Representative Image| Photo: Canva.com
മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കുപകരുന്ന രോഗമാണ് എലിപ്പനി. മഴക്കാലം തുടങ്ങുന്നതിനുമുമ്പേ എലിപ്പനിക്കെതിരേ ജാഗ്രതപുലർത്തണം. എലികൾ, പെരുച്ചാഴികൾ, വന്യജീവികൾ എന്നിവയാണ് മുഖ്യവാഹകർ. ജീവികളുടെ മല-മൂത്ര വിസർജ്യത്തിലൂടെയാണ് രോഗം പടരുന്നത്. വൃക്കകളിൽ അണുക്കളെ വഹിക്കുന്ന എലിവർഗത്തിൽപ്പെട്ട ജീവികൾ രോഗാണുക്കളുടെ നിശ്ശബ്ദവാഹകരാണ്. പ്രത്യക്ഷമോ പരോക്ഷമോ ആയ ഇവയുമായുള്ള സമ്പർക്കത്തിലൂടെ മനുഷ്യരിലും വളർത്തുമൃഗങ്ങളിലും രോഗംപകരും. വളർത്തുമൃഗങ്ങളിൽ രോഗാണുക്കൾ ശരീരത്തിൽ കടന്നാൽ ഒന്നുമുതൽ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും.
ലക്ഷണങ്ങൾ
- പശു, എരുമ:പനി, തീറ്റയെടുക്കാതിരിക്കുക, അകിടുവീക്കം, വീർത്ത അകിടിൽനിന്ന് ചുവപ്പുനിറത്തിലുള്ള പാൽവരുക, ആരോഗ്യംകുറഞ്ഞ കിടാക്കളുടെ ജനനം.
- ആട്: മഞ്ഞപ്പിത്തം, പനി, അവസാനഘട്ടത്തിൽ ഗർഭമലസൽ, തീറ്റയെടുക്കാതിരിക്കൽ, മറുപിള്ള വീഴാതിരിക്കൽ.
- രോഗാണുവാഹകരായ പന്നികളിൽ പ്രസവത്തിനു രണ്ട്-നാല് ആഴ്ച മുമ്പുള്ള ഗർഭമലസലും കണ്ടുവരുന്നു.
- നായ: പനി, വിറയൽ, പേശിവേദനകാരണം നടക്കാനുള്ള മടി, പേശിവലിവ്, വിശപ്പില്ലായ്മ, വായിൽ പുണ്ണുകളും ദുർഗന്ധവും, വയറുവേദന, ഛർദി, ശ്വാസമെടുക്കാനുള്ള പ്രയാസം, ശരീരതളർച്ച തുടങ്ങിയവയാണ് പ്രാരംഭലക്ഷണ ങ്ങൾ. ഛർദിയും വയറിളക്കവും കാരണം നിർജലീകരണം സംഭവിക്കുന്നതിനാൽ നായകൾ ധാരാളമായി വെള്ളംകുടിക്കാൻ ശ്രമിക്കും. ഇടയ്ക്കിടെ മൂത്രമൊഴിക്കുകയും ചെയ്യും. കണ്ണ് ചുവന്നുതടിച്ചിരിക്കുന്നതിനൊപ്പം രക്തവാർച്ചയുടെ ചെറിയപാടുകൾ കാണാൻ കഴിയും. ആരംഭഘട്ടത്തിൽത്തന്നെ ചികിത്സലഭ്യമാക്കിയില്ലെങ്കിൽ മഞ്ഞപ്പിത്തവും രക്തസ്രാവവും ശ്വാസതടസ്സവും മൂർച്ഛിച്ചു മരണം സംഭവിക്കും.
- എലി നശീകരണമാർഗങ്ങൾ അവലംബിക്കണം
- നായകൾക്ക് പ്രതിരോധ കുത്തിവെപ്പ് ലഭ്യമാക്കണം. നായക്കുട്ടികൾക്ക് ആറ് ആഴ്ച പ്രായമാകുമ്പോൾ ആദ്യ കുത്തിവെപ്പും മൂന്ന്-നാല് ആഴ്ച കഴിയുമ്പോൾ ബൂസ്റ്റർ ഡോസും തുടർന്ന് എല്ലാവർഷവും കുത്തിവെപ്പിനും വിധേയമാക്കണം.
- തീറ്റയിലും കുടിവെള്ളത്തിലും രോഗവാഹകരായ എലികളുടെ മൂത്രംകലരാതെ ശ്രദ്ധിക്കണം.
- എലിയെ ആകർഷിക്കുന്ന പദാർഥങ്ങൾ ഭക്ഷണസാധനങ്ങളുടെ അരികിൽ വെക്കാതിരിക്കണം.
- തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അണുക്കൾ കലർന്ന കെട്ടിക്കിടക്കുന്ന വെള്ളം, പുൽസ്ഥലങ്ങൾ എന്നീസ്ഥലത്ത് കന്നുകാലികളെ മേയ്ക്കാൻ വിടുമ്പോൾ ജാഗ്രതപുലർത്തണം.
- വന്യമൃഗങ്ങളിൽനിന്ന് കാലികളെ അകറ്റിനിർത്തണം.
- കാലുകളിലോ, ശരീരത്തിലോ മുറിവുകളുള്ള കന്നുകാലികളെ രോഗാണുക്കൾ കലർന്ന വെള്ളത്തിലിറക്കുകയോ, കുളിപ്പിക്കുകയോ ചെയ്യരുത്. കൈകാലുകളിൽ മുറിവുകളുണ്ടെങ്കിൽ ചികിത്സിപ്പിക്കണം.
- രോഗവിമുക്തിനേടിയ പശുക്കളുടെ മൂത്രത്തിലൂടെയും നായ്ക്കളുടെ മൂത്രത്തിലൂടെ ഏഴുമാസം വരെയും രോഗാണുക്കൾ വിസർജിക്കപ്പെടുന്നതിനാൽ അവയെ ചികിത്സിക്കുന്നവരും ശുശ്രൂഷിക്കുന്നവരും ജാഗ്രതപാലിക്കണം.
Content Highlights: Infection in Animals, Prevention of Rat-bite Fever
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..