മണികണ്ഠൻ
''ജീവിതത്തില്‍ നാളെ എന്തുസംഭവിക്കുമെന്ന് ആര്‍ക്കും പറയാനാകില്ലല്ലോ., ഉള്ളസമയത്ത് നമ്മളെക്കൊണ്ട് മറ്റുള്ളവര്‍ക്ക് ചെയ്തുകൊടുക്കാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്തുകൊടുക്കണം...''- ഇത് പറയുമ്പോള്‍ മുപ്പത്തിനാലുകാരനായ മണികണ്ഠന് പ്രത്യേക ഊര്‍ജമാണ് മുഖത്ത്. ഒരു പൊതുപ്രവര്‍ത്തകനെന്ന നിലയില്‍, ഏറ്റവും അഭിമാനകരമായ സംഭവമാണ് മണികണ്ഠന്റെ ജീവിതത്തില്‍ കടന്നുപോയ ആഴ്ചയിലുണ്ടായത്. അപരിചിതയായ യുവതിക്ക് മണികണ്ഠന്‍ തന്റെ വൃക്ക ദാനംചെയ്തു.
ചീയമ്പം പള്ളിപ്പടി സ്വദേശിയായ മണികണ്ഠന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. എന്തു സഹായംവേണമെങ്കിലും ഏത് പാതിരാത്രിക്കും ചെയ്യാന്‍ മണികണ്ഠന്‍ തയ്യാറാണ്. പറ്റില്ല എന്നൊരുവാക്ക് മണികണ്ഠന്റെ നിഘണ്ടുവിലില്ല.
ഡി.വൈ.എഫ്.ഐ. ഇരുളം മേഖലാ സെക്രട്ടറിയായ മണികണ്ഠന്‍ സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള കാമ്പയിനിലാണ് അവയവദാനത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്. പത്തുവര്‍ഷംമുമ്പ് നടന്ന, 'അവയവദാനം മഹാദാനം' എന്ന ഡി.വൈ.എഫ്.ഐ. കാമ്പയിനിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന മണികണ്ഠന്‍ അന്നുതന്നെ തന്റെ അവയവദാനത്തിനുള്ള സമ്മതപത്രം നല്‍കിയിരുന്നു. ഒരു വൃക്ക ദാനംചെയ്താലും ഒന്നുമതിയല്ലോ തനിക്ക് ജീവിക്കാനെന്നാണ് മണികണ്ഠന്‍ പറയുന്നത്.
അവയവദാനത്തെക്കുറിച്ച് ശാസ്ത്രീയമായി പഠിച്ച് കൂടുതല്‍ ആളുകള്‍ അവയവദാനത്തിലേക്ക് കടന്നുവരണമെന്ന ആശയവും മണികണ്ഠന്‍ പങ്കുവെക്കുന്നുണ്ട്.
''വൃക്കയുടെ 60 ശതമാനംമാത്രമാണ് 90 വയസ്സുവരെ ഒരുമനുഷ്യന്‍ ഉപയോഗിക്കുന്നത്, ആളുകള്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതുകൊണ്ടാണ് അവയവയങ്ങള്‍ ദാനംചെയ്യാന്‍ മടിക്കുന്നത്. നമ്മളെക്കൊണ്ട് ഒരുമനുഷ്യന് ജീവിതം നല്‍കാനും ഒരു കുടുംബത്തിലേക്ക് സന്തോഷമെത്തിക്കാനും കഴിയുമെങ്കില്‍ അതല്ലേ വലിയ നേട്ടം'' -മണികണ്ഠന്‍ പറയുന്നു.
അച്ഛനും അമ്മയും സഹോദരരുമടങ്ങിയ കുടുംബത്തിന് മണികണ്ഠന്‍ എന്നും അഭിമാനമാണ്. പൊതുപ്രവര്‍ത്തനത്തിന്റെ ഓട്ടപ്പാച്ചിലില്‍ വിവാഹത്തിനും സമയമൊത്തില്ല. കോവിഡ്കാലത്ത് തന്റെ സ്വന്തം വാഹനത്തില്‍ ആളുകള്‍ക്ക് അവശ്യവസ്തുക്കള്‍ വീട്ടിലെത്തിച്ചുകൊടുക്കാന്‍ മണികണ്ഠന്‍ മുന്നിലുണ്ടായിരുന്നു.
ജീവനുള്ളിടത്തോളംകാലം പൊതുപ്രവര്‍ത്തനത്തില്‍ സജീവമായിരിക്കുമെന്ന് മണികണ്ഠന്‍ സംശയമില്ലാത്ത സ്വരത്തില്‍ പറയുന്നു.
Content Highlights: youngster donated his one kidney to strange woman happily
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..