Representative Image| Photo: Canva.com
പാലിയർ എന്ന ലാറ്റിൻ പദത്തിൽനിന്നാണ് പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം. പുതപ്പ് അഥവാ ആവരണം എന്നാണ് ഈ പദത്തിന്റെ അർഥം. വേദനാപൂർണമോ സങ്കീർണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെയും കുടുംബാംഗങ്ങളുടെയും ജീവിതനിലവാരം ഉയർത്തുകയാണ് പാലിയേറ്റീവ് കെയർ അഥവാ സാന്ത്വന പരിചരണത്തിലൂടെ ലക്ഷ്യമിടുന്നത്. രോഗലക്ഷണങ്ങൾ മാത്രം ചികിത്സിച്ച് അന്ത്യകാല ക്ലേശങ്ങൾ പരമാവധി കുറയ്ക്കുന്ന രീതിയാണ് പാലിയേറ്റീവ് പരിചരണം.
ഡോക്ടർമാർ, പാലിയേറ്റീവ് കെയർ പരിശീലനം ലഭിച്ച നഴ്സുമാർ, ഒരു കൂട്ടം സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങിയ ഒരു കൂട്ടായ്മയാണ് ഓരോ പാലിയേറ്റീവ് കെയർ യൂണിറ്റും. ആശുപത്രികളിലോ പുറത്തുള്ള സ്ഥാപനങ്ങളിലോ രോഗിയുടെ വീട്ടിലോ ചികിത്സകൾ നൽകാം. സാന്ത്വനം പരിചരണത്തെക്കുറിച്ച് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. അബ്ദുൽ ഗഫൂർ സംസാരിക്കുന്നു-
സാന്ത്വനം ഇങ്ങനെ
വേദനയിൽനിന്ന് മറ്റ് ദുരിതങ്ങളിൽ നിന്നും രോഗികൾക്കോ പീഡനം അനുഭവിക്കുന്നവർക്കോ ആശ്വാസം നൽകുയാണ് സാന്ത്വന പരിചരണത്തിന്റെ പ്രധാന ഉദ്ദേശ്യം. കിടപ്പു രോഗികൾക്കാണ് കൂടുതലും പ്രാധാന്യം നൽകുക. രോഗശുശ്രൂഷയിൽ മാനസികമായ വശങ്ങളെ കൂടി സമന്വയിപ്പിക്കും.
മരണംവരെ രോഗിക്ക് സമാധാനപരമായ ജീവിതം നയിക്കാൻ വേണ്ട മാനസിക- ശാരീരിക -സാമ്പത്തിക സഹായം ചെയ്തു കൊടുക്കും.
രോഗിയുടെ ബന്ധുക്കളെ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനു സഹായിക്കും. ജീവനെ വിലമതിക്കുകയും എന്നാൽ മരണത്തെ സ്വാഭാവിക പ്രക്രിയയായി കാണുകയും ചെയ്യുക, മരണം നീട്ടിവെക്കുന്നതിനോ ത്വരപ്പെടുത്തുന്നതിനോ ശ്രമിക്കാതിരിക്കുക, രോഗിയുടേയും ബന്ധുക്കളുടേയും ആവശ്യങ്ങൾ നിറവേറ്റുന്നതിന് കൗൺസലിങ് അടക്കമുള്ള സംയോജിത മാർഗങ്ങൾ നിർദേശിക്കുക, അവരുടെ ജീവിത നിലവാരത്തെയും രോഗാവസ്ഥയെത്തന്നെയും മെച്ചപ്പെടുത്തുക തുടങ്ങിയവ സാന്ത്വന പരിചരണ ചികിത്സയിലെ പ്രധാന ഉദ്ദേശങ്ങളാണ്.
