Representative Image| Photo: Canva.com
പുകയില ഉൽപന്നങ്ങളുടെ ഗണ്യമായ വർധന തല മുതൽ കാലുകൾ വരെയുള്ള എല്ലാ സകല അവയവങ്ങളെയും സാരമായി ബാധിക്കുന്നു. ഒട്ടേറെ ഹാനികരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്ന ഓരോ സിഗരറ്റും ബീഡിയും കവർന്നെടുക്കുന്നത് നമ്മുടെ ജീവിതത്തിൽനിന്നും ആറോളം മണിക്കൂറുകൾ വീതമാണ്. നാം വലിച്ചു കളയുന്ന പുക നമ്മളെ മാത്രമല്ല നമ്മുടെ ചുറ്റുമുള്ളവരെയും ബാധിക്കാറുണ്ട്. ഇതിനെ നിഷ്ക്രിയ പുകവലി അഥവാ പാസീവ് സ്മോക്കിങ് എന്ന് പറയുന്നു. ഓരോ പ്രദേശത്തും ഓരോ പേരിൽ ഉപയോഗിച്ചു പോരുന്ന ഖൈനി, ഗുട്ട്ഖാ, മാഷേരി, സർഡാ, പാൻ തുടങ്ങി എല്ലാത്തിലും മുഖ്യഘടകം പുകയില തന്നെ. പ്രധാനമായും നമ്മുടെ നാട്ടിൽ ചവയ്ക്കുന്ന രൂപത്തിലും വലിക്കുന്ന രൂപത്തിലുമാണ് ഇവയുടെ ഉപയോഗം.
വായിൽ ഒട്ടേറെ പ്രശ്നങ്ങൾ ഇവ സൃഷ്ടിക്കാറുണ്ട്. പല്ലുകൾക്ക് അകാല വാർധക്യം സംഭവിച്ച് അവ കൊഴിഞ്ഞു പോകാൻ പുകവലി കാരണമാവുന്നു. പുകവലിക്കുന്നവരുടെ മോണയിലേക്കു രക്തപ്രവാഹവും അതുവഴി എത്തേണ്ട ജീവവായുവിന്റെ തോതും കുറവായത് കാരണം ദശകൾക്ക് ശരിയായ പോഷണം ലഭിക്കാതെ അവ നശിച്ചുപോകാൻ കാരണമാവുന്നു. നീർവീക്കം മോണയിൽ സംജാതമാകുന്നുണ്ടെങ്കിലും ജീവവായുവിന്റെയും രക്തപ്രവാഹത്തിന്റെയും കുറവ് കാരണം സാധാരണ കാണുന്ന ലക്ഷണങ്ങളായ മോണയിൽനിന്നു ചോര വരിക, വർധിച്ച ചുവപ്പ് നിറം എന്നിവ പുകവലിക്കുന്നവരിൽ കാണാറില്ല. അവരുടെ മോണയ്ക്ക് എപ്പോഴും മങ്ങിയ ചാരനിറമായിരിക്കും ഉണ്ടാവുക. എന്നാൽ, മോണരോഗം മൂർച്ഛിച്ച് പല്ലുകൾക്കിടയിൽ വിടവും വന്ന് പല്ലുകൾ കൊഴിഞ്ഞു തുടങ്ങുമ്പോഴായിരിക്കും ഇവർക്ക് ഇത് അറിയാൻ കഴിയുന്നത്. അതുകൊണ്ട് തന്നെ പുകവലിക്കുന്നവർ എത്രയും പെട്ടെന്ന് അതിന്റെ തോത് കുറച്ച് പൂർണമായും നിർത്താനും മൂന്ന് മാസത്തിലൊരിക്കൽ മോണയുടെ ആരോഗ്യം പരിശോധിക്കേണ്ടതുമാണ്.
