സമീര റെഡ്ഡി | Photos: instagram.com/reddysameera/
ഓസ്കർ വേദിയിൽ വച്ച് മികച്ച നടനുള്ള പുരസ്കാരം നേടിയ വിൽ സ്മിത്ത് അവതാരകൻ ക്രിസ് റോക്കിന്റെ മുഖത്തടിച്ചത് വാർത്തയിൽ നിറഞ്ഞിരുന്നു. അലോപേഷ്യ രോഗിയായ ഭാര്യ ജെയ്ഡ പിന്‍കെറ്റ് സ്മിത്തിനെ പരിഹസിക്കുന്ന തരത്തില്‍ ക്രിസ് റോക്ക് സംസാരിച്ചതാണ് വില്‍ സ്മിത്തിന്റെ പ്രകോപനത്തിന് കാരണമായത്. 1997 ലെ ജി.ഐ. ജെയിന് എന്ന ചിത്രത്തില്‍ ഡെമി മൂര്‍ തലമൊട്ടയടിച്ചാണ് അഭിനയിച്ചത്. ജി.ഐ. ജെയിന് 2 ല്‍ ജാഡ പിന്‍കെറ്റ് സ്മിത്തിനെ കാണാമെന്ന് ക്രിസ് റോക്ക് പറഞ്ഞു. ഇത് രസിക്കാതിരുന്ന വില്‍ സ്മിത്ത് വേദിയിലേക്ക് കയറിവന്ന് റോക്കിന്റെ മുഖത്ത് ശക്തിയായി അടിച്ചു. ' എന്റെ ഭാര്യയുടെ പേര് നിന്റെ വാ കൊണ്ട് പറഞ്ഞുപോകരുത്' എന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. പിന്നാലെ തന്റെ പ്രവൃത്തിയിൽ വിൽ സ്മിത്ത് നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ നിരവധി പേർ അലോപേഷ്യ രോഗത്തിന്റെ സങ്കീർണാവസ്ഥകളെക്കുറിച്ച് പങ്കുവെച്ചിരുന്നു. നടി സമീരാ റെഡ്ഡിയും അക്കൂട്ടത്തിലുണ്ട്. മുടികൊഴിച്ചിൽ വർധിച്ചതും വൈകാതെ അത് അലോപേഷ്യ ആണെന്ന് തിരിച്ചറിഞ്ഞതും ഒക്കെയാണ് സമീര ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
അലോപേഷ്യ ഏരിയേറ്റ എന്താണെന്നും അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നതെന്നും വിശദീകരിച്ച ശേഷമാണ് സമീര തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. 2016ലാണ് തനിക്ക് അലോപേഷ്യ ഉണ്ടെന്ന് തിരിച്ചറിയുന്നത്. തലയുടെ പുറകുവശത്ത് രണ്ടിഞ്ചോളം കഷണ്ടിയുണ്ടെന്ന് അക്ഷയ് കണ്ടു. ഒരുമാസത്തിനുള്ളിൽ അത്തരത്തിൽ വീണ്ടും രണ്ടിടത്ത് കണ്ടു. അത് ഉൾക്കൊള്ളുക പ്രയാസമായിരുന്നു. അലോപേഷ്യ ഒരാളെ അസുഖക്കാരാക്കുകയോ അല്ലെങ്കിൽ പകർത്തുകയോ ചെയ്യുന്നില്ല. പക്ഷേ വൈകാരികമായി അതിനോട് പൊരുത്തപ്പെടുക പ്രയാസമായിരുന്നു. മുടികൊഴിച്ചിലിനു മാത്രമല്ല അതുമൂലമുണ്ടാകുന്ന മാനസികാവസ്ഥയ്ക്കു കൂടിയാണ് ചികിത്സ വേണ്ടതെന്ന് സമീര പറയുന്നു.
വൈകാതെ കോർട്ടികോസ്റ്റിറോയ്ഡ്സ് ഇഞ്ചെക്ഷനുകൾ ശിരോചർമത്തിൽ വെച്ചതോടെ മുടി കൊഴിഞ്ഞ ഭാഗങ്ങളിൽ കിളിർത്തു തുടങ്ങിയെന്നും നിലവിൽ തനിക്ക് ആരോഗ്യകരമായ മുടിയാണ് ഉള്ളതെന്നും സമീര പറയുന്നു. പക്ഷേ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും അതു തിരിച്ചു വന്നേക്കാമെന്നും ഡോക്ടർ പറഞ്ഞിട്ടുണ്ടെന്നും സമീര കൂട്ടിച്ചേർക്കുന്നു.
എന്താണ് അലോപേഷ്യ?
