ചെറിയ അശ്രദ്ധ മതി, വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ


രാജി പുതുക്കുടി

6 min read
Read later
Print
Share

ലോകഭക്ഷ്യ സുരക്ഷാദിനം

Representative Image| Photo: Canva.com

ഭക്ഷണം പാകം ചെയ്യുമ്പോഴും സൂക്ഷിച്ചു വെക്കുമ്പോഴും ഉണ്ടാവുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമാക്കുന്നത്. ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ (മെർക്കുറി, ലെഡ്) അല്ലെങ്കിൽ വിഷവസ്തുക്കൾ, ഭക്ഷണം പഴകുമ്പോൾ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളർച്ച, പൊടിപടലങ്ങൾ, മലിനജലം ഇങ്ങനെ ഭക്ഷ്യവിഷബാധയ്ക്കുളള കാരണങ്ങൾ പലതാണ്. വൃത്തിയല്ലാത്ത സാഹചര്യത്തിൽ പ്രവർത്തിക്കുന്ന അറവുശാലകളിൽനിന്നു രോഗാണുക്കൾ പകരും. രോഗമുള്ള മൃഗങ്ങളേയോ പക്ഷികളേയോ അറക്കുന്നത്, അറക്കാനുപയോഗിക്കുന്ന പ്രതലം നല്ല രീതിയിൽ വൃത്തിയാക്കാതെ വെക്കുന്നത്‌.... തുടങ്ങിയവയെല്ലാം ഭക്ഷ്യവിഷബാധയിലേക്ക് നയിക്കും. പൊതുചടങ്ങുകളിൽ വിളമ്പുന്ന ഭക്ഷണത്തിൽനിന്നും ഹോട്ടൽ ഭക്ഷണത്തിൽനിന്നും മാത്രമല്ല, ചെറിയ അശ്രദ്ധ ഉണ്ടായാൽ വീട്ടിലെ അടുക്കളയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

ഷവർമ പോലുളള മാംസാഹാരങ്ങളാണ് പ്രധാനമായും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുക എന്നാണ് പൊതുവേയുള്ള ധാരണ. ഷവർമയിൽനിന്നു ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെങ്കിലും ചെറിയ അശ്രദ്ധ ഉണ്ടായാൽ ജ്യൂസ് വരെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാമെന്നതാണ് യാഥാർഥ്യം. വൃത്തിഹീനമായ ചുറ്റുപാടിൽ ഇത്തരം ഭക്ഷണങ്ങൾ പാകം ചെയ്താൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ബാക്ടീരിയകൾ വളരാം. കോഴിയിറച്ചിയിൽ മാത്രമല്ല, മുട്ടയിലും സാൽമൊണല്ല പോലെയുള്ള ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാവുന്നതും ഉപയോഗിക്കുന്ന പച്ചക്കറികളിലെ കീടനാശിനികളുടെ സാന്നിധ്യവും കൃത്യമായി കഴുകി വൃത്തിയാക്കാത്ത പച്ചക്കറികളുടെ ഉപയോഗവും വേവിക്കാത്ത മുട്ടയുടെ ഉപയോഗവുമാണ് ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത കൂട്ടുന്നത്.

