Representative Image | Photo: Canva.com
ഗർഭകാലത്ത് പനി വരുന്നതിനെ അത്ര ഭയക്കേണ്ടതുണ്ടോ എന്ന് പലർക്കും ആശങ്കയുണ്ട്. ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റി, വിമൻസ് ഹെൽത്ത് വിഭാഗം സീനിയർ കൺസൽട്ടന്റ് ഡോ.ഷെർലി മാത്തൻ.
ചോദ്യം
എനിക്ക് 28 വയസ്സുണ്ട്. രണ്ടുമാസം ഗർഭിണിയാണ്. ആദ്യ ഗർഭധാരണമാണ്, ഒരാഴ്ചമുമ്പ് പനി ബാധിച്ചിരുന്നു. ഡോക്ടറെ കണ്ട് ചികിത്സ തേടി. പകർച്ചപ്പനിയാണെന്നാണ് പറഞ്ഞത്. ഇപ്പോൾ പ്രശ്നമില്ല. വീട്ടിൽവച്ച് സ്വയം ബി.പി പരിശോധിച്ചപ്പോൾ 130/90 എന്നാണ് കണ്ടത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. ഗർഭകാലത്ത് പനി വരുന്നത് ഏതെങ്കിലും തരത്തിൽ ദോഷമായി മാറുമോ? ഗർഭകാലത്ത് ബി.പി കൂടാനുള്ള സാധ്യതയുണ്ടോ?
മിനി.കൊല്ലം
ഉത്തരം
എന്ത് കാരണംകൊണ്ടാണ് സാധാരണമായി പനിവരുന്നതെന്ന് നോക്കേണ്ടതുണ്ട്. ഗർഭിണികൾക്ക് സാധാരണ പ്രതിരോധശക്തി കുറവായിരിക്കും. അപ്പോൾ സാധാരണ ഫ്ലൂ, വൈറൽ അണുബാധകളൊക്കെ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ടോൺസിലൈറ്റിസ് ഇൻഫ്ലുവൻസ ന്യൂമോണിയ, വയറിലെ അണുബാധകൾ, മൂത്രത്തിലെ അണുബാധ എന്നിവയൊക്കെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.
സൈറ്റോമെഗലോ വൈറസ്, ടോക്സോപ്ലാസ്മോസിസ്, ചിക്കൻപോക്സ് എന്നിവ ഗർഭകാലത്തിന്റെ ആദ്യ ട്രെമസ്റ്ററിൽ (ആദ്യത്തെ മൂന്നുമാസം) ഉണ്ടായാൽ, അത് കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിക്കാൻ സാധ്യത കൂടുതലാണ്. കുഞ്ഞുങ്ങളിൽ വൈകല്യത്തിന് ഇത് കാരണമാകാം. അതുകൊണ്ട് ഇവയെ ഗൗരവമായി കാണണം. എന്നാൽ ഈ രോഗാവസ്ഥകളെല്ലാം സാധാരണ പനിപോലെയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ട് ഏതുതരം പനിയായിരുന്നുവെന്ന് തിരിച്ചറിയുന്നതിന് ചിലപ്പോൾ ബുദ്ധിമുട്ട് നേരിടാറുണ്ട്.
പനിവന്നാൽ എന്താണ് ചെയ്യേണ്ടതെന്ന് നോക്കാം. ഏറ്റവും പ്രധാനം ശരീരതാപനില വളരെ കൂടാതെ നോക്കണമെന്നതാണ്. 103 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ പനിവന്നാൽ അത് ജന്മവൈകല്യങ്ങൾക്കുവരെ ഇടയാക്കാം.
ഗർഭകാലത്തിന്റെ ആദ്യത്തെ ആറ് ആഴ്ചകൾക്കുള്ളിൽ കഠിനപനി വന്നാൽ ന്യൂറൽ ട്യൂബ് തകരാറുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ മരുന്ന് നൽകി പനി വർധിക്കാതെ നോക്കേണ്ടതുണ്ട്. ആവശ്യമെങ്കിൽ വെള്ളംകൊണ്ട് നെറ്റിയും ദേഹവുമെല്ലാം തുടച്ച് ചൂട് കുറയ്ക്കുകയും ചെയ്യാം.
ഫോളിക് ആസിഡ് കഴിക്കുന്ന സ്ത്രീകളിൽ പനിവന്നാലും ന്യൂറൽ ട്യൂബ് തകരാറുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാലും പനിയും വിറയലും വയറുവേദനയും നടുവേദനയുമൊക്കെുണ്ടെങ്കിൽ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ സ്വീകരിക്കണം. ഗർഭാവസ്ഥയിൽ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ മരുന്നുകളുണ്ട്. അതുകൊണ്ട് ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരം മാത്രമേ മരുന്നുകൾ ഉപയോഗിക്കാൻ പാടുള്ളു.
വീട്ടിൽവച്ച് രക്തസമ്മർദം പരിശോധിച്ചപ്പോൾ കുറച്ച് കൂടുതലാണെന്ന് കണ്ടതായി കത്തിൽ പറയുന്നുണ്ട്. വീണ്ടും ബി.പി പരിശോധിച്ച് ഡോക്ടറുടെ നിർദേശപ്രകാരം ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതാണ്.
ആദ്യത്തെ ഗർഭത്തിൽ അഞ്ചാംമാസത്തിനുശേഷം രക്തസമ്മർദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. സാധാരണമായി അഞ്ചാം മാസത്തിനുശേഷമാണ് ഇങ്ങനെ കണ്ടുവരുന്നതെങ്കിലും തുടക്കം മുതലേ രക്തസമ്മർദം കൂടുതലാണെങ്കിൽ അഞ്ചാംമാസത്തിനുശേഷം വളരെ ഉയർന്ന രക്തസമ്മർദം വരാനുള്ള സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ അമ്മയ്ക്ക് എക്ലാംസിയ എന്ന അവസ്ഥ സംഭവിക്കാം. മാസം തികയുന്നതിനു മുമ്പു തന്നെ സിസേറിയൻ വഴിയോ അല്ലെങ്കിൽ നോർമലായോ കുഞ്ഞിനെ പുറത്തെടുത്തില്ലെങ്കിൽ അമ്മയുടെ ജീവനുതന്നെ അപായം സംഭവിക്കാം.
അതുകൊണ്ട് ഡോക്ടറുടെ നിർദേശാനുസരണം തുടക്കം മുതലേ ആവശ്യമായ പരിശോധനകളും മരുന്നും തുടങ്ങണം. ആദ്യം മുതൽത്തന്നെ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.
Content Highlights: causes and consequences of fever during pregnancy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..