വയനാട് മെഡിക്കൽ കോളേജ് ആശുപത്രി | Photo: Comyan
മെഡിക്കല്‍ കോളേജോ ബോര്‍ഡിലൊതുങ്ങി, ജനറല്‍ ആശുപത്രിയിലാവട്ടെ സൗകര്യങ്ങളുമില്ല, ചികിത്സപ്പിഴവെന്ന വിവാദങ്ങള്‍മാത്രമാണ് ബാക്കി. മൂന്ന് എം. എല്‍.എ.മാരും ജില്ലാപഞ്ചായത്തും തദ്ദേശപ്രതിനിധികളും ഇക്കാര്യത്തില്‍ എന്താണ് ചെയ്യുന്നത്. സ്ഥിരമായി ഒരു ഡി.എം. ഒ.യെ എങ്കിലും നിലനിര്‍ത്താന്‍ ജനപ്രതിനിധികള്‍ക്ക് സാധിക്കുമോ? ആരോഗ്യവകുപ്പിന് നാഥനില്ലാതെ പ്രതിസന്ധിനേരിടുമ്പോഴും ഇടപെടാന്‍ ഇവിടെ ആരുമില്ലേ? ആരോഗ്യവകുപ്പിന് നേതൃത്വംനല്‍കേണ്ട ഡി.എം.ഒ. പദവിയില്‍ കാലങ്ങളായി ആളില്ലാത്ത അവസ്ഥ തുടരുകയാണ്. പ്രധാന തസ്തികകളില്‍ പലതിലും സ്ഥിരം ഡോക്ടര്‍മാരില്ല. സൂപ്പര്‍സ്‌പെഷ്യാലിറ്റി സംവിധാനങ്ങളുമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ കൂടുമ്പോഴും അര്‍ഹമായ ചികിത്സ കിട്ടാതെ ആംബുലന്‍സുകള്‍ ചുരമിറങ്ങുന്നത് തുടരുകയാണ്.
വേണം കാസര്‍കോട് മോഡല്‍
ഒരു തസ്തികയില്‍നിന്ന് ഉദ്യോഗസ്ഥന് സ്ഥലംമാറിപ്പോവണമെങ്കില്‍ പകരം ആള്‍ ചുമതലയേറ്റിരിക്കണമെന്ന നിബന്ധന കാസര്‍കോട് ജില്ലയിലുണ്ട്. ഈ ഇടപെടല്‍ അടിയന്തരമായി വയനാട്ടിലും നടപ്പാക്കണം. ജില്ലയിലെ ആരോഗ്യമേഖലയുടെ ആകെ ആസൂത്രണച്ചുമതലയുള്ള ഡി. എം.ഒ. കസേര ഒഴിഞ്ഞുകിടക്കുകയാണ്. ചുമതല?േയല്‍ക്കുന്നവര്‍ സ്ഥിരം അവധിയിലും ഒടുക്കം സ്ഥലംമാറ്റം വാങ്ങിപ്പോകുന്നതുമാണ് പതിവ്.
ഡി.എം.ഒ.യ്ക്ക് കീഴില്‍ ഭരണപരമായി നേതൃത്വംവഹിക്കേണ്ട ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ (ജെ. എ.എം.ഒ.) തസ്തികയിലും ആളില്ല. ഡെപ്യൂട്ടി ഡി.എം.ഒ.മാരാണ് ഈ രണ്ടുജോലികളും അധികചുമതലയേറ്റ് ചെയ്യുന്നത്. ഈ രണ്ടു തസ്തികകളില്‍ എങ്കിലും സ്ഥിരമായി ആളുണ്ടെങ്കില്‍ ഭരണപരമായ കുറെയേറെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകും.
മെഡിക്കല്‍ ഓഫീസര്‍മാരുടെ കാര്യമെടുത്താലും മറ്റു ജില്ലകളില്‍നിന്ന് വയനാട്ടിലേക്ക് സ്ഥലംമാറിവരുന്നവര്‍ക്ക് ഇവിടെ തുടരാന്‍ താത്പര്യമില്ലെന്നത് വലിയ പ്രതിസന്ധിയാണ്. മിഷനുകളുടെയും പ്രോജക്ടുകളുടെയും ചുമതലയേല്‍പ്പിക്കുമ്പോഴേക്കും ആളു സ്ഥലംമാറും. പകരം ആള്‍ ചുമതലയേറ്റാല്‍ മാത്രമേ സ്ഥലംമാറാനാകൂ എന്ന തീരുമാനം ജില്ലയുടെ ആരോഗ്യശോച്യാവസ്ഥ പരിഗണിച്ച് നടപ്പാക്കണം.