വൃത്തിയാക്കാത്തതും കൃത്യമായ താപനിലയിൽ സൂക്ഷിക്കാത്തതുമായ ഇറച്ചി, കടകളിൽ തുറസ്സായ അന്തരീക്ഷത്തിൽ പാകം ചെയ്യുമ്പോൾ പറ്റിപ്പിടിക്കുന്ന പൊടി, ബാക്കി വരുന്ന ഇറച്ചി അടുത്ത ദിവസങ്ങളിൽ വീണ്ടും ഉപയോഗിക്കുന്നത് തുടങ്ങി ഷവർമ വില്ലനാകാനുള്ള സാധ്യതകൾ പലതാണ്. ഇറച്ചി, മീൻ, പാൽ, പാലുല്പന്നങ്ങൾ, മുട്ട തുടങ്ങിയ പെട്ടന്ന് ബാക്ടീരിയ വളരുന്ന ഭക്ഷ്യ വസ്തുക്കൾ പാകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവിൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകും. പഴകിയ മത്സ്യം, മാസം എന്നിവയിൽ ബാക്ടീരിയ ദ്രുതഗതിയിൽ വളരും. ചീഞ്ഞ പച്ചക്കറികളിലേയും പഴങ്ങളിലേയും ബാക്ടീരിയകൾ ഭക്ഷ്യവിഷബാധ ഉണ്ടാക്കുമ്പോൾ ശരീയായ രീതിയിൽ വൃത്തിയാക്കാത്ത പച്ചക്കറികളും പഴങ്ങളും അതിലെ കീടനാശിനികളുടെ അമിത സാന്നിധ്യവും പാചകം ചെയ്യാനുപയോഗിക്കുന്ന വെള്ളത്തിലെ അണുക്കളുടെ സാന്നിധ്യവും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം.

ജ്യൂസ് ഉൾപ്പടെയുള്ള ശീതള പാനീയങ്ങൾ തയ്യാറാക്കാൻ തിളപ്പിച്ചാറിയതോ ഫിൽട്ടർ ചെയ്തതോ ആയ വെള്ളവും അതിൽനിന്നുള്ള ഐസും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മാനദണ്ഡം. ഐസ് കൈ കൊണ്ട് എടുക്കുകയോ നിലത്തുവെക്കുകയോ ചെയ്യുകയും അരുത്. എന്നാൽ, എത്രപേർ ഈ മാനദണ്ഡങ്ങൾ പാലിക്കുന്നു എന്നതാണ് പ്രശ്‌നം. ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാൽ ശുദ്ധീകരിക്കാത്തതാണെങ്കിലും ഭക്ഷ്യവിഷബാധ ഉണ്ടാവും. വൃത്തിയില്ലാത്ത ചുറ്റുപാടിലും പാത്രത്തിലും ഭക്ഷണത്തിനുള്ള ചേരുവകൾ തയ്യാറാക്കുന്നതിലൂടേയും പാകം ചെയ്യുന്നതിലൂടെയും രോഗാണുക്കൾ ശരീരത്തിൽ എത്താം. ഹോട്ടലുകളിലും പൊതു ചടങ്ങുകളിലും ഭക്ഷണം തയ്യാറാക്കുന്നവർ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതിരിക്കുന്നതും ഏതെങ്കിലും പകർച്ചവ്യാധികൾ ഉള്ള ആളുകൾ ഭക്ഷണമുണ്ടാക്കുന്നതും ഭക്ഷ്യവിഷബാധ ഉണ്ടാക്കാം. ഭക്ഷണം പാഴ്‌സൽ വാങ്ങിക്കുകയാണെങ്കിൽ അത് ഉടൻ കഴിക്കുകയും വേണം. ഭക്ഷ്യസുരക്ഷാനിയമം അനുസരിച്ച് വില്പനയ്ക്കായി പാകപ്പെടുത്തിയ ഭക്ഷണസാധനം ഫ്രിഡ്ജിലോ പുറത്തോ സൂക്ഷിച്ച് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. പക്ഷെ, പല ഹോട്ടലുകളും ഈ രീതി പിന്തുടരുന്നുണ്ടെന്നതാണ് യാഥാർഥ്യം. ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ കലവറയാണ് ഇത്തരം ഭക്ഷണങ്ങൾ.

