx,pharynx)

ഇതേക്കുറിച്ചുവായിക്കും മുന്‍പ്, ഒരു കൊച്ചുകണ്ണാടി എടുത്തു വായ നന്നായി തുറന്നു പിടിച്ചൊന്നു നോക്കൂ. അണ്ണാക്കിനു പുറകില്‍ തൂങ്ങി കിടക്കുന്ന ചെറുനാക്കിന് ഇരു വശത്തും ഓരോ കര്‍ട്ടന്‍: വശങ്ങളില്‍ രണ്ടു ടോണ്‍സിലുകള്‍. കീഴെ നാക്കിന്റെ പുറകു വശം. ഒന്നൂടി തുറന്നു നക്കൊന്നു തുറുപ്പിക്കുമ്പോ, ചെറിയൊരു പഹയന്‍ എത്തി നോക്കുന്നത് കാണാം. ആരാണിയാള്‍? ശ്വാസനാളത്തിന്റെ ഏറ്റവും മേലെ ഉള്ള സ്വനപേടകത്തെ കൃത്യമായി അടച്ചു വെക്കുന്ന മൂടി ആണ് 'എപിഗ്ലോട്ടിസ്'(ഋുശഴഹീേേശ െ) എന്നുവിളിക്കുന്ന ഇയാള്‍. രണ്ടു മൂക്കിലൂടെ കയറി പോവുന്ന വായുവും, വായിലൂടെ നമ്മള്‍ കഴിക്കുന്ന ആഹാരവും, കുടിവെള്ളവും, ഇടയ്ക്കിടെ നമ്മള്‍ ഇറക്കുന്ന ഉമിനീരും ഒക്കെ, ഒടുവില്‍ ചെന്നെത്തുന്ന പുറകിലെ ഭാഗം ആണ് തൊണ്ട.

നേരെ മുന്നില്‍ നിന്ന് ആഹാരവും തൊട്ടു മേലെ നിന്ന് വായുവും ഏറ്റുവാങ്ങും. എന്നിട്ടു പിന്നെ അതുക്കള്‍ എങ്ങോട്ടു പോവും? തൊട്ടു താഴെ രണ്ടു കുഴലുകലുണ്ട്; സമാന്തരമായി, ഒന്നിന് പുറകെ ഒന്നായി.
ശ്വാസനാളത്തിനു കിരീടം ചാര്‍ത്തിയ പോലെ സ്വനപേടകം, അതിനെ മൂടിക്കൊണ്ടു എപിഗ്ലോറ്റിസ്, പുറകില്‍ ആയി അന്നനാളം. ശ്വാസനാളം എപ്പോഴും വൃത്താകാരത്തില്‍ കൃത്യമായി ഒരു പൈപ്പിന്റെ രൂപത്തില്‍ തന്നെ ആണ്. അതിനു ചുറ്റിലും വാരിയെല്ലുകള്‍ പോലെ കാര്‍ട്ടിലേജുകള്‍ ഉണ്ട്. എന്നാല്‍
അന്നനാളം അങ്ങനെയല്ല. ചപ്പിച്ചുളുങ്ങി ഇരിക്കും. പക്ഷെ, ഒരുരുള വരുമ്പോ ഏറ്റുവാങ്ങി അതിനെ കൃത്യമായി താഴേക്കു ഉരുട്ടി കൊണ്ട് പോവും.

പറഞ്ഞു വന്നത് നമ്മളുടെ തൊണ്ട ഏകദേശം ഒരു റയില്‍വേ ക്രോസ് പോലെയാണ്. ബസ്സും കാറും ഒക്കെ ഏതു നേരവും പോകാന്‍ എപ്പോഴും തുറന്നു വെച്ചിരിക്കുന്ന രണ്ടു ഗേറ്റുകള്‍ അനുവദിക്കും. പക്ഷെ തീവണ്ടി വരുമ്പോഴോ? ഗേറ്റുകള്‍ ഇരുപുറവും അടക്കും. അതെന്നെ ഇവിടെയും.

