Representative Image| Photo: GettyImages
കോവിഡിന്റെ മൂന്നാം തരംഗത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ രാജ്യമെങ്ങും സജീവമാണ്. മൂന്നാം തരംഗ സാധ്യത, വൈറസിന്റെ ജനിതകമാറ്റം, ഡെല്‍റ്റ പ്ലസ് വകഭേദം എന്നിങ്ങനെ കോവിഡിനെക്കുറിച്ചുള്ള കാലികമായ വിഷയങ്ങളില്‍ ന്യൂഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് ജീനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (സി.എസ്.ഐ.ആര്‍.) ഡയറക്ടര്‍ ഡോ.അനുരാഗ് അഗര്‍വാള്‍ സംസാരിക്കുന്നു.
എന്താണ് ഡെല്‍റ്റ വകഭേദം? എന്തുകൊണ്ടാണ് ഇത് ആഗോളതലത്തില്‍ ശ്രദ്ധ നേടിയത്?
കോവിഡ് വൈറസിന്റെ (SARS-Cov -2) ജനിതക വ്യതിയാനം സംഭവിച്ച വകഭേദം ആയ B.1.617.2 ആണ് ഡെല്‍റ്റ വകഭേദം എന്ന് ഇപ്പോള്‍ അറിയപ്പെടുന്നത്. പ്രോട്ടീനില്‍ ജനിതക മാറ്റം വന്നതിനാല്‍ ഇതിന് വളരെപ്പെട്ടെന്ന് വ്യാപിക്കാനും ആളുകളുടെ രോഗപ്രതിരോധ ശേഷിയെ മറികടക്കാനും കഴിയും. ഈ വകഭേദം പത്തില്‍ അധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു. ഇന്ത്യ, യുകെ, ചില അമേരിക്കന്‍ സംസ്ഥാനങ്ങള്‍, സിംഗപ്പൂര്‍, ദക്ഷിണ ചൈന എന്നിവിടങ്ങളിലാണ് ഈ വകഭേദം ഇപ്പോള്‍ വേഗത്തില്‍ വ്യാപിക്കുന്നത്്.
എന്താണ് ഡെല്‍റ്റ പ്ലസ് വകഭേദം? ഇത് എത്രത്തോളം ഭീഷണിയുണ്ടാക്കുന്നു?
ഡെല്‍റ്റ വകഭേദത്തിന് ഗണ്യമായ ജനതിക മാറ്റം സംഭവിച്ച് രൂപപ്പെട്ട വകഭേദമാണ് ഡെല്‍റ്റ പ്ലസ്. എന്റെ അഭിപ്രായത്തില്‍ ഡെല്‍റ്റ വകഭേദം കാര്യമായി വ്യാപിച്ച പ്രദേശങ്ങളില്‍ ഡെല്‍റ്റ പ്ലസ് വ്യാപനം വലിയ തോതില്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള ആന്റിബോഡി സജീവമായതിനാല്‍ ഇവ ഡെല്‍റ്റ പ്ലസ് വൈറസിനെ പ്രതിരോധിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍, ഇതിനെ അടിയന്തിര ഭീഷണിയായോ പരിഭ്രമിക്കേണ്ട വിഷയമായോ ഞാന്‍ കാണുന്നില്ല.
ഡെല്‍റ്റ പടര്‍ന്നത്ര വേഗത്തില്‍ ഡെല്‍റ്റ പ്ലസ് വ്യാപിക്കുന്നില്ലെന്ന് ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഡെല്‍റ്റയുടെ മറ്റേതെങ്കിലും വകഭേദം ഭീഷണിയുയര്‍ത്തുന്നുണ്ടോയെന്ന് INASCOG (Indian SARS-CoV-2 Genomics Consortium) സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
കോവിഡ് തരംഗങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെയാണ് ?
സമ്പര്‍ക്ക സാധ്യത കൂടുതലുള്ളവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരെ ആദ്യവും അവരില്‍ നിന്ന് മറ്റ് കൂടുതല്‍ ആളുകളെയും ബാധിച്ചാണ് ഒരു പ്രദേശത്ത് വൈറസ് വ്യാപനം ഉണ്ടാവുന്നത്. ഒരു തവണ രോഗം ബാധിച്ചവരില്‍ രോഗത്തിനെതിരെ സ്വാഭാവിക പ്രതിരോധ ശേഷി രൂപപ്പെടുന്നു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവര്‍ക്കും പ്രതിരോധശേഷി ലഭിക്കുന്നു. വലിയൊരു വിഭാഗം ആളുകള്‍ പ്രതിരോധ ശേഷി നേടിക്കഴിയുമ്പോള്‍ വൈറസ് വ്യാപനം മന്ദഗതിയിലാവുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ചെയ്യും. ഇങ്ങനെ ആര്‍ജ്ജിച്ചെടുത്ത പ്രതിരോധശേഷി കുറച്ചുകാലത്തിന് ശേഷം കുറയാന്‍ തുടങ്ങുമ്പോള്‍ വൈറസ് വ്യാപനം ശക്തിപ്രാപിക്കുന്നു. ഈ അവര്‍ത്തനത്തെ തരംഗം എന്ന വിളിക്കാം.
