Representative Image| Photo:Canva.com
എൻഡോമെട്രിയോസിസ് അവബോധ മാസമാണ് മാർച്ച്. 1993 മുതലാണ് എൻഡോമെട്രിയോസിസ് അസോസിയേഷൻ എൻഡോമെട്രിയോസിസ് അവബോധ മാസമായി ആചരിച്ചു തുടങ്ങിയത്. എൻഡോമെട്രിയോസിസ് സംബന്ധിച്ച അറിവും ഫണ്ട് റൈസുകളും ക്യാംപെയിനുകളും സംഘടിപ്പിക്കുകയാണ് ഈ മാസം കൊണ്ട് ലക്ഷ്യമിടുന്നത്. എന്താണ് എൻഡോമെട്രിയോസിസ് എന്നും ലക്ഷണങ്ങളും ചികിത്സയും എന്തൊക്കെയാണെന്നും പരിശോധിക്കാം.
മാസമുറ വരുന്ന സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാല്‍ ഈ വേദനകള്‍ കഠിനമാവുകയാണെങ്കില്‍ എന്‍ഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗര്‍ഭാശയത്തിന്റെ ഉള്‍പ്പാടയാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം നടക്കാത്ത മാസങ്ങളില്‍ ആര്‍ത്തവരക്തത്തോടൊപ്പം എന്‍ഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആര്‍ത്തവചക്രത്തില്‍ പുതിയ ഉള്‍പ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാല്‍ ഗര്‍ഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളില്‍ എന്‍ഡോമെട്രിയം കോശങ്ങള്‍ കാണപ്പെടുന്നതാണ് എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴല്‍, ഉദരത്തിന്റെ ഉള്‍ഭാഗം, ഗര്‍ഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടല്‍ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങള്‍ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളില്‍ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങള്‍
മാസമുറ വരുന്നതിന് മുന്‍പുള്ള ദിവസങ്ങളിലും മാസമുറയോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധ സമയത്ത് ഉണ്ടാകുന്ന വേദന, വന്ധ്യത, മാറാതെ നില്‍ക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ച് പരിശോധനകള്‍ നടത്തണം. അള്‍ട്രാസൗണ്ട് സ്‌കാന്‍, സി.ടി, എം.ആര്‍.ഐ സ്‌കാനുകള്‍ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എന്‍ഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂര്‍വസാഹചര്യങ്ങളില്‍ ഗര്‍ഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടി വന്നേക്കാം.
Content Highlights: Endometriosis awareness month, Endometriosis Symptoms and causes
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..