ഒരു നിമിഷം പോലും നമ്മള്‍ക്ക് ശ്വസിക്കാതെ ഇരിക്കാന്‍ ആവുമോ? ഇല്ലാലോ..? മൂക്കിലൂടെ കയറുന്ന വായു കൃത്യമായി സ്വനപേടകത്തിലൂടെ പിന്നെ ശ്വാസ നാളത്തിലൂടെ ഒരു തടസ്സവുമില്ലാതെ ശ്വാസകോശത്തിലേക്കു എത്താന്‍ പാകത്തില്‍, നമ്മളുടെ അണ്ണാക്ക് മേലെയും എപിഗ്ലോറ്റിസ് താഴെയും എപ്പോഴും തുറന്നു തന്നെയിരിക്കും; ഉറക്കത്തിലും ഉണര്‍വ്വിലും. എന്നാല്‍ എന്തെങ്കിലും ഇറക്കാന്‍ തോന്നുമ്പോ, ഈ ഗേറ്റുകള്‍ രണ്ടും അടയും. അപ്പൊ മറ്റേ വഴി തുറക്കും; വായില്‍ നിന്ന് നേരെ കീഴോട്ട് അന്നനാളത്തിലേക്കു വഴി. ഈ പോക്കിന് ആക്കം കൂട്ടാന്‍ തൊണ്ടയുടെ ഭിത്തിയില്‍ ഉള്ള മസിലുകള്‍ സങ്കോചിക്കും; ഒരിറ്റു വെള്ളം പോലും മേലെ മൂക്കിലേക്കോ കീഴെ ശ്വാസ നാളത്തിലേക്കോ കടക്കാതെ. തൊണ്ടയുടെ ഭിത്തിയിലെ മസിലുകള്‍ സങ്കോചിക്കുമ്പോള്‍ തന്നെ, വഞ്ചിയുടെ കാറ്റു പായ വലിച്ചു കെട്ടും പോലെ എപിഗ്ലോറ്റിസ് എന്ന മൂടി വലിച്ചടയുന്നതും, അണ്ണാക്കിന്റെ തിരശീല ഉയര്‍ന്നു ചെന്ന് മൂക്കിലേക്കുള്ള വഴി അടയുന്നതും ഒപ്പം നടക്കും. ഒരൊറ്റ മനസ്സായി ഒരേ താളത്തില്‍..
എങ്കീ പിന്നെ നമ്മള്‍ എന്തിനു ഭയക്കണം..?

ഒന്നോര്‍ത്തു നോക്കൂ.
നമ്മളില്‍ പലര്‍ക്കും എപ്പോഴെങ്കിലും ഒക്കെ ഈ അക്കിടി പിണഞ്ഞിട്ടില്ലേ? ചോറുണ്ണുമ്പോ വറ്റ് തരിപ്പില്‍ പോയി ചുമച്ചു കണ്ണ് തുറിക്കുമ്പോ അമ്മയുടെ കൈകള്‍ ശിരസ്സില്‍ തട്ടിയത് ഓര്‍മ്മയില്‍ വരുന്നില്ലേ?
'ചെയ്യുന്ന കാര്യം എന്തായാലും മനസ്സിരുത്തി വേണം' എന്ന ശാസനയും ഓര്‍മ്മയില്‍ എത്തും. തെന്നെ.
ശ്രദ്ധയില്ലാതെ വലിച്ചുവാരിതിന്നുമ്പോ മേലെ പറഞ്ഞ മസിലുകളുടെ ഏകോപനം തെറ്റും. സ്വനപേടകത്തിന്റെ മൂടി അടയും മുന്‍പ് അന്നനാളത്തിലേക്കു പോകേണ്ട ചോറും വറ്റ് അറിയാതെ ശ്വാസനാളത്തിലേക്കു കയറിക്കൂടും.

വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം അക്കിടികള്‍ പലപ്പോഴും വലിയ കുഴപ്പം ഉണ്ടാക്കാറില്ല; ഭാഗ്യം.
ഇത്തിരി തുള്ളി വെള്ളമോ ചെറു വറ്റുകളോ ആയതു കൊണ്ട്. എന്നാല്‍ ശ്വാസനാളം മുഴുവന്‍ അടഞ്ഞു പോയാല്‍.. ആരായാലും അടിപെട്ടേക്കാം.

ഇത് വരെ പറഞ്ഞത് അറിയാതെ പറ്റുന്ന അക്കിടിയെ പറ്റി.