വട്ടത്തില്‍ മുടി നഷ്ടമാകുന്ന രോഗമാണ് അലോപേഷ്യ ഏരിയേറ്റ. ഇത് കുട്ടികളിലും മുതിര്‍ന്നവരിലും കാണുന്ന അസുഖമാണ്. മുടി പാച്ചുകളായി നഷ്ടപ്പെടുന്നു. ചിലരില്‍ മുടി പിന്നീട് തിരിച്ചുവരാം. യു.എസിലെ 6.8 മില്ല്യണ്‍ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ട്.
എന്നാല്‍ ചിലര്‍ക്ക് മുടി മുഴുവനായി നഷ്ടമാകുന്ന അസ്ഥയുണ്ടാകാം. ഇതാണ് അലോപേഷ്യ ടോട്ടാലിസ്. ശരീരത്തിലെ മുടികൂടി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുമ്പോള്‍ അലോപേഷ്യ യൂണിവേഴ്സാലിസ് എന്നും പറയുന്നു. ഈ രോഗം മൂലം മുടി കൊഴിഞ്ഞുപോവുന്നു എന്നതല്ലാതെ ഇവര്‍ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പൊതുവേ ഉണ്ടാകാറില്ല.
കാരണം
ഇത് ഒരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. അതായത്ശരീരത്തിന്റെ പ്രതിരോധശേഷി സ്വന്തം രോമകൂപങ്ങളെതന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്. മറ്റ് ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളുടെ ഭാഗമായും ഈ രോഗം കാണാറുണ്ട്. ഈ രോഗം പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാനാവില്ല.
2018 ല്‍ റെഡ് ടേബിള്‍ ടോക്കിലാണ് തന്റെ രോഗാവസ്ഥയെക്കുറിച്ച് നടി ജാഡ പിന്‍കെറ്റ് സ്മിത്ത് തുറന്നുപറഞ്ഞത്. അലോപേഷ്യ തുടങ്ങിയ സമയത്ത് അത് കൈകാര്യം ചെയ്യുക എന്നത് ഭീകരമായ അവസ്ഥയായിരുന്നുവെന്ന് അവര്‍ പറഞ്ഞിരുന്നു. ഓരോ തവണ കുളിക്കുമ്പോഴും മുടി ധാരാളമായി കൊഴിഞ്ഞുപോയിക്കൊണ്ടിരുന്നു. 2021 ജൂലായിലാണ് നടി മൊട്ടയടിച്ച രൂപത്തില്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്.
മുടിയെ അറിയാം
മുടി നിര്‍മിച്ചിരിക്കുന്നത് കെരാറ്റിന്‍ എന്ന പ്രോട്ടീന്‍കൊണ്ട്.
വളരുന്നത് ശിരോചര്‍മത്തിലെ രോമകൂപങ്ങളില്‍നിന്ന്.
രോമകോശങ്ങള്‍ മുകളിലേക്ക് നീങ്ങി കട്ടിയായിത്തീര്‍ന്ന് മുടിയിഴകള്‍ രൂപംകൊള്ളുന്നു.
ജീവനില്ലാത്തവയാണ് മുടിയിഴകള്‍.
മുടിയുടെ സ്വഭാവം
സാധാരണ മുടി: ആവശ്യത്തിന് മൃദുത്വവും എണ്ണമയവുമുള്ള മുടി.
വരണ്ട മുടി: പരുപരുപ്പുള്ളതും എളുപ്പം പൊട്ടിപ്പോകാന്‍ സാധ്യതയുമുണ്ട്.
എണ്ണമയമുള്ള മുടി: സെബേഷ്യസ് ഗ്രന്ഥി അമിതമായി സെബം ഉത്പാദിപ്പിക്കുന്നതുകൊണ്ട് കൂടുതല്‍ എണ്ണമയം നിലനില്ക്കുന്നു.
മുടിയുടെ പാളികള്‍
കോര്‍ട്ടെക്സ്: തലമുടിക്ക് ദൃഢതയും ഇലാസ്തികതയും നല്കുന്നതാണിത്. ഇതിലടങ്ങിയ മെലാനിന്‍ മുടിക്ക് കറുപ്പ് നല്കുന്നു. മധ്യഭാഗത്തെ പാളിയാണ് ഇത്.
മെഡുല്ല: മുടിയുടെ അകത്തെ പാളിയാണിത്.
ക്യൂട്ടിക്കിള്‍: ഏറ്റവും പുറമേയുള്ള പാളിയാണിത്. മുടിയെ പൊതിഞ്ഞ് സംരക്ഷിക്കുന്നു.
Content Highlights: sameera reddy instagram post, alopecia areata, bodypositivity, alopecia areata causes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..