പുകവലിക്കുന്നവരിൽ വായിൽ കാണുന്ന സഹായകരമായ അണുക്കളുടെ തോതിൽ കുറവു സംഭവിക്കുകയും കൂടുതൽ അസ്ഥിഭ്രംശം സംഭവിപ്പിക്കുന്ന ഓക്സിജന്റെ അഭാവത്തിൽ പെറ്റുപെരുകുന്ന അണുക്കൾ കൂടാനും കാരണമാവുന്നു. നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയ്ക്കുന്നതു വഴി ശരീരത്തിന് മോണരോഗം തീവ്രമാകുന്നത് തടയാൻ കഴിയാതെ വരികയും ചെയ്യുന്നു. വായ്‌നാറ്റത്തിന്റെ അളവും വായയിൽ ജലാംശം നഷ്ടപെട്ട് വായ വരണ്ടുണങ്ങുന്നതിന്റെ തീവ്രതയും പുകവലിക്കാരിൽ കൂടാറുണ്ട്.
Also Read
ഇവരുടെ മേലണ്ണാക്കിൽ എപ്പോഴും ചില വ്യതിയാനങ്ങൾ കാണാറുണ്ട്. അങ്ങിങ്ങ് ചാരനിറത്തിലുള്ള പുള്ളികൾ ദൃശ്യമാകുന്ന ഈ അവസ്ഥയെ Smokers Palate അഥവാ Nicotina Palati എന്നു പറയാറുണ്ട്. വായിലെ കാൻസറിനു മുന്നോടിയായി കാണുന്ന പൂർവാർബുദ അവസ്ഥകളിലേക്കു നയിക്കാനും പുകയില പ്രധാന കാരണമാണ്. വേദനാരഹിതമായ വെളുത്ത പാടുകൾ ( ധവളപടലം ) ചുവന്ന പാടുകൾ ( ശോണപടലം) എന്നിവയാണ് ഇതിൽ കൂടുതലായി കാണുന്നത്. എല്ലാ ദിവസവും പല്ല് തേയ്ക്കുമ്പോൾ ഇത്തരം പാടുകൾ കവിളിലോ ചുണ്ടിലോ നാവിലോ മോണയിലോ അണ്ണാക്കിലോ ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതാണ്.
എങ്ങനെ ഈ ശീലം ഉപേക്ഷിക്കാൻ കഴിയും ?
പുകവലി നിർത്താൽ താൽപര്യം ജനിപ്പിക്കുക എന്നതാണ് ഏറ്റവും പ്രാധാന്യം. ഇതിനായി '5A' രീതി പ്രാവർത്തികമാക്കാറുണ്ട്
- Ask / ആരായുക : പുകയില ശീലങ്ങൾ , എത്ര എണ്ണം വലിക്കാറുണ്ട് എത്ര തവണ ചവയ്ക്കാറുണ്ട് തുടങ്ങിയ ചരിത്രം കൃത്യമായി ചോദിച്ച് മനസിലാക്കുന്നു
- Advise / ഉപദേശിക്കുക: ദൂഷ്യവശങ്ങൾ കൃത്യമായി പറഞ്ഞ് മനസിലാക്കിക്കൊടുക്കുന്നു
- Assess / വിലയിരുത്തുക : പറഞ്ഞ ഉപദേശങ്ങൾ എത്ര മാത്രം പ്രാവർത്തികമാക്കി എന്ന് വിലയിരുത്തി വേണ്ട മാറ്റങ്ങൾ നിർദ്ദേശിക്കുന്നു
- Assist / സഹായിക്കുക : ശരിയായ ദിശയിലേയ്ക്ക് നടത്തി അതിന് ആവശ്യമായ വസ്തുക്കൾ നൽകുക. സ്വയം സഹായ ലഘു ലേഖകൾ, കൗൺസലിംഗ് തുടങ്ങിയവ ഇതിന് ഉപകരിക്കും.