.jpg?$p=79b0117&&q=0.8)
നല്ല കേൾവിക്കാരാകാം
സാന്ത്വന പരിചരണത്തിൽ ആദ്യംവേണ്ടത് നല്ല കേൾവിക്കാരാവുക എന്നതാണ്. ദീർഘനാളായുള്ള കിടപ്പ് രോഗികൾ, മറ്റു ഗുരുതര രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്ക് താൻ കുടുംബത്തിന് ഒരു ബാധ്യതയാകുന്നു എന്ന തരത്തിലുള്ള ചിന്തകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പേഴ്സീവ്ഡ് ബർഡൻനംനെസ് എന്നാണ് ഈ മാനസിക അവസ്ഥ അറിയപ്പെടുക. ഇത്തരം തോന്നലുകളിൽ നിന്നും രോഗികളെ മുക്തരാക്കാൻ വീട്ടിലുള്ളവർ ഉൾപ്പെടെ നല്ല കേൾവിക്കാർ ആവുകയാണ് വേണ്ടത്. മുൻ വിധികൾ ഇല്ലാതെ പ്രശ്നങ്ങളും ആശങ്കകളും കേൾക്കണം. രോഗത്തെക്കുറിച്ചുള്ള ചിന്തകൾക്ക് സാരമില്ല എന്ന് ഉത്തരം നൽകാതെ യഥാർഥ്യത്തോട് ചേർന്നുനിന്നു സമാശ്വാസം നൽകണം. രോഗി ഒരു ബാധ്യതയല്ല എന്നുള്ള ഉറപ്പ് പരിചരണം, വാക്കുകൾ, പ്രവൃത്തി എന്നിവയിലൂടെ നൽകാനും ആകണം.
കേൾവിക്കാരനിൽനിന്ന് ആഗ്രഹിക്കുന്നതെന്ന് അറിഞ്ഞു പെരുമാറണം. ഇതിന് പ്രത്യേകം ട്രെയിനിങ്ങുകൾ കൊടുക്കുന്ന സംവിധാനങ്ങൾ ഇന്നുണ്ട്. രോഗികളെ അനുഭാവത്തോടെ സമീപിക്കുകയും ആത്മാർഥമായി കരുതലേകുകയും ചെയ്യുന്നതാണു സാന്ത്വന പരിചരണത്തിന്റെ കാതൽ.
അവസാനനാളുകൾ മെച്ചപ്പെട്ടതാക്കാം
അർബുദം ഉൾപ്പെടെ ഗുരുതര രോഗബാധിതർ ചികിത്സയുടെ എല്ലാ ഘട്ടങ്ങളിലും പരാജയപ്പെട്ടശേഷം സാന്ത്വന പരിചരണ വിഭാഗങ്ങളിലേക്ക് എത്താറുണ്ട്. മരണം എന്ന യാഥാർഥ്യം ഉൾക്കൊണ്ട് അവസാന നാളുകൾ ആനന്ദകരമാക്കാൻ ( ക്വാളിറ്റി ഓഫ് ലൈഫ് ) ഇത്തരക്കാരെ സഹായിക്കുയാണ് വേണ്ടത്. സാന്ത്വന പരിചരണത്തിന്റെ ഭാഗമായി പലതരം തെറാപ്പികൾ ഇതിനായി ഉപയോഗിക്കാറുണ്ട്. കേവലം രണ്ടു മാസം വരെ മാത്രമേ ജീവൻ നിലനിൽക്കുവെന്ന് ഡോക്ടർമാർ വിധിയെഴുതിയവർ പോലും രണ്ടു വർഷത്തിലേറെ കാലം ജീവിച്ചതിനുള്ള അനുവിഭവങ്ങൾ ഉണ്ട്.
അതിക്രമത്തിനിരയാകുന്നു എന്ന് തിരിച്ചറിയുക
കിടപ്പുരോഗികൾ പലപ്പോഴും ഗാർഹിക പീഡനങ്ങൾ ഇരയാകാറുണ്ട്. ഇത്തരം അനുഭവങ്ങളുള്ള ഒട്ടേറെ പേർ സാന്ത്വന പരിചരണ വിഭാഗത്തിൽ എത്താറുമുണ്ട്.
വീടുകളിൽനിന്ന് തങ്ങൾക്ക് നേരിടേണ്ടിവരുന്നത് അതിക്രമം ആണെന്ന് തിരിച്ചറിയാനുള്ള ശേഷിപോലും പലർക്കും ഉണ്ടാകാറില്ല. ഗാർഹിക പീഡന നിയമങ്ങളെക്കുറിച്ചുള്ള ബോധവത്‌കരണം സ്ത്രീകൾ ഉൾപ്പെടെ ഉള്ളവർക്കിടയിൽ അത്യാവശ്യമാണ്. അതിക്രമം ഉണ്ടായാൽ കുറഞ്ഞപക്ഷം സൗജന്യ ടോൾഫ്രീ നമ്പറിലൂടെ സഹായം അഭ്യർഥിക്കാൻ ആകുമെന്നുള്ള അവബോധമെങ്കിലും സ്ത്രീകൾക്കുണ്ടാകണം.
Content Highlights: things to know about palliative care
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..