കല്യാണം അടിയന്തരമാവരുത്

ഹോട്ടലുകളിലിൽ നിന്നെന്ന പോലെ തന്നെ സമീപകാലത്ത് കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ആഘോഷ പരിപാടികളിൽനിന്നും ആളുകൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിട്ടുണ്ട്. ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം മുതൽ ഇതിനുപയോഗിക്കുന്ന സാധനങ്ങൾ വരെ എല്ലാത്തിലും കരുതൽ ഉണ്ടായില്ലെങ്കിൽ നിരവധി പേരുടെ ആരോഗ്യം അപകടത്തിലാക്കും ഇത്തരം ആഘോഷവേദികൾ. ആഘോഷ പരിപാടികൾക്ക് ഭക്ഷണം തയ്യാറാക്കാൻ വൃത്തിയുളള സ്ഥലം വേണം തിരഞ്ഞെടുക്കാൻ. പാത്രങ്ങളുടെ കാര്യത്തിലും വേണം അതീവ ശ്രദ്ധ. ചടങ്ങുകളിൽ ഭക്ഷണം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രങ്ങൾ എല്ലാം തന്നെ വാടകയ്ക്ക് എടുക്കുന്നത് ആയിരിക്കും, ഒരു പരിപാടി കഴിഞ്ഞ ശേഷം വൃത്തിയായി കഴുകാതെ അത് തിരിച്ച് ഏൽപ്പിക്കുമ്പോൾ അതിൽ പറ്റിക്കിടക്കുന്ന ഭക്ഷണാവിശിഷ്ടങ്ങളിൽ ബാക്ടീരിയകൾ പെരുകും.

തിളച്ച വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കിയ പാത്രങ്ങൾ വേണം ഉപയോഗിക്കാൻ. ഒപ്പം ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തുകയും പഴം, പച്ചക്കറി, ഇറച്ചി, മത്സ്യം തുടങ്ങി ഭക്ഷണത്തിന് വേണ്ട എല്ലാത്തിന്റേയും ഗുണനിലവാരം ഉറപ്പുവരുത്തുകയും നന്നായി കഴുകി ഉപയോഗിക്കുകയും വേണം. ഭക്ഷണം തയ്യാറാക്കുന്ന ആളുകളും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണം. ഇത്തരം കടകളിലെ വൃത്തിഹീനമായ സാഹചര്യവും ഇറച്ചി വെട്ടാനുപയോഗിക്കുന്ന പ്രതലവും കത്തിയും വൃത്തിയാക്കാതെ സൂക്ഷിക്കുന്നതും ഏതെങ്കിലും രോഗമുള്ള പക്ഷികളേയോ മൃഗങ്ങളേയോ കശാപ്പ് ചെയ്യുന്നതും എല്ലാം ഭക്ഷണം വിഷലിപ്തമാക്കും.

വില്ലന്മാർ പലതരമുണ്ട്

സ്റ്റഫൈലോ കോക്കസ്, ഷിഗല്ല, സാൽമോണല്ല, ഈകോളി, ക്‌ളോസ്ട്രീഡിയം ബോട്ടുലിനം, അമീബ എന്നിങ്ങനെ ഭക്ഷണവും വെള്ളവും വിഷലിപ്തമാക്കുന്ന രോഗാണുക്കൾ പലതാണ്. നമ്മുടെ കാലാവസ്ഥയാവട്ടെ ബാക്ടീരിയകൾ പെരുകാൻ ഏറെ അനുകൂലവും. ഹോട്ട് ഹ്യുമിഡ് അഥവാ ചൂടുള്ള ജലബാഷ്പം ഏറെയുള്ള കാലാവസ്ഥയിൽ ഭക്ഷ്യവിഷബാധയുള്ള ബാക്ടീരിയകൾ പെരുകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ബാക്ടീരിയകളുടെ പ്രവർത്തനം പല രീതിയിലാണ്. സ്റ്റഫൈലോകോക്കസിന്റെ സാന്നിധ്യമുള്ള ഒരു ഭക്ഷ്യവസ്തു എത്ര ചൂടാക്കി കഴിച്ചാലും ഭക്ഷ്യവിഷ ബാധയുണ്ടാകാം. ചൂടാക്കുമ്പോൾ ബാക്ടീരിയ നശിക്കുമെങ്കിലും ഇത് ഉത്പാദിപ്പിച്ച വിഷവസ്തു ചൂടാക്കിയാലും നശിക്കുന്നില്ലെന്നതാണ് ഇതിന് കാരണം. അകിട് വീക്കമുളള പശുവിന്റെ പാലിൽ പോലും സ്റ്റഫൈലോകോക്കസ് ബാക്ടീരിയകൾ ഉണ്ടാവാറുണ്ട്. സാൽമൊണല്ലയാവട്ടെ നന്നായി വേവിക്കാത്ത മാംസ പദാർത്ഥങ്ങളിലൂടെയാണ് ശരീരത്തിൽ എത്തുക. സാൽമോണല്ലയുടെ സാന്നിധ്യമുള്ള മാംസം 60 ഡിഗ്രിയിൽ അരമണിക്കൂറെങ്കിലും വെന്തില്ലെങ്കിൽ നശിക്കില്ല. മുട്ട, പാൽ മത്സ്യം മാംസം, വെള്ളം എന്നിവയെല്ലാം മലിനമാകുന്നതിലൂടെ ഷിഗെല്ല ബാധയുണ്ടാകാം.