പക്ഷെ ഇടയ്ക്കിടെ കഴിക്കുന്ന ഭക്ഷണവും വെള്ളവും ശ്വാസനാളത്തിലേക്കു കയറി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ചില അവസ്ഥകള്‍ ഉണ്ട്. ആഹാരം കഴിക്കുമ്പോ ആവാം അല്ലാത്തപ്പോ ആവാം. ആമാശയത്തില്‍ നിന്ന് അന്നനാളത്തിലൂടെ തേട്ടി വന്നു ശ്വാസകോശത്തില്‍ കയറുന്നതുമാവാം. ഓരോ പ്രാവശ്യവും വലിയ അളവില്‍ ആവാം. ചെറുതുള്ളികള്‍ പലപ്പോഴായി ശ്വാസനാളത്തിലേക്കു ഇറ്റിവീഴുന്ന വിധത്തിലും ആവാം.

എന്തൊക്കെ കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം ?

1. ഘടനാപരമായ വൈകല്യങ്ങള്‍. ജന്മവൈകല്യങ്ങള്‍ ആണിതില്‍ പലതും. ഇത് കേള്‍ക്കുമ്പോ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുന്നത് അണ്ണാക്കിലെ ദ്വാരം(രഹലള േുമഹമലേ). അതിലും ഗൗരവതരമായ വൈകല്യങ്ങളും ഉണ്ട്. അന്നനാളവും ശ്വാസനാളവും തമ്മില്‍ വേര്‍തിരിക്കുന്ന ഭിത്തിയില്‍ നേരിയ വിടവ് അതിലൊന്നാണ് (ഠൃമരവലീ ലീെുവമഴലമഹ ളശേൌഹമ).

2. നേരത്തെപറഞ്ഞില്ലേ, വ്യത്യസ്ഥ ചുമതലകള്‍ ഒരേ സമയം ചെയ്യുന്ന മസിലുകളുടെ ഏകോപനം നഷ്ടപ്പെടുമ്പോള്‍ ഇങ്ങനെ സംഭവിക്കാം. ഉദാഹരണത്തിന്, സെറിബ്രല്‍ പാള്‍സി ഉള്ള കുട്ടികളെ ശ്രദ്ധിച്ചാല്‍ അറിയാം. ഉമിനീര്‍ ഇറക്കാന്‍ ആവാതെ ഏതു നേരവും പുറത്തേക്കൊഴുകുന്നതും ആഹാരം കൊടുക്കാന്‍ ഏറെ നേരം വേണ്ടി വരുന്നതും ഒക്കെ. ഞരമ്പ് സംബന്ധമായ മറ്റു ചില അവസ്ഥകളിലും ഇങ്ങനെ സംഭവിക്കാം.

3. മാസം തികയാത്ത കുഞ്ഞുങ്ങളില്‍ വലിച്ചു കുടിക്കുന്നതും ഇറക്കുന്നതും ഒക്കെ വികാസം പ്രാപിച്ചു വരുന്നേ ഉണ്ടാവൂ. സൂക്ഷിച്ചു കൊടുത്തില്ലെങ്കില്‍ പലപ്പോഴും ഭക്ഷണം ശ്വാസനാളത്തിലേക്കു കയറാം.

4. ആമാശയത്തില്‍ നിന്ന് സാധാരണയായി അന്നനാളത്തിലേക്കു തിരിയെ കയറാത്ത വിധം അവിടെ വാതില്‍ അടഞ്ഞു കിടക്കും. എന്നാല്‍ ഈ വാതില്‍ ശരിയായി അടയാത്ത ഒരവസ്ഥ ഉണ്ട്. ഏമേെൃീ ീലീെുവമഴശമഹ ൃലളഹൗഃ റശലെമലെ (ഏഋഞഉ). പ്രത്യേകിച്ച് കട്ടി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുമ്പോഴോ, കഴിച്ച ഉടനെയോ, നേരെ കിടത്തിയാലോ ഒക്കെ ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കും ഇത്തിരി തൊണ്ടയിലും എത്തുന്നു, വിരളമായെങ്കിലും ഈ ആഹാരം ശ്വാസനാളത്തിലേക്ക് കടക്കുകയും പ്രശനം ഉണ്ടാവുകയും ചെയ്യും. മുലയൂട്ടിയ കുഞ്ഞിനെ തോളത്തിട്ടു തട്ടി നമ്മള്‍ 'ഗ്യാസ്' കളയണം. ഇത് ശരിക്കു ചെയ്തില്ലെങ്കില്‍ മുലപ്പാല്‍ തേട്ടി വരാനും, ശ്വാസനാളത്തിലേക്കു പോവാനും ഇടയുണ്ട്.