- Arrange / ക്രമീകരിക്കുക: പുകവലി നിർത്താനുള്ള തീയതി നിശ്ചയിച്ച് അതിനായി കൂടുതൽ പ്രോത്സാഹനം നൽകുക
നിക്കോട്ടിൻ പെട്ടെന്ന് നിർത്തുമ്പോൾ പിൻവലിയൽ ലക്ഷണങ്ങളായ ദേഷ്യം, വിഷാദം, അലസത, വർദ്ധിച്ച ഹൃദയമിടിപ്പ്, ക്ഷീണം, ഉറക്കമില്ലായ്മ തുടങ്ങിയവ കാണാൻ സാധ്യതയുണ്ട്. അതു കൊണ്ട് ക്രമേണ അതിന്റെ തോത് കുറച്ച് കൊണ്ടുവരാനായി നിക്കോട്ടിൻ പ്രതിനിധാന ചികിത്സ അഥവാ Nicotin replacement therapy നൽകാം. ചൂയിംഗ് ഗം, മൂക്കിൽ ഉപയോഗിക്കുന്ന സ്പ്രേ, ലോസഞ്ചുകൾ, ഇൻഹേലറുകൾ എന്നിവ ലഭ്യമാണ്. ഇവയിൽ ഒന്നും മാറ്റം വരാത്തവർക്കായി മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ ചെയ്യേണ്ടതായി വരും.
മസ്തിഷ്കത്തിലെ രാസവസ്തുക്കളായ ഡോപ്പമിൻ, സെറട്ടോണിൻ, തുടങ്ങിയവയെ സ്വാധീനിച്ച് കൊണ്ടുള്ള ചികിത്സയാണിത്. ഏത് ചികിത്സയായാലും നിർത്താനുള്ള തോന്നൽ ഇടയ്ക്ക് വച്ച് കൈമോശം വരാതിരിക്കാനും പുകയില ഉപയോഗിക്കുന്ന ശീലത്തിലേയ്ക്ക് മടങ്ങാതിരിക്കാനും ഓരോരുത്തർക്കും പ്രചോദനം നൽകിക്കൊണ്ടേയിരിക്കാൻ നാം ശ്രദ്ധിക്കണം.
നമുക്ക് വേണ്ടത് ഭക്ഷണമാണ് പുകയില അല്ല
ഈ വർഷത്തെ പുകയില വിമുക്തദിനം ആഹ്വാനം ചെയ്യുന്ന സന്ദേശം " നമുക്ക് വേണ്ടത് ഭക്ഷണമാണ്, പുകയില അല്ല " എന്നതാണ്. ബ്രസീലിലും ഭാരതത്തിലുമടക്കം ഒട്ടേറെ രാജ്യങ്ങളിൽ പുകയിലയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കർഷകരെയും നാം ഈ ദിനത്തിൽ മറക്കാൻ പാടില്ല. പുകയില നിർമാർജനം ചെയ്യാൻ ബോധവൽകരിക്കുന്നതിനോടൊപ്പം ഈ കർഷകർക്ക് മറ്റു ഭക്ഷ്യവിളകളിലോ നാണ്യവിളകളിലോ കൃഷി ചെയ്ത് അവരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതികൾ തയ്യാറാക്കേണ്ടതും നമ്മുടെ ചിന്തയിൽ വരേണ്ട വിഷയമാണ്.
ജനിച്ചുവീഴുന്ന ഓരോ കുഞ്ഞും പുകയിലയുടെ ഫലമായി അന്തരീക്ഷത്തിലും ഭൂമിയിലും ഉണ്ടായ ഹാനികരമായ വ്യതിയാനങ്ങൾക്ക് അറിഞ്ഞോ അറിയാതെയോ കീഴ്പ്പെട്ടുപോകുന്നു. കാൻസർ മാത്രമല്ല ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, പക്ഷാഘാതം, ആസ്ത്മ, പ്രമേഹം, നേത്രരോഗങ്ങൾ, വന്ധ്യത, ആർത്തവക്രമക്കേടുകൾ തുടങ്ങി ഒട്ടേറെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലേയ്ക്ക് തള്ളി വിടുന്ന ഈ വിഷപ്പുക ഇനിയും നാം ശ്വസിക്കണോ എന്നത് ഈ ദിനത്തിൽ നമുക്ക് പുനർവിചിന്തനം നടത്താം.
(തിരുവനന്തപുരം ഗവൺമെന്റ് അർബൻ ഡെന്റൽ ക്ലിനിക്കിൽ കൺസൾട്ടന്റെ പെരിഡൊന്റിസ്റ്റ് ആണ് ലേഖകൻ)
Content Highlights: world no tobacco day, Effects of Tobacco Use on Health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..