പഴകിയതോ മലിനമായതോ ആയ ഭക്ഷണം ചൂടാക്കിയത് കൊണ്ട് ഭക്ഷ്യയോഗ്യമാകുന്നില്ലെന്ന് സാരം. ഗുണനിലവാരം ഉള്ള വസ്തുക്കൾ ഉപയോഗിച്ച് പാകം ചെയ്ത് സൂക്ഷിച്ച് വച്ചിരിക്കുന്ന ഭക്ഷണത്തിലും പിന്നീട് ബാക്ടീരിയകൾ ഉണ്ടാവും. നമ്മുടെ നാട്ടിൽ അധികം റിപ്പോർട്ട് ചെയ്യപ്പെടാറില്ലെങ്കിലും ക്‌ളോസ്ട്രീഡിയം ബോട്ടുലിനം ആണ് ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകളിൽ ഏറ്റവും അപകടകരം. ടിന്നുകൾക്ക് അകത്ത് ഉള്ള ഭക്ഷ്യവസ്തുക്കൾ പഴകുമ്പോളാണ് ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ ഉണ്ടാവുന്നത്. ടിന്നിലടച്ച് വരുന്ന മാംസാഹാരങ്ങളിലാണ് ഈ ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായും കാണാറ്. ഭക്ഷ്യവിഷബാധയുണ്ടാക്കുന്ന ബാക്ടീരിയകൾ ശരീരത്തിൽ പ്രവർത്തിക്കുക പലരീതിയിലാണ് സ്റ്റെഫൈലോകോക്കസ് ശരീരത്തിൽ എത്തിയാൽ പെട്ടന്ന് തന്നെ ലക്ഷണങ്ങൾ ഉണ്ടാവും. എന്നാൽ ചില ബാക്ടീരിയകൾ ഭക്ഷണം കഴിച്ചാൽ ആറ് മണിക്കൂറിനുള്ളിലോ, 12 മണിക്കൂറിനുളളിലോ ചിലപ്പോൾ 24 മണിക്കൂറിന് ശേഷമോ വരെ ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കും. അതായത് ലക്ഷണങ്ങൾ കാണിക്കുന്നതിന്റെ തൊട്ട്മുമ്പ് കഴിച്ച ഭക്ഷണമാവില്ല ഒരുപക്ഷേ തലേദിവസം കഴിച്ച ഭക്ഷണമാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിട്ടുണ്ടാവുക എന്ന് ചുരുക്കം.

ചില്ലറക്കാരനല്ല ക്രോസ്‌ കണ്ടാമിനേഷൻ

മുട്ട, പാൽ, മത്സ്യം, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതിലൂടെ ഒരു വസ്തുവിൽനിന്ന് ബാക്ടീരിയ മറ്റൊന്നിലേക്ക് പരക്കുന്നതാണ് ക്രോസ്‌ കണ്ടാമിനേഷൻ. പാചകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഒന്നിച്ച് സൂക്ഷിക്കുമ്പോളും ബാക്ടീരിയകൾ പടരും. ഭക്ഷണസാധനങ്ങൾ വേറെ വേറെ പാത്രങ്ങളിൽ അടച്ച് സൂക്ഷിക്കണമെന്നാണ് മാനദണ്ഡം. പച്ചക്കറികളും പഴങ്ങളും ശീതീകരിക്കുമ്പോൾ ഫുഡ്‌ഗ്രേഡ് പ്ലാസ്റ്റിക്കിൽ ഉപയോഗിച്ച തിയ്യതി ഇട്ട് സൂക്ഷിക്കണമെന്നാണെങ്കിലും പല കടകളിലും സാധാരണ പ്ലാസ്റ്റിക്കുകളിൽ പൊതിഞ്ഞ് കെട്ടിയാണ് സൂക്ഷിക്കാറുള്ളത്. ഈ രീതിയും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും

വീട്ടിലെ അടുക്കളയും പണി തരും

ഹോട്ടലുകളിൽനിന്ന് മാത്രമല്ല വീട്ടിലെ അടുക്കളയിൽനിന്നും ഭക്ഷ്യവിഷബാധ ഉണ്ടാകും. ശുചിത്വമാണ് ഹോട്ടലിൽ എന്ന പോലെ വീട്ടിലും ഭക്ഷ്യവിഷബാധയെ അകറ്റാനുള്ള പ്രധാന വഴി. ഭക്ഷ്യവസ്തുക്കൾ മുറിക്കാനുപയോഗിക്കുന്ന ചോപ്പിങ്ങ് ബോർഡുകൾ ബാക്ടീരിയകൾ പടരുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. മത്സ്യം, മാംസം, പച്ചക്കറി, പഴങ്ങൾ എന്നിവ മുറിക്കാൻ വേറേ ബോർഡുകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഉപയോഗശേഷം നല്ല രീതിയിൽ വൃത്തിയാക്കി സൂക്ഷിക്കുകയും വേണം. പച്ചക്കറി, മീൻ, മുട്ട, ഇറച്ചി തുടങ്ങിയവ മുറിക്കുമ്പോളുള്ള അവശിഷ്ടങ്ങൾ അടുക്കളയിൽ കൂട്ടിയിടരുത്. ഇത് യഥാസമയം വൃത്തിയാക്കുക തന്നെ വേണം. ഒപ്പം ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി, തുടങ്ങിയവ ഉപയോഗിക്കരുത്. പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം, എക്സ്പയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കൾ എന്നിവ കഴിക്കാനോ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കാനോ പാടില്ല. ഫ്രിഡ്ജിൽ കേടായ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനും പാടില്ല, പഴകിയ ഭക്ഷണം മാത്രമല്ല, പാകം ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞ ഭക്ഷണം കഴിക്കുന്നതും വിനയാകും. പാകം ചെയ്ത ഭക്ഷണം രണ്ട് മണിക്കൂറിൽ കൂടുതൽ വെക്കുകയാണെങ്കിൽ അത് നിയന്ത്രിത ഊഷ്മാവിൽ തണുപ്പിച്ച് സൂക്ഷിക്കുന്നതാവും നല്ലത്. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. വൃത്തിയുള്ള പാത്രങ്ങളിൽ മാത്രം ഭക്ഷണം ഉണ്ടാക്കുകയും കഴിക്കുകയും വേണം.

ജലാംശം നിലനിർത്തുക പരമപ്രധാനം

യഥാസമയം കൃത്യമായ ചികിത്സ കിട്ടിയാൽ ഭക്ഷ്യവിഷബാധയേൽക്കുന്ന ആളുകളുടെ ജീവൻ അപകടത്തിലാവുന്നതിൽ നിന്നും രക്ഷിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്.