5. അരികില്‍ കിടത്തി, പാല് കൊടുത്ത്, ഗ്യാസ് കളയാതെ, ഛര്‍ദിച്ചു 'തരിപ്പില്‍ കയറാം.' ഉറക്കം പോവുമെങ്കിലും എണീറ്റിരുന്നു കുഞ്ഞിന് പാല് കൊടുത്തു തോളത്തിട്ടു തട്ടിയ ശേഷം കിടത്തുന്നതാണ് നല്ലത്.

എന്തൊക്കെയാണ് ലക്ഷണങ്ങള്‍?

ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോഴോ പാല്‍ കുടിച്ചു കൊണ്ടിരിക്കുമ്പോഴോ പെട്ടെന്ന് ചുമയും ശ്വാസ തടസ്സവും. ചിലപ്പോ കണ്ണ് തുറിച്ചു ആകെ നീലക്കും.

ഇതേ തുടര്‍ന്ന് നില്‍ക്കാത്ത ചുമയും ശ്വാസ തടസ്സവും ഉണ്ടാവാം. ശബ്ദത്തിനു മാറ്റം വരാം. ശ്വസിക്കുമ്പോ തടസ്സം കൊണ്ട് ഉണ്ടാവുന്ന ശബ്ദം പുറത്തേക്കു കേള്‍ക്കാം ചിലപ്പോ. ആസ്ത്മ രോഗത്തിന് സമാനമായ ലക്ഷണങ്ങളും ഉണ്ടാവാം.

വിക്കി പോകുന്ന അവസ്ഥ ഉണ്ടായി കുറച്ചുനാള്‍ കഴിഞ്ഞു കാണുന്ന ഒരു പ്രശ്‌നമാണ് അടിക്കടി ഉണ്ടാകുന്ന ന്യുമോണിയ. ചികിത്സ കൊണ്ട് ഭേദമായാലും, ഏതാനും ദിവസം കഴിയുമ്പോ വീണ്ടും വീണ്ടും, പ്രത്യേകിച്ച് ശ്വാസകോശത്തിന്റെ ഏതെങ്കിലും ഒരേ ഭാഗത്തു തന്നെ, ആവര്‍ത്തിച്ചു അണുബാധ ഉണ്ടാവും.

ഉള്ളില്‍ എന്തെങ്കിലും പോയോ ഇല്ലയോ എന്ന് സംശയം ഉള്ള അവസ്ഥയില്‍ അതെങ്ങനെ ഉറപ്പാക്കും ?

കൃത്യമായ നിര്‍ണയത്തിന് എക്‌സ് റേയോ, സ്‌കാനിങ്ങിന്റെ വിവിധ രീതികളോ ചിലപ്പോ വേണ്ടി വരും.

എങ്ങനെ ചികില്‍സിക്കാം?

പെട്ടെന്ന് ശ്വാസനാളം അടഞ്ഞു മരണം സംഭവിക്കാതിരിക്കാന്‍ വേണ്ട പ്രാഥമിക ശുശ്രൂഷ നമ്മള്‍ എല്ലാരും അറിയണം. എല്ലാരും എന്ന് പറഞ്ഞാല്‍, ഓരോ പൗരനും.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കുകയോ ചെയ്യുകയാണെങ്കിലും പെട്ടെന്ന് വേറൊന്നും ചെയ്യേണ്ടതില്ല. മുതിര്‍ന്ന കുട്ടിയാണെങ്കില്‍ തനിയെ തൊണ്ടയില്‍ പോയ വസ്തു ചുമച്ചു പുറത്തുകളയാന്‍ പ്രേരിപ്പിക്കാവുന്നതാണ്. ഒരു കാരണവശാലും കൈ ഉള്ളിലിട്ട് വിക്കി പോയ വസ്തു എടുക്കാന്‍ ശ്രമിക്കരുത്. അത് മൂലം വസ്തു വീണ്ടും ഉള്ളിലേക്ക് പോകാനും, അവസ്ഥ സങ്കീര്‍ണമാകാനും സാധ്യതയുണ്ട്.