സൂപ്പര്‍ സ്‌പെഷ്യാലിറ്റി എവിടെ
ബോര്‍ഡില്‍മാത്രം ഇപ്പോള്‍ ഒതുങ്ങിനില്‍ക്കുന്ന മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി വിഭാഗങ്ങളില്‍ രണ്ടുവീതം ഡോക്ടര്‍മാരെ നിയമിച്ചാല്‍തന്നെ ജില്ലയിലെ 50 ശതമാനം ആരോഗ്യപ്രതിസന്ധിക്കും പരിഹാരമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്യുന്ന 80 ശതമാനം കേസുകളും ഇവിടെ പരിഹരിക്കാനാവും. ഹൃദയാഘാതവും പക്ഷാഘാതവും വന്നു അത്യാസന്നനിലയിലേക്കെത്തുന്നവരെ റഫര്‍ ചെയ്യുകയല്ലാതെ ജില്ലയിലെ ആശുപത്രികളില്‍ മറ്റു സാധ്യതകളില്ല. ഇത്രയേറെ ഡയാലിസിസ് രോഗികള്‍ ഉള്ള വയനാട്ടില്‍ നെഫ്രോളജിസ്റ്റ് ഇല്ല. വൃക്കരോഗം കലശലായി ഡയാലിസിസ് തുടങ്ങണോ എന്നറിയാന്‍ കോഴിക്കോട് പോകേണ്ട അവസ്ഥയാണ് വയനാട്ടുകാര്‍ക്ക്. ആറു സൂപ്പര്‍സ്‌പെഷ്യാലിറ്റി തസ്തികയെങ്കിലും അടിയന്തരമായി അനുവദിക്കാന്‍ ഇടപെടല്‍ നടത്തണം.

ബോര്‍ഡിലൊതുങ്ങുന്നു ജനറല്‍ ആശുപത്രിയും
ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വീസസിന് കീഴില്‍ ഓരോ ജില്ലയിലുമുള്ള ഏറ്റവും ഉയര്‍ന്ന ആശുപത്രിയാണ് ജനറല്‍ ആശുപത്രി. വയനാട്ടില്‍ പക്ഷേ, കല്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രി ഇപ്പോഴും താലൂക്ക് ആശുപത്രിയില്‍നിന്ന് ഇത്തിരികൂടി മെച്ചം എന്നേയുള്ളൂ.
ജില്ലാ ആശുപത്രിക്ക് മുകളില്‍ സ്റ്റാഫ് പാറ്റേണ്‍ ഉണ്ടാവേണ്ട ഇവിടെ നഴ്‌സ്, അസി. നഴ്‌സ് തസ്തികകളിലും ഫാര്‍മസിസ്റ്റ്, ലാബ് ജീവനക്കാര്‍ ഉള്‍പ്പെടുന്ന തസ്തികകളിലും ഓഫീസ് ജീവനക്കാരുടെ എണ്ണത്തിലും വലിയ ഒഴിവുകളാണുള്ളത്. നിലവിലുള്ള തസ്തികകളില്‍ ഡോക്ടര്‍മാര്‍ എല്ലാരുമുണ്ടെങ്കിലും ജനറല്‍ ആശുപത്രിക്ക് അനുയോജ്യമായ തസ്തികാനിര്‍ണയം ഉണ്ടായിട്ടില്ല.
തസ്തിക പുനര്‍നിര്‍ണയം ആരുനടത്തും
നിലവില്‍ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും ആവശ്യത്തിന് ഡോക്ടര്‍മാരും ഇതരജീവനക്കാരുമുണ്ട്. എന്നാല്‍, താലൂക്ക് ആശുപത്രികളില്‍ ഇതല്ല അവസ്ഥ. ഒ.പി.കളില്‍ എത്തുന്ന രോഗികളുടെ എണ്ണത്തിന് ആനുപാതികമായി എവിടെയും ഡോക്ടര്‍മാരില്ല. ഒരാള്‍ അവധിയില്‍ പോയാല്‍പ്പോലും തകിടംമറിയുന്ന അവസ്ഥ. തസ്തികപുനര്‍നിര്‍ണയം അടിയന്തരമായി താലൂക്ക് ആശുപത്രികളിലും നടക്കേണ്ടതുണ്ട്.
ആദിവാസിവിഭാഗങ്ങള്‍ ഏറെയുള്ള ജില്ലയെന്ന നിലയിലും താലൂക്കാരോഗ്യകേന്ദ്രങ്ങള്‍ ശാക്തീകരിക്കുന്നത് പ്രധാനമാണ്. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ റഫര്‍ചെയ്താലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ മടിക്കുകയാണെന്ന് ഡോക്ടര്‍മാര്‍തന്നെ പറയുന്നു. ഇവിടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍മാത്രമേ അര്‍ഹമായ ചികിത്സ ഈ വിഭാഗങ്ങളിലേക്കും എത്തൂ.
Content Highlights: wayanad health field crisis and problems and about wayanad medical college
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..