പെട്ടന്ന് അനുഭവപ്പെടുന്ന വിറയോലോട് കൂടിയ പനിയ്ക്കും വയറുവേദനയ്ക്കുമൊപ്പം തുടർച്ചയായ വയറിളക്കവും ചർദ്ദിയുമാണ് ഭക്ഷ്യ വിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. ഇത്മൂലം ജലാശവും ധാതുലവണങ്ങളും നഷ്ടപ്പെടുമെന്നതിനാൽ രോഗിയുടെ ശരീരത്തിൽ ജലാംശം നിലനിർത്തുകയാണ് ചികിത്സയിൽ പ്രധാനം. അധികം ഗുരുതരമല്ലാത്ത ഭക്ഷ്യവിഷബാധയാണെങ്കിൽ വളരെ പെട്ടന്ന് തന്നെ ഭേദമായേക്കാം. രോഗി ഉപ്പിട്ട കഞ്ഞിവെള്ളം, നാരാങ്ങാ വെള്ളം, ഓആർഎസ് ലായനി എന്നിവ നന്നായി കുടിക്കുക. ചർദ്ദിയോ, വയറിളക്കമോ കൂടിയാൽ വെള്ളത്തിന്റെ അളവ് കൂട്ടണം. സാധാരണ രീതിയിൽ ചർദ്ദിയോ വയറിളക്കമോ അനുഭവപ്പെടുമ്പോൾ അത് കുറയ്ക്കാൻ വെള്ളം കുടിക്കാതിരിക്കലാണ് പലരും ചെയ്യാറ്. ഇത് ബ്ലഡ് പ്രഷർ കുറയാനും ശരീരത്തിൽ ബാക്കി ധാതുലവണങ്ങൾ കുറയാനും വൃക്കകളുടെ പ്രവർത്തനത്തെ തകരാറിലാക്കാനും കാരണമാകും. ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ സംഭവിക്കാനുള്ള സാധ്യതയും ഉണ്ട്. തുടർച്ചയായ വയറിളക്കവും ചർദ്ദിയും, ബോധക്ഷയം അനുഭവപ്പെട്ടാൽ ഐവി ഫ്‌ലൂയിഡുകൾ ഉപയോഗിച്ചുള്ള ആശുപത്രി ചികിത്സ ആവശ്യമായി വരും. -
ഡോ:ജാബിർ എംപി സീനിയർ സ്‌പെഷ്യലിസ്റ്റ്, ജനറൽ മെഡിസിൻ ആസ്റ്റർ മിംസ് കോഴിക്കോട്

തകൃതിയായി നടക്കുന്ന പരിശോധനകൾ നടപടികൾ

ആളില്ല, മതിയായ സംവിധാനങ്ങളില്ല തുടങ്ങിയ പതിവ് ന്യായങ്ങൾ പറഞ്ഞിരുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനകൾക്ക് ചെറുവത്തൂരിലെ ദേവനന്ദയുടെ മരണ ശേഷമാണ് ജീവൻ വെച്ചത്. പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുക്കുന്നു, കേസെടുക്കുന്നു അങ്ങനെ പരിശോധനകൾ തകൃതി. നല്ല ഭക്ഷണം നാടിന്റെ അവകാശം എന്ന കാമ്പയിന്റെ ഭാഗമായി ജ്യൂസ് കടകളിൽ വരെ ഇപ്പോൾ പരിശോധന നടക്കുന്നുണ്ട്. സമീപകാലത്ത് കോഴിക്കോട് ജില്ലയിലാണ് ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പ്രോസിക്യൂഷൻ കേസുകളും അഡ്ജ്യൂഡിക്കേഷൻ കേസുകളും രജിസ്‌ററർ ചെയ്തിട്ടുള്ളത്. 2006-ൽ നിലവിൽ വന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് ആക്ട് 2012ലാണ് പ്രാബല്യത്തിൽ വന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസുകൾ എടുക്കുന്നത്. ഇത്പ്രകാരം സുരക്ഷിതമല്ലാതെ ഭക്ഷണം വിൽക്കുകയോ അത് ആരോഗ്യപ്രശ്‌നങ്ങൾക്കോ മരണത്തിനോ കാരണമാകുകയോ ചെയ്താൽ തടവ്ശിക്ഷയ്ക്കും പിഴയ്ക്കും കാരണമാകും. ആരോഗ്യപ്രശ്‌നങ്ങൾക്ക് അനുസരിച്ച് ജീവപര്യന്തംവരെ തടവിനും 10 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാം. ചെറിയ പിഴവുകൾ കണ്ടെത്തിയാൽ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള നോട്ടീസ് നൽകുകയും ചെയ്യും.