കുഞ്ഞിന് ബോധം ഉണ്ടായിരിക്കുകയും, എന്നാല്‍ ചുമയ്ക്കുകയോ മറ്റെന്തെങ്കിലും ശബ്ദമുണ്ടാക്കാനോ കഴിയാത്ത സ്ഥിതി ആണെങ്കില്‍, തൊണ്ടയില്‍ വസ്തു കുടുങ്ങിയതിന്റെ ലക്ഷണമാവാം. അങ്ങനെയെങ്കില്‍ അത് പുറത്തെടുക്കുന്നത് എങ്ങനെ എന്ന് വിശദമായി പറയാം.

ഒരു വയസ്സിനു താഴെ പ്രായമാണെങ്കില്‍: കുഞ്ഞിനെ കമഴ്ത്തി തല അല്പം താഴെയായി വരുന്ന രീതിയില്‍ നമ്മുടെ തുടയില്‍ കിടത്തി, മുതുകത്ത് തോള്‍ എല്ലുകള്‍ക്കിടയില്‍ കൈയുടെ പാത്തി ഉപയോഗിച്ച് അത്യാവശ്യം ശക്തിയായി മുന്‍പോട്ട് പ്രഹരമേല്‍പ്പിക്കുക എന്നതാണ് ആദ്യത്തെ നടപടി. ഇതിനുശേഷം ഉടനെതന്നെ കുഞ്ഞിനെ മലര്‍ത്തി കിടത്തി, കുഞ്ഞിന്റെ നെഞ്ചിന്റെ മധ്യഭാഗത്ത് മുലഞെട്ടുകളുടെ ലെവലില്‍ ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് 5 പ്രാവശ്യം അമര്‍ത്തേണ്ടതാണ്(ഇജഞ ചെയ്യുന്നതുപോലെ). ഇതിനുശേഷം വായ തുറന്ന് വിക്കിപ്പോയ വസ്തു പുറത്തു വന്നിട്ടുണ്ടോ എന്ന് നോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു കാര്യം, വസ്തു പുറത്ത് കാണാം എങ്കിലും ഒരിക്കലും അത് വായില്‍ വിരലിട്ട് തിരിച്ചെടുക്കാന്‍ ശ്രമിക്കരുത്. ആദ്യത്തെ രണ്ട് സ്റ്റെപ്പുകള്‍ വസ്തു പുറത്തെത്തും വരെ വീണ്ടും വീണ്ടും ആവര്‍ത്തിക്കാവുന്നതാണ്. ഇതു ചെയ്യേണ്ടതെങ്ങനെയെന്ന് ഈ വീഡിയോയില്‍ കാണുക: https://youtu.be/lH-IHk3jO7w

ഒരു വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടിയാണെങ്കില്‍ ഒലശാഹശരവ ാമിലൗ്‌ലൃ അഥവാ രോഗിയുടെ പിറകില്‍നിന്ന് വയറിന്റെ മുകള്‍ഭാഗത്ത് ഇരുകൈകള്‍ ഉപയോഗിച്ച് മുകളിലേക്കും പുറകോട്ടും ഉള്ള ദിശയില്‍ മര്‍ദ്ദം പ്രയോഗിക്കുന്ന രീതിയാണ് ചെയ്യേണ്ടത്. (ഇതിനെക്കുറിച്ച് വിശദമായ ഇന്‍ഫോക്ലിനിക് പോസ്റ്റ് ഈ ലിങ്കില്‍ വായിക്കാം: https://www .facebook.com/infocl.../.../a.1058446204273223/1309135355870972/... ). Heimlich maneuver ചെയ്യേണ്ടതെങ്ങനെയെന്ന് വിവരിക്കുന്ന വീഡിയോ: https://youtu.be/FRLRbzJC768 .

