Representative Image| Photo: Canva.com
സിസേറിയൻ അവബോധ മാസമാണ് ഏപ്രിൽ. സിസേറിയന്റെ വിവിധ തലങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ സഹായിക്കുകയും അമ്മമാരിലെ അമിതആശങ്ക കുറയ്ക്കുകയുമൊക്കെയാണ് സിസേറിയൻ അവബോധ മാസം കൊണ്ട് ലക്ഷ്യമിടുന്നത്. സിസേറിയന്റെ കൂടുതൽ വശങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കൺസൾട്ടന്റ് ഒബ്സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായ ഡോ. നസീം കെ.എ.
എന്താണ് സിസേറിയൻ?
വയറിലും ഗർഭപാത്രത്തിലും മുറിവുണ്ടാക്കി അതുവഴി കുഞ്ഞിനെ പുറത്തെടുക്കുന്ന ശസ്ത്രക്രിയയാണ് സിസേറിയൻ. സങ്കീർണതകളുള്ള ഗർഭധാരണം, സാധാരണ പ്രസവം നടക്കാൻ ബുദ്ധിമുട്ട്, കുഞ്ഞിന്റെ ആരോഗ്യ പ്രശ്നങ്ങൾ, കുഞ്ഞിന് അമിതഭാരം, ഒന്നിലധികം ഗർഭസ്ഥ ശിശുക്കൾ ഉണ്ടാവുക തുടങ്ങിയ വിവിധ സന്ദർഭങ്ങളിൽ സിസേറിയൻ പരിഗണിക്കും.
സിസേറിയൻ പ്രധാനമായും രണ്ട് തരത്തിലുണ്ട്
ക്ലാസിക്കൽ സി സെക്ഷൻ:
വയറിൽ പൊക്കിളിന് താഴെ നിന്നും താഴേക്ക് കുത്തനെ വലിയ മുറിവുണ്ടാക്കുന്ന ശസ്ത്രക്രിയയാണിത്. ഇതിന് സങ്കീർണതകൾ കൂടുതലാണ്. രക്തനഷ്ടവും കൂടുതലുണ്ട്. ഉണങ്ങാനും കാലതാമസമെടുക്കും. അതിനാൽ ഇത് നിലവിൽ കാര്യമായി ഉപയോഗിക്കുന്നില്ല. മുൻകാലങ്ങളിൽ ഈ ശസ്ത്രക്രിയാരീതി ഉപയോഗിച്ചിരുന്നു.
ലോവർ സെഗ്മെന്റ് സി സെക്ഷൻ:
അടിവയറിൽ വിലങ്ങനെ മുറിവുണ്ടാക്കുന്നതാണ് ഈ രീതി. ഇതാണ് ഇപ്പോൾ സർവസാധാരണമായി ഉപയോഗിക്കുന്നത്. ഈ രീതിയിൽ രക്തനഷ്ടം കുറവായിരിക്കും. മുറിവ് വേഗത്തിൽ ഉങ്ങാനും ഇത് സഹായിക്കും. മുറിവിന്റെ പാടും കുറവായിരിക്കും.
സ്റ്റിച്ചുകൾ
മുൻകാലങ്ങളിൽ സിസേറിയൻ മുറിവ് സ്റ്റിച്ച് ചെയ്തിരുന്നത് കോട്ടൺ നൂലുകൾ ഉപയോഗിച്ചാണ്. ഇപ്പോൾ അത് ഇല്ല. ഇപ്പോൾ അബ്സോർബബിൾ സ്റ്റിച്ചുകളാണ് ഉപയോഗിക്കുന്നത്. പുറത്ത് കാണാൻ സാധിക്കാത്ത തരത്തിലാണ് പൊതുവേ സ്റ്റിച്ച് ചെയ്യുക.
ശരീരത്തിന് എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്ന തരം വസ്തുക്കളാണ് അബ്സോർബബിൾ സ്റ്റിച്ചുകളുടേത്. അതിനാൽ നിശ്ചിത ദിവസങ്ങൾ കഴിഞ്ഞാൽ ഈ സ്റ്റിച്ച് എടുക്കേണ്ടതില്ല. ഈ രീതിയിൽ മുറിവുണങ്ങുന്നതിന്റെ ദൈർഘ്യം കൂടാറില്ല. സിസേറിയന് വിധേയയാകുന്ന വ്യക്തിയുടെ ശാരീരിക അവസ്ഥകൾക്ക് അനുസരിച്ച് മുറിവ് ഉണങ്ങുന്നതിൽ ചെറിയ മാറ്റങ്ങൾ വന്നേക്കാം. വളരെ അപൂർവമായി മാത്രം ഇത്തരം സ്റ്റിച്ചുകളോട് ചിലർക്ക് അലർജി വന്നേക്കാം.
സർജിക്കൽ ഗ്ലൂ ഉപയോഗിച്ച് മുറിവ് ഒട്ടിക്കുന്ന രീതിയും നിലവിലുണ്ട്. എങ്കിലും അബ്സോർബബിൾ സ്റ്റിച്ചുകളാണ് പൊതുവെ ഉപയോഗിക്കുന്നത്. സിസേറിയൻ കഴിഞ്ഞവർക്ക് കുറേനാൾ വിശ്രമം എന്ന രീതിയൊന്നും ഇപ്പോൾ ഇല്ല. ആറ് ആഴ്ച ഭാരം ഉയർത്തുന്നതുപോലെയുള്ള കാര്യങ്ങളൊന്നും ചെയ്യരുത് എന്നാണ് നിർദേശം.
Content Highlights: things to know about cesarean section
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..