നാടൻ ഭക്ഷണരീതി മാറ്റി പുറമേയുള്ളവ അന്ധമായി സ്വീകരിക്കുന്ന മലയാളി; ഭക്ഷ്യവിഷബാധ, അറിയേണ്ടവ


ഡോ.ശങ്കർ മഹാദേവൻ

3 min read
Read later
Print
Share

Representative Image| Photo: Canva.com

നാട്ടിലാകെ ഭക്ഷ്യ വിഷബാധയുടെ കാലമാണല്ലോ. എന്തു കൊണ്ടാണ് ഇത്രയധികം ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത് എന്ന് പരിശോധിക്കാം.

‌കഴിഞ്ഞ പത്തു വർഷംകൊണ്ട്‌ മലയാളിയുടെ ഭക്ഷണക്രമം ആകെ മാറിയിരിക്കുന്നു. പെട്ടെന്നൊരു ദിവസം തുടങ്ങിയതല്ല ഈ മാറ്റം. ഏതൊരു സമൂഹത്തിലും കാലാകാലങ്ങൾ എടുത്ത് ഭക്ഷണരീതികൾ മാറി കാണാറുണ്ട്. അതിന് കാരണങ്ങൾ പലതാവാം.

  • പുതിയ രുചികൾ തേടാനുള്ള മനുഷ്യന്റെ തീവ്രമായ ആഗ്രഹം.
  • നമുക്ക് ചുറ്റുമുള്ള ഭക്ഷണം പാകം ചെയ്യുന്ന കച്ചവട സ്ഥാപനങ്ങൾ അഥവാ റസ്റ്റോറന്റുകളുടെ ലഭ്യത.
  • പാചകം ചെയ്യുവാനുള്ള മടി.
  • ഭാര്യയും ഭർത്താവും ജോലിക്ക് പോകുമ്പോൾ അടുക്കളയിൽ സമയം ചെലവഴിക്കാനുള്ള ബുദ്ധിമുട്ട്.
  • ഭക്ഷണം കഴിച്ചതിനു ശേഷം പാത്രങ്ങൾ തേച്ചു കഴുകുന്നതിനുള്ള മടി.
  • കുട്ടികളുടെ നിർബന്ധം
  • കൂടുതൽ അണുകുടുംബങ്ങൾ ഉണ്ടാകുന്നത്.
  • വിദേശനാടുകളിലെ ഭക്ഷണങ്ങളുടെ സ്വാധീനം.
  • കൂണുപോലെ മുളച്ചു വരുന്ന റസ്റ്റോറന്റുകളെ നിരീക്ഷിക്കുവാനുള്ള സംവിധാനക്കുറവ്.
  • തെറ്റായ ഭക്ഷണ സങ്കല്പം
ഇത്തരത്തിൽ കാരണങ്ങൾ പലതായിരുന്നാലും മലയാളി സ്വതവേ ഭക്ഷണം വീട്ടിൽ പാകം ചെയ്യുന്നത് കുറച്ചു കൊണ്ടിരിക്കുന്നു.

സ്മോക്ഡ് ഫുഡ് അഥവാ കനലിൽ പുകച്ച് പാകം ചെയ്ത ഭക്ഷണം- അൽഫാം, മന്തി, ഷവർമ പോലുള്ള ഭക്ഷണങ്ങൾ അന്നനാളത്തിൽ കാൻസറുകൾക്ക് കാരണമാകാറുണ്ട്‌. ഇതുകൊണ്ടു മാത്രം ഇത്തരം രോഗങ്ങൾ വരണമെന്നില്ല. ഉപയോഗിക്കുന്ന ഇറച്ചി പഴയതും ഉപയോഗശൂന്യമായതും ആകുമ്പോൾ അണുബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെ. ഇത്തരം ഭക്ഷണങ്ങളുടെ കൂടെ കഴിക്കുന്ന മയോണൈസ് ദിവസേന ഉണ്ടാക്കുന്നതാണ്‌ അഭികാമ്യം. അവ ഫ്രിഡ്ജിൽ വെച്ച് ശീതീകരിച്ച് സൂക്ഷിക്കുമ്പോൾ അണുബാധ ഏൽക്കാനുള്ള സാധ്യത വളരെയേറെയാണ്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ നമ്മുടെ നാട്ടിലെ ഹോട്ടലുകളിൽ റഫ്രിജറേറ്ററുകൾ ഓഫ് ചെയ്ത് ഇടുമ്പോൾ. കേരളീയരുടെ ജീവിതശൈലിക്ക് പറ്റുന്ന ഭക്ഷണങ്ങളല്ല ഇത്തരത്തിലുള്ളവ. ഇവ രുചിച്ചു നോക്കാനായി വല്ലപ്പോഴും കഴിക്കാമെങ്കിലും, സ്ഥിരമായി റസ്റ്റോറന്റുകളിൽനിന്നു വാങ്ങി കഴിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.

ഫ്രീസറിൽ ശീതീകരിച്ച ഭക്ഷണങ്ങളിൽ ശരിയായ ഊഷ്മാവ് ക്രമീകരിച്ച് നിർത്തിയില്ലെങ്കിൽ അത്തരം ഭക്ഷണങ്ങളിൽ അണുബാധ ഉണ്ടാവും. നമ്മളുടെ നാട്ടിലുള്ള പല ഹോട്ടലുകളിലും രാത്രി പൂട്ടി പോകുമ്പോൾ കറന്റ് ചാർജ് ലാഭിക്കാനായി ഫ്രീസറും ഓഫ് ചെയ്ത് ഇടുകയാണ് പതിവ്. സാധാരണഗതിയിൽ ഇത് കണ്ടുപിടിക്കാനും സാധ്യമല്ല. പ്രവർത്തിക്കുന്ന ഫ്രീസറുകളോ ഫ്രിഡ്ജുകളോ ആണെങ്കിലും അവയിൽ ശരിയായ ഊഷ്മാവ് നിലനിൽക്കാറില്ല. പല ഹോട്ടലുകാരും വെയ്സ്റ്റേജ് കുറയ്ക്കുവാനായി പഴയ ഭക്ഷണവും പഴകിയ എണ്ണയും വീണ്ടും ഉപയോഗിക്കുന്നു. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കുമ്പോൾ, പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ (PAH), ആല്‍ഡിഹൈഡുകള്‍ എന്നിവയുടെ അളവ് വര്‍ദ്ധിക്കുന്നുണ്ട്. ഇത് വിഷഘടകങ്ങള്‍ ആണെന്ന കാര്യത്തില്‍ സംശയം വേണ്ട. ക്യാന്‍സര്‍ സാധ്യതയെ വര്‍ധിപ്പിക്കുന്നുമുണ്ട്. കൂടാതെ ശരീരത്തിൽ ഫ്രീ റാഡിക്കലുകളുടെ എണ്ണം വർദ്ധിക്കുകയും പ്രഷർ, അസിഡിറ്റി, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഒരിക്കൽ ഉപയോഗിച്ച കുക്കിങ് ഓയിൽ തുറന്നു വെക്കുന്നത് ‘ക്ലോസ്ട്രിഡിയം ബോട്ടുലിനം’ എന്ന ബാക്ടീരിയയുടെ വ്യാപനത്തിനും അതുവഴി ഭക്ഷ്യ വിഷബാധക്കും കാരണമായേക്കാം.

കീടനാശിനികൾ തളിച്ച പച്ചക്കറികൾ, കെമിക്കലുകൾ ചേർത്ത മത്സ്യങ്ങൾ, ആന്റിബയോട്ടിക് ഇഞ്ചക്ഷനുകൾ കുത്തിവെച്ച കോഴികൾ, ഇവയെല്ലാമാണ് ഇന്ന് മലയാളികൾ ഭക്ഷിച്ചു കൊണ്ടിരിക്കുന്നത്. പണ്ടുകാലത്ത് നന്നായി അധ്വാനിക്കുകയും പാടത്തും പറമ്പത്തും പണിയെടുക്കുകയും മൂന്നു നേരവും അരി ആഹാരം കഴിക്കുകയും ചെയ്തവരാണ് മലയാളികൾ. എന്നാൽ, ഇന്ന് മലയാളിയുടെ പൊതുവിജ്ഞാനം വർധിച്ചപ്പോൾ, കാർബോഹൈഡ്രേറ്റ് അമിതമായി കഴിക്കുന്നത് അപകടമാണ് എന്ന ബോധ്യം വന്നിരിക്കുന്നു. തത്ഫലമായി മലയാളി ഇത്തരം നാടൻ ഭക്ഷണരീതികളെ മാറ്റി നിർത്തിക്കൊണ്ട് പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണരീതികളിലേക്ക് കടന്നിരിക്കുന്നു. ഓരോ രാജ്യത്തെ കാലാവസ്ഥയ്ക്കും ഭക്ഷണലഭ്യതക്കും അനുസരിച്ചാണ് ഓരോ ദേശത്തിന്റെയും ഭക്ഷണരീതികൾ മാറുന്നത്. എന്നാൽ നമ്മൾ പുറമേയുള്ള പല ഭക്ഷണരീതികളെയും അന്ധമായി സ്വീകരിക്കുകയാണ്. മറ്റ് നാടുകളിൽ അവരുടെ കാലാവസ്ഥയ്ക്ക് അനുസരിച്ചും ധാന്യങ്ങളുടെ ലഭ്യത കുറവായതുകൊണ്ടും ഉയർന്ന താപനിലയിൽ ഇറച്ചി പാകം ചെയ്യാൻ സാധിക്കുന്നത് കൊണ്ടും ആണ് അവർ അത്തരം ഭക്ഷണരീതികൾ പിന്തുടരുന്നത്. മലയാളികൾ അത് അന്ധമായിപിന്തുടരേണ്ടതില്ല.

ഇതൊന്നും കൂടാതെയാണ് നമ്മൾ കടകളിൽനിന്നു വാങ്ങുന്ന കറി പൗഡറുകളിലെ മായം ചേർക്കൽ. ഇനി ഇതെല്ലാം കണ്ടുപിടിച്ചാലോ, ചെറിയ ഫൈനുകൾ അടച്ച് ഇവരെല്ലാം രക്ഷപ്പെടുന്നു. നിയമ സംവിധാനങ്ങൾ തന്നെ നോക്കുകുത്തിയാകുന്ന അവസ്ഥ. ഭക്ഷണത്തിൽ മായം ചേർക്കുന്നവർക്കെതിരെ കാലാനുസൃതമായി നിയമത്തിൽ മാറ്റങ്ങൾ കൊണ്ടുവരണം, കടുത്ത ശിക്ഷ ലഭ്യമാക്കണം. ലൈസൻസ് ക്യാൻസൽ ചെയ്യുകയും കരിമ്പട്ടികയിൽ പെടുത്തുകയും വേണം, ഇങ്ങനെയുള്ളവർക്ക് അവരുടെ ജീവിത കാലയളവിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ബിസിനസു ചെയ്യാൻ അനുവദിക്കരുത്. ജനങ്ങളുടെ ജീവൻവച്ച് പന്താടാനുള്ളതല്ല ഹോട്ടൽ ബിസിനസ്. അത്തരം ബിസിനസുകൾ തുടങ്ങുന്നതിന് കൃത്യമായ മാർഗ്ഗരേഖകൾ വേണം, ജീവനക്കാർക്ക് ആരോഗ്യ പരിശോധന നിർബന്ധമാക്കണം, ഹെൽത്ത് കാർഡുകൾ നൽകണം തുടങ്ങിയ നടപടിക്രമങ്ങൾ പാലിക്കണം.

മലയാളി മടി മാറ്റിവെച്ചുകൊണ്ട് കൃഷി ചെയ്തു തുടങ്ങണം. വിഷമില്ലാത്ത പച്ചക്കറികൾ കൂട്ടി ഭക്ഷണം കഴിക്കണം , ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയ മത്തി പോലെയുള്ള മത്സ്യങ്ങൾ കഴിക്കണം. റെഡ് മീറ്റ് ഒഴിവാക്കണം, വ്യായാമം ചെയ്യണം, അമിതമായി റസ്റ്റോറന്റുകളിൽനിന്ന് വരുത്തിയോ അവിടെ പോയോ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. രോഗികളുടെ ഒരു വലിയ തലമുറ സൃഷ്ടിക്കുവാനുള്ള പുറപ്പാടിലാണ് നാം ഇന്ന് ഉള്ളത്. ഹൃദ്രോഗങ്ങൾ, പൊണ്ണത്തടി, കിഡ്നി സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുടെ ഈറ്റില്ലമാവുകയാണ് കേരളം. മുളയിലേ നുള്ളിയാൽ വരാനിരിക്കുന്ന ദുരന്തത്തിൽനിന്നു വരുന്ന തലമുറയെ എങ്കിലും നമുക്ക് രക്ഷിച്ചെടുക്കാം.

വാൽക്കഷണം : ജീവിതത്തിലെ നല്ലൊരു പങ്കും റസ്റ്റോറന്റുകളിൽനിന്ന്‌ ഇത്തരം പഴകിയ എണ്ണയിൽ പാകം ചെയ്ത ഭക്ഷണങ്ങൾ കഴിച്ച രോഗി ഡോക്ടറോട് വന്ന് ചോദിക്കുകയാണ് : " ഡോക്ടറെ അലോപ്പതി മരുന്ന് കഴിച്ചത് കൊണ്ടാണോ എന്റെ കിഡ്നി അടിച്ചു പോയത്?".

റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ് ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ലേഖകൻ

Content Highlights: why has food poisoning cases increased, food safety day

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MIMS Doctors

2 min

ഡോക്ടര്‍മാരുടെ കൈപിടിച്ച് ഒമ്പതുകാരന്‍ ജീവിതത്തിലേക്ക്; ഉമ്മയുടെ സ്‌നേഹവാക്കുകളും നിര്‍ണായകമായി

Sep 30, 2023


.

4 min

മരണത്തെ മുഖാമുഖം കണ്ട് നിപയില്‍നിന്ന് ജീവിതത്തിലേക്ക് മടങ്ങിയ ഒമ്പതുകാരന്‍; ഇത് പുതുചരിത്രം

Sep 30, 2023


cough
Premium

4 min

രണ്ടാഴ്ച്ചയിലേറെ ഈ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ പ്രധാനം; ശ്വാസകോശാർബുദം, ചികിത്സയും പ്രതിരോധവും

Aug 1, 2023


Most Commented