ഇങ്ങനെ ചെയ്തുകൊണ്ടിരിക്കുന്ന വേളയില്‍ എപ്പോഴെങ്കിലും കുഞ്ഞിന് ബോധം നഷ്ടപ്പെടുകയാണെങ്കില്‍ ഉടനെതന്നെ ഇതെല്ലാം നിര്‍ത്തി കുഞ്ഞിന് 'ഇജഞ' രീതിയില്‍ നെഞ്ചിനു മുന്‍വശത്ത് മര്‍ദ്ദം കൊടുക്കേണ്ടതാണ്.
ഒരു വയസ്സിനുള്ളില്‍ പ്രായമുള്ള കുഞ്ഞുങ്ങളുടെ ഇജഞ: https://youtu.be/n65HW1iJUuY
മുതിര്‍ന്നവരിലെ ഇജഞ വിശദമാക്കുന്ന വീഡിയോ: https://youtu.be/Ox4oG_qoYPo

ദ്രാവക അവസ്ഥയില്‍ എന്തെങ്കിലും ഇത്തിരി മാത്രം ശ്വാസകോശത്തില്‍ എത്തിയാല്‍? പിന്നീടുള്ള ദിവസങ്ങളില്‍ കുഞ്ഞിനെ നിരീക്ഷിക്കുക. ന്യുമോണിയ വരാനുള്ള സാധ്യത ഏറെ ആണ്. നേരത്തെ തിരിച്ചറിഞ്ഞു ചികില്‌സിക്കണം.

ഖര രൂപത്തിലുള്ള എന്തും കണ്ടത്താനും എടുത്തു കളയാനും കുഴലിറക്കി തന്നെ വേണം(bronchoscopy).

ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെ?

1. പലപ്പോഴും കുഞ്ഞുങ്ങളെ കാലില്‍ മലര്‍ത്തി കിടത്തി കുറുക്കു കോരിക്കൊടുക്കുന്നതു കണ്ടിട്ടുണ്ട്. ഇത് ഒഴിവാക്കണം. ഇരുത്തി പതിയെ കുഞ്ഞു ആസ്വദിച്ചു കൊണ്ട് വേണം കുറുക്കുകള്‍ കൊടുക്കാന്‍.

2. കൊടുക്കുന്ന ആഹാരത്തിനു കട്ടി കൂട്ടി കൊടുക്കുന്നത് ഒരു പരിധി വരെ ഇത് തടയാന്‍ സഹായിക്കും.

3. ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്കു തികട്ടി വരുന്ന സ്ഥിതിയെ, മേല്‍പ്പറഞ്ഞ രീതികള്‍ക്കൊപ്പം ചിലപ്പോള്‍ മരുന്നുകള്‍ കൊടുത്തു ചികില്‍സിക്കേണ്ടിവരാം.

4. ഇത് സംഭവിക്കുന്നതിനു കാരണം ആയി നേരത്തെ പറഞ്ഞ കാരണങ്ങള്‍ കണ്ടെത്തി ചികില്‍സിക്കണം. വൈകല്യങ്ങള്‍ ഓപ്പറേഷന്‍ ചെയ്തു പരിഹരിക്കാം.

വളരെ വിരളമായി സംഭവിക്കുന്ന ഒരു പ്രശ്‌നമാണെങ്കിലും, സംഭവസ്ഥലത്തു വച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്ന ശരിയായ പ്രഥമശുശ്രുഷ കൊണ്ട് പൂര്‍ണ്ണമായും സാധാരണഗതിയില്‍ ആക്കാവുന്ന ഒന്നാണ് ശ്വാസകോശത്തിലേക്ക് വസ്തുക്കള്‍ വിക്കി പോകുന്ന സ്ഥിതി. എന്നാല്‍, ശുശ്രൂഷ കിട്ടിയില്ല, അല്ലെങ്കില്‍ വൈകിയാല്‍..? മാരകമാണ്, വലിയ ഒരു ശതമാനം മനുഷ്യര്‍ക്ക്..വിശേഷിച്ച് പിഞ്ചുകുഞ്ഞുങ്ങളില്‍.

എഴുതിയത്: Dr. Purushothaman K. K. & Dr. Manu Muraleedharan

Content Highlights: Choking Symptoms, Causes and First Aid, Breast Feeding

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented