
Image credit: twitter.com|Reuters
ആശുപത്രിയ്ക്ക് തീപ്പിടിച്ചപ്പോൾ സ്വയം രക്ഷപ്പെടാൻ ശ്രമിക്കാതെ തുടങ്ങിവെച്ച ഹൃദയശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ റഷ്യൻ ഡോക്ടർമാർക്കും നഴ്സുമാർക്കും അഭിനന്ദനങ്ങൾ അറിയിക്കുകയാണ് സെെബർ ലോകം. റഷ്യയിലെ ബ്ലാഗോവിഷെൻകിലെ ആശുപത്രിയിലാണ് അഗ്നിബാധയുണ്ടായത്.
വെെദ്യുതി സർക്യൂട്ടിലുണ്ടായ പ്രശ്നമാണ് അഗ്നിബാധയിലേക്ക് നയിച്ചത്. ആശുപത്രിയുടെ മുകൾ ഭാഗത്തെ അഗ്നി വിഴുങ്ങുമ്പോൾ താഴത്തെ നിലയിൽ ഓപ്പൺ ഹാർട്ട് സർജറി നടത്തുകയായിരുന്നു ഒരു സംഘം ഡോക്ടർമാരും നഴ്സുമാരും.
ഒന്നാംനിലയിൽ ഒരു രോഗിക്ക് കൊറോണറി ആർട്ടറി ബെെപ്പാസ് ഗ്രാഫ്റ്റിങ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് ആശുപത്രി മേൽക്കൂരയിൽ തീപിടിച്ചത്. എന്നാൽ പാതിവഴിയിൽ സർജറി നിർത്താൻ സാധിക്കില്ല എന്നതിനാൽ എട്ടംഗ സംഘം സർജറി തുടരുകയായിരുന്നുവെന്ന് കാർഡിയാക് സർജറി സെന്ററിലെ സർജിക്കൽ വിഭാഗം മേധാവി വാലന്റിന ഫിലാറ്റോവ് പറഞ്ഞു.
ഓപ്പറേഷൻ തിയറ്ററിലേക്കുള്ള വെെദ്യുതി ബന്ധം തകരാറിലാവാതിരിക്കാൻ പുറത്തുനിന്ന് കേബിൾ വഴി വെെദ്യുതിയും അഗ്നിശമനസേന ലഭ്യമാക്കിയിരുന്നു.
സർജറി ചെയ്യുമ്പോൾ തീവിഴുങ്ങിയ മേൽക്കൂര തങ്ങളുടെ മേൽ പതിക്കുമോ എന്ന് മെഡിക്കൽ സംഘത്തിന് ആശങ്കയുണ്ടായിരുന്നുവെന്ന് വാലന്റിന ഫിലാറ്റോവ് പറഞ്ഞു. എന്നാൽ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. രോഗിക്ക് ബോധം വീണ്ടുകിട്ടിയെന്നും സുഖമായിരിക്കുന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അഗ്നിശമന സേന സ്ഥലത്തെത്തി തീയണക്കുമ്പോൾ തന്നെ ആശുപത്രിയിൽ നിന്ന് ജീവനക്കാരെയും ജീവനക്കാരെയും ഒഴിപ്പിക്കുന്നുണ്ടായിരുന്നു. സർജറി കഴിഞ്ഞവരും പ്രായമായവരും രോഗികളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 128 പേരെ അവിടെ നിന്നും രക്ഷപ്പെടുത്തി. തീയ നിയന്ത്രണവിധേയമാകാൻ രണ്ടുമണിക്കൂറിലേറെ വേണ്ടിവന്നതായി റഷ്യൻ എമർജൻസി മന്ത്രാലയം അറിയിച്ചു. 1907 ൽ നിർമ്മിച്ചതാണ് ആശുപത്രി. ആശുപത്രിയുടെ മരം കൊണ്ട് നിർമ്മിച്ച മച്ചിൽ നിന്നാണ് തീ പടർന്നത്. ആർക്കും പരിക്കോ ജീവഹാനിയോ ഉണ്ടായിട്ടില്ല.
എന്തായാലും സംഘത്തിന് പ്രത്യേക റിവാർഡ് നൽകുമെന്ന് അമുർ മേഖല ഗവർണർ വാസിലി ഒർലോവ് അറിയിച്ചിട്ടുണ്ട്.
Content Highlights: Russian doctors continue to operate on heart patient even as hospital catches fire, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..