പലരും പ്രവചിക്കുന്നതു പോലെ നമ്മള്‍ പെട്ടെന്ന് മൂന്നാം തരംഗത്തിലേക്ക് പോകുകയാണോ?
രാജ്യം മുഴുവന്‍ കണക്കിലെടുത്താല്‍ ഇപ്പോഴുള്ളതിനെ രണ്ടാം തരംഗം എന്ന് വിളിക്കാനാവില്ല. ഉദാഹരണത്തിന് ഡല്‍ഹിയില്‍ ഇപ്പോഴുള്ളത് നാലാം തരംഗമാണ്- ആദ്യ തരംഗം ജൂണിലും, പിന്നീട് സെപ്റ്റംബറിലും ശേഷം നവംബറിലും തുടര്‍ന്ന് ഇപ്പോഴത്തേതും.
അടുത്ത തരംഗം എപ്പോഴാണ് ഉണ്ടാവുക എന്ന് ധാരാളംപേര്‍ ചോദിക്കുന്നുണ്ട്. ഡെല്‍റ്റ വകഭേദം രാജ്യം മുഴുവന്‍ വ്യാപിച്ചതിനാല്‍ ഉടന്‍ അടുത്ത തരംഗം ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. ഭൂരിഭാഗം ആളുകളും ഡെല്‍റ്റ വകഭേദത്തിനെതിരെ പ്രതിരോധശേഷി നേടിയിട്ടുണ്ടാവും. അതിനാല്‍ത്തന്നെ, വൈറസിന്റെ പ്രാദേശിക വ്യാപനം ഉണ്ടാകാമെങ്കിലും രാജ്യവ്യാപക തരംഗം ഉടനെയൊന്നും ഉണ്ടാവുമെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍, വൈറസിന് വീണ്ടും ഗണ്യമായ ജനിതകമാറ്റം സംഭവിക്കുകയോ സുരക്ഷാ മുന്‍കരുതലുകളില്‍ അയവ് വരുത്തുകയോ ചെയ്താല്‍ അടുത്ത തരംഗം പെട്ടെന്നുണ്ടാകും.
പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പുരോഗമിക്കുന്നതിനാലും വൈറസിന്റെ ജനിതകമാറ്റത്തിന് കുറച്ചുകൂടി സമയം എടുക്കും എന്നതിനാലും അടുത്ത തരംഗം താരതമ്യേന ഹ്രസ്വമായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
മൂന്നാം തരംഗം സംബന്ധിച്ച് എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ വേണം?
വൈറസ് ഇപ്പോഴും ചുറ്റുമുണ്ടെന്ന് മറക്കരുത്. ഇപ്പോള്‍ കിട്ടിയിട്ടുള്ള ചെറിയ ഇടവേള നന്നായി പ്രതിരോധ നടപടികള്‍ക്കുവേണ്ടി ഫലപ്രദമായി ഉപയോഗിക്കണം. പരിഭ്രാന്തരാകാതെ, മുന്‍ കരുതലുകള്‍ മുടക്കാതിരിക്കുകയും പ്രതിരോധ കുത്തിവെപ്പ് ശക്തിപ്പെടുത്തുകയും വേണം. വൈറസിന്റെ ജനിതകമാറ്റം INASCOG സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
എങ്ങനെയാണ് വൈറസില്‍ ജനിതക മാറ്റം സംഭവിക്കുന്നത്?
വൈറസുകള്‍ പലതായി പെരുകുന്നതിന്റെ ഫലമായി രോഗിയുടെ ശരീരത്തില്‍ വൈറസിന്റെ ദശലക്ഷ കണക്കിന് പകര്‍പ്പുകള്‍ (കോപ്പികള്‍) ഉണ്ടാവും. എന്നാല്‍, ചില പകര്‍പ്പുകള്‍ പൂര്‍ണ്ണമായും 'മാതൃ-വൈറസിനെ' പോലെയാവില്ല. ചിലതില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടാവും. ഇതിനെയാണ് ജനിതകമാറ്റം എന്നു പറയുന്നത്.
ഇപ്രകാരം ഉണ്ടാവുന്ന ചില ജനിതകമാറ്റങ്ങള്‍ക്ക് മനുഷ്യരുടെ രോഗപ്രതിരോധശേഷിയെ മറികടക്കാന്‍ കഴിയും. ഇത്തരം വ്യതിയാനുമുണ്ടാകുന്ന വൈറസുകള്‍ 'മാതൃ-വൈറസി'നേക്കാള്‍ വേഗത്തില്‍ വ്യാപിക്കുകയും ഡെല്‍റ്റ വകഭേദം പോലുള്ള പുതിയ വകഭേദമായി രൂപപ്പെടുകയും ചെയ്യുന്നു.
ഇത്തരം ജനിതകമാറ്റത്തെക്കുറിച്ച് ഇന്ത്യയില്‍ പഠനങ്ങള്‍ നടക്കുന്നുണ്ടോ?
ജനിതക ശ്രേണീകരണം പോലുള്ള രീതികള്‍ ഉപയോഗിച്ച് ഇന്ത്യയില്‍ ഈ മേഖലയില്‍ പഠനം നടക്കുന്നുണ്ട്. നിലവിലുള്ള വകഭേദങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന വ്യാപനം, അതീവ ശ്രദ്ധ പുലര്‍ത്തേണ്ട പുതിയ വകഭേദങ്ങള്‍ എന്നിവയെക്കുറിച്ചൊക്കെ മനസ്സിലാക്കാന്‍ ഈ പഠനങ്ങള്‍ സഹായിക്കും.
ഓരോ തവണ ജനിതകമാറ്റം ഉണ്ടാകുന്നതിനൊപ്പം ശാസ്ത്രജ്ഞന്മാര്‍ പുതിയ വാക്‌സീനും കണ്ടെത്തേണ്ടി വരും എന്നതിലേക്കാണോ കാര്യങ്ങള്‍ നീങ്ങുന്നത്?
ഓരോ വകഭേദത്തിനുമായി വാക്‌സിന്‍ രൂപപ്പെടുത്തേണ്ട ആവശ്യമില്ല. ചില സാഹചര്യങ്ങളില്‍ (ഉദാഹരണം E484K വകഭേദം) വാക്‌സിന്‍ കുറച്ചുകൂടി മെച്ചപ്പെടുത്തിയാല്‍ മതിയാകും.
ജനിതകമാറ്റവും വകഭേദങ്ങളും ഉണ്ടാക്കുന്ന പരിഭ്രാന്തി സംബന്ധിച്ച് എന്താണ് പറയാനുള്ളത്?
വൈറസിലുണ്ടാകുന്ന ജനിതകമാറ്റം ഒഴിവാക്കാനാവാത്തതാണ്. ഇക്കാര്യത്തില്‍ പരിഭ്രമിക്കേണ്ടതുമില്ല. ജനങ്ങള്‍ മുന്‍കരുതല്‍ എടുക്കുകയും കോവിഡിന് അനുസരിച്ചുള്ള ജിവിതശൈലി (കോവിഡ് അപ്പ്രോപ്പ്രിയേറ്റീവ് ബിഹേവിയര്‍- CAB) പാലിക്കുകയും വേണം. ജനിതകമാറ്റത്തിലൂടെയുണ്ടായ എല്ലാത്തരം വകഭേദങ്ങള്‍ക്കും എതിരെ CAB ഫലപ്രദമാണ്.
ജനിതകമാറ്റം എങ്ങനെയാണ് പ്രതിരോധ കുത്തിവെപ്പിന്റെ ഫലപ്രാപ്തിയെ ബാധിക്കുന്നത്?
പ്രതിരോധ കുത്തിവെപ്പിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയെ മറികടക്കാന്‍ വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീനിലുണ്ടാകുന്ന ജനിതകമാറ്റം കാരണമായേക്കാം. എന്നാല്‍, നിലവില്‍ ലഭ്യമായ വാക്‌സീനുകള്‍ വകഭേദങ്ങള്‍മൂലം ഉണ്ടായേക്കാവുന്ന രോഗം ഗുരതുതരമാകാതെ തടയാന്‍ ഫലപ്രദമാണ്.
എന്തുകൊണ്ടാണ് പ്രതിരോധ കുത്തിവെപ്പ് പ്രധാനമാണെന്ന് പറയുന്ന
ത്?
കോവിഡിന് അനുസരിച്ചുള്ള ജിവിതശൈലി, രോഗം വരാതെ നമ്മെ സംരക്ഷിക്കുമ്പോള്‍, പ്രതിരോധ കുത്തിവെപ്പ് രോഗബാധയുടെയും പകര്‍ച്ചയുടെയും തീവ്രത കുറയ്ക്കുന്നു. സര്‍വോപരി, രോഗം ഗുരുതരമാകാനുള്ള സാധ്യത പ്രതിരോധ കുത്തിവെപ്പുകള്‍ തൊണ്ണൂറ് ശതമാനത്തോളം കുറയ്ക്കുന്നു.
Content Highlights: Covid19 third wave, When will there be a third wave of covid19, Health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..