ആളെ കൊല്ലിയല്ല ഷവർമ

ഷവർമയിൽ നിന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് ആദ്യമായി ഒരു മരണം റിപ്പോർട്ട് ചെയ്യുന്നത് 2012-ലാണ്. പിന്നീട് കോഴിക്കോട്ടും ഇപ്പോൾ കാസർക്കോട്ടും സമാന സംഭവങ്ങൾ ആവർത്തിക്കപ്പെട്ടു. നന്നായി വേവിച്ച ഇറച്ചിയും പാസ്ചറൈസ് ചെയ്ത മുട്ടയും വൃത്തിയുള്ള പച്ചക്കറികളും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഷവർമ ഒരിക്കലും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകില്ല എന്നാണ് ഷെഫുമാരുടെ പക്ഷം.

മൂന്ന് ബർണർ ഉള്ള മെഷീനിൽ 25 മിനിറ്റ്‌ സമയമെങ്കിലും വേവിച്ചാൽ മാത്രമേ ഷവർമയ്ക്കുള്ള ഇറച്ചി പാകമാകൂ. ആദ്യത്തെ ലെയർ മുറിച്ചെടുത്ത ശേഷം രണ്ടാമത്തെ ലെയർ വീണ്ടും വേവിച്ച ശേഷം മാത്രമേ മുറിച്ചെടുക്കാവൂ. സ്റ്റീക്കിൽ കോർത്ത ഇറച്ചി തീരുന്നത് വരെയും ഈ രീതിയിൽ ചെയ്യണമെന്ന് മാത്രമല്ല ഇടയ്ക്ക് വെച്ച് ബർണർ ഓഫ് ചെയ്യാനോ സ്റ്റീക്ക് മറ്റെവിടേക്കേങ്കിലും മാറ്റി വെക്കാനോ പാടില്ല. വേവിച്ച് മുറിച്ചെടുത്ത ഇറച്ചി റോൾ ചെയ്യാൻ പാസ്ചറൈസ് ചെയ്ത മുട്ട കൊണ്ടുള്ള മയോണൈസും കേടാവത്തതും വൃത്തിയാക്കിയതുമായ പച്ചക്കറികളും ഉപയോഗിക്കണം. ഷവർമ ഉണ്ടാക്കുന്ന ആൾ കയ്യുറ ഉൾപ്പടെ എല്ലാ ശുചിത്വ മാനദണ്ഡങ്ങളും പാലിക്കണം, ഇറച്ചിയും പച്ചക്കറികളും മുറിക്കാൻ വേറെ വേറെ കട്ടിംങ് ബോർഡുകൾ ഉപയോഗിക്കണം. ഓരോ ദിവസവും ഷവർമ ഉണ്ടാക്കി കഴിഞ്ഞ ശേഷം ബർണർ വൃത്തിയാക്കുകയും വേണം. ഷവർമ പാർസൽ വാങ്ങിക്കുന്നവർ അത് ഉടൻ തന്നെ കഴിക്കുന്നതാവും നല്ലത്. - സിദ്ദിഖ് പിഎം, ഷെഫ്, അൽ താസ

Content Highlights: world food safety day food, ways to prevent food poisoning

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pcos

3 min

പി.സി.ഒ.എസ് ഉള്ളവർ ഭക്ഷണ-വ്യായാമ കാര്യങ്ങളിൽ എന്തെല്ലാം ശ്രദ്ധിക്കണം? ചികിത്സ എപ്രകാരം?

Sep 1, 2023


drug abuse

2 min

ഒപ്പമുള്ളവരിൽ ഈ അപകടസാധ്യതകള്‍ തെളിയുന്നുണ്ടോ എന്ന് പരിശോധിക്കാം, ലഹരിയെ തുരത്താം

Jun 26, 2023


scoliosis

5 min

നട്ടെല്ലിന്റെ വളവ് കൂടുന്നതിന് അനുസരിച്ച് ശ്വാസകോശവും തകരാറിലാകും; സൂക്ഷിക്കണം സ്കോളിയോസിസ്

Jun 23, 2023


Most Commented