Representative Image | Photo: Gettyimages.in
വ്രതവിശുദ്ധിയുടെ നല്ലനാളുകളിലേക്ക് വിശ്വാസി സമൂഹം പ്രവേശിച്ചിരിക്കുകയാണ്. ഇനിയുള്ള ഒരുമാസക്കാലം മനസ്സും ശരീരവുമെല്ലാം വിശ്വാസത്തിന് വേണ്ടി സമര്‍പ്പിച്ച്, വ്രതത്തിന്റെ ത്യാഗത്തിലേക്ക് സ്വയം നടന്നടുക്കുകയാണ് ലോകമെങ്ങുമുള്ള ഇസ്ലാംമത വിശ്വാസികള്‍. മതവിശ്വാസപ്രകാരം നിര്‍ബന്ധമായ അനുഷ്ഠാനമായതിനാല്‍ തന്നെ രോഗബാധിതരായവരെ സംബന്ധിച്ചുള്ള ആശങ്കകള്‍ ധാരാളമായി ഉണ്ടാകാറുണ്ട്. കഴിഞ്ഞ ഒരാഴ്ചയോളമായി എന്റെ തന്നെ രോഗികളില്‍ അനേകം പേര്‍ നേരിട്ടും ഫോണിലൂടെയും വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളുമെല്ലാം പങ്കുവെക്കുന്നുണ്ട്.
ഡോക്ടറോട് ചോദിക്കാതെ സ്വയം തീരുമാനിക്കുന്നവര്‍!
നോമ്പെടുക്കാതിരിക്കുക എന്നത് വിശ്വാസികളായവരെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ട് തന്നെയാണ് സൃഷ്ടിക്കുക. അസുഖം മൂലം അതിന് സാധിക്കുന്നില്ലല്ലോ എന്ന മാനസികമായ വ്യഥ ഒരു വശത്ത് നില്‍ക്കുമ്പോള്‍ തന്നെ, നോമ്പിന്റെ സമയത്ത് ഭക്ഷണം കഴിക്കേണ്ടി വരുമ്പോഴുള്ള, പ്രത്യേകിച്ച് മറ്റുള്ളവരുടെ മുന്‍പില്‍ നിന്ന് കഴിക്കേണ്ടി വരുമ്പോഴുള്ള അപകര്‍ഷതാബോധം മറ്റൊരുവശത്തുണ്ടാവുകയും ചെയ്യും, നോമ്പെടുക്കാമോ എന്ന് ഡോക്ടറോട് ചോദിച്ചാല്‍ ഡോക്ടര്‍ വിലക്കുമെന്ന് പേടിച്ച് കൂടുതല്‍ പേരും ഡോക്ടറോട് ചോദിക്കാതെ തന്നെ സ്വയം നോമ്പെടുക്കുകയും മരുന്ന് സ്വയം ക്രമീകരിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യും. ഈ സാഹചര്യം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതായിരിക്കും. ഒരു വിധത്തില്‍ നമ്മുടെ നിയന്ത്രണത്തില്‍ വന്ന രോഗത്തെ അശാസ്ത്രീയമായ സമീപനത്താല്‍ വീണ്ടും ശരീരത്തെ കീഴടക്കാന്‍ അനുവദിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. നോമ്പ്കാലം കഴിഞ്ഞ് വീണ്ടും ചികിത്സ ആരംഭിക്കുമ്പോഴേക്കും ചിലപ്പോള്‍ അസുഖത്തിന്റെ അവസ്ഥ പൂര്‍ണ്ണമായും കൈവിട്ട് പോയിട്ടുണ്ടാകും. അതുകൊണ്ട് തന്നെ നോമ്പെടുക്കാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ ആദ്യം ചെയ്യേണ്ടത് ചികിത്സിക്കുന്ന ഡോക്ടറെ സന്ദര്‍ശിച്ച് ഉപദേശം തേടുക എന്നതാണ്.
സന്ധിവാത രോഗികള്‍ക്ക് നോമ്പെടുക്കാം!
Also Read
ചോദിക്കാതെ തന്നെ സ്വയം തീരുമാനിച്ച് അപകടങ്ങള്‍ വരുത്തിവെക്കുന്നവരെ കുറിച്ച് മുകളില്‍ പറഞ്ഞല്ലോ. എന്നാല്‍ എല്ലാവരും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരല്ല. ധാരാളം രോഗികള്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നേരിട്ട് വിളിച്ചോ, ഒ പി യില്‍ സന്ദര്‍ശിച്ചോ അഭിപ്രായവും ഉപദേശവും നിര്‍ദ്ദേശവും തേടാറുണ്ട്. ഇതില്‍ മഹാഭൂരിപക്ഷം പേരോടും (ഏറെക്കുറെ 90% പേരോടും) നോമ്പെടുത്തോളൂ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ എനിക്ക് സാധിക്കാറുണ്ട്. നോമ്പെടുക്കുന്നവരില്‍ വാതരോഗത്തിന്റെ തീവ്രത കുറഞ്ഞ് കാണുന്നതായി ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
എന്നാല്‍ പല വിധത്തിലുള്ള സാഹചര്യങ്ങള്‍ കൂടി കണക്കിലെടുത്താണ് ഡോക്ടര്‍ നോമ്പെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് രോഗത്തിന്റെ അവസ്ഥയാണ്. രോഗം ഏത് സ്‌റ്റേജിലെത്തിയിരിക്കുന്നു, പ്രത്യാഘാതങ്ങള്‍ എന്തെല്ലാമുണ്ട് എന്നീ കാര്യങ്ങളെല്ലാം ഡോക്ടര്‍ക്ക് മനസ്സിലാക്കേണ്ടിയിരിക്കുന്നു. മരുന്നുകളുടെ ഉപയോഗ ക്രമം വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയമാണ്. മരുന്നിന്റെ ഉപയോഗത്തില്‍ യാതൊരുവിധ മാറ്റവും വരുത്താതെ എങ്ങിനെ കാര്യങ്ങളെ വരുതിയിലെത്തിക്കാമെന്നത് പൂര്‍ണ്ണമായും ഡോക്ടര്‍ക്ക് വിട്ടുകൊടുക്കണം. നോമ്പെടുക്കുന്ന സമയത്ത് മരുന്ന് കഴിക്കുക എന്നത് പ്രാവര്‍ത്തികമല്ലാത്തതിനാല്‍ തന്നെ മരുന്നിന്റെ ഉപയോഗക്രമത്തിലെ സമയത്തില്‍ മാറ്റം വരുത്തുന്നത് നല്ലതായിരിക്കും. ദിവസം രണ്ട് നേരം മരുന്ന് കഴിക്കുന്നവരാണെങ്കില്‍ അത് അത്താഴത്തിന് മുന്‍പ്, നോമ്പ് തുറന്നതിന് ശേഷം എന്ന രീതിയില്‍ മാറ്റുന്നത് ഉചിതമാണ് പക്ഷെ അപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശം ഈ കാര്യത്തില്‍ ഉണ്ട് എന്ന് പൂര്‍ണ്ണമായി ഉറപ്പ് വരുത്തണം.
ഭക്ഷണ രീതി
നോമ്പെടുക്കുന്ന സന്ധിവാത രോഗികള്‍ ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഒന്ന് ഭക്ഷണ രീതിയാണ്. സാധാരണയായി കഴിക്കുന്ന ഭക്ഷണ രീതിയായിരിക്കില്ല പൊതുവെ നോമ്പെടുക്കുന്നവരുടെ വീടുകളില്‍ ഒരുക്കാറുള്ളത്. റെഡ് മീറ്റും മറ്റ് ഇറച്ചികളുമെല്ലാം ഈ സമയത്ത് ധാരാളമായി ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സന്ധിവാതരോഗികളായവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, റെഡ്മീറ്റ് (മട്ടണ്‍, ബീഫ് മുതലായവ) പൂര്‍ണ്ണമായും ഒഴിവാക്കുക. ഗൗട്ട് സംബന്ധമായ ആര്‍ത്രൈറ്റിസ്, സോറിയാസിസ് ആര്‍ത്രൈറ്റിസ് മുതലായവയുള്ളവരില്‍ റെഡ്മീറ്റ് ഒഴിവാക്കുക എന്നത് പരമപ്രധാനമാണ് എന്ന് കൂടി ഓര്‍മ്മിക്കുക. മറ്റുള്ളവരിലും ഇത് നിര്‍ബന്ധം തന്നെയാണ്. എണ്ണയില്‍ വറുത്തതിന് പകരം വേവിച്ച് കഴിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തുക. ധാരാളമായി വെള്ളം കുടിക്കുക എന്നത് വളരെ പ്രധാനമാണ്. ദിവസം കുറഞ്ഞത് ഒരു ലിറ്റര്‍ മൂത്രമെങ്കിലും ശരീരത്തില്‍ നിന്ന് പുറത്ത് പോകുവാന്‍ സാധിക്കുന്നത്രയും അളവില്‍ വെള്ളം നിര്‍ബന്ധമായും കുടിച്ചിരിക്കണം. അതായത് രണ്ടര ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം ഏറ്റവും കുറഞ്ഞത് കുടിച്ചിരിക്കണം. വേനല്‍ക്കാലം അതിന്റെ പൂര്‍ണ്ണതയിലാണ് എന്നത് കൂടി ഈ സാഹചര്യത്തില്‍ പ്രത്യേകം ഓര്‍മ്മിക്കുക. പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം മുതലായവയുള്ള രോഗികളും മരുന്നിന്റെ കാര്യത്തില്‍ മുടക്കം വരുത്തരുത്.
ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍
വ്യായാമം, ഫിസിയോതെറാപ്പി മുതലായവ ഡോക്ടറുടെയോ ഫിസിയോതെറാപ്പിസ്റ്റിന്റെയോ നിര്‍ദ്ദേശം തേടുക. ക്രമീകരണം ആവശ്യമായവര്‍ അത് ചെയ്ത ശേഷം തുടരുകയോ താല്‍ക്കാലികമായി അവസാനിപ്പിക്കേണ്ടവര്‍ ആ രീതി പിന്‍തുടരുകയോ ചെയ്യുക.
കോള ഉള്‍പ്പെടെയുള്ള പാനീയങ്ങള്‍ ഒഴിവാക്കുക. ജങ്ക് ഫുഡ്, പാക്കറ്റ് ഫുഡ്, ബേക്കറി മുതലായവ ഒഴിവാക്കുക മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക
കോഴിക്കോട്ടെ ഡോ. അനൂഫ്‌സ് റുമകെയറിലെ ചീഫ് കണ്‍സല്‍ട്ടന്റ് & ഫൗണ്ടര്‍ ചെയര്‍മാന്‍ ആണ് ലേഖകൻ
Content Highlights: ramadan fasting and rheumatoid arthritis,ramadan fasting health effects, effect of fasting on health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..