Representative Image | Photo: Gettyimages.in
തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. ഈ അവസ്ഥയില്‍ തലച്ചോറിലെ കോശങ്ങള്‍ക്ക് വേണ്ടത്ര ഓക്സിജനും മറ്റ് അവശ്യഘടകങ്ങളും ലഭിക്കാതെ വരും. ഇങ്ങനെ സംഭവിച്ചാല്‍ മിനിറ്റുകള്‍കൊണ്ടുതന്നെ തലച്ചോറിലെ കോശങ്ങള്‍ നശിക്കാന്‍ തുടങ്ങും.
സ്ട്രോക്ക് എന്ന അവസ്ഥയെ ഒരു അത്യാഹിതമായി തന്നെ കണക്കാക്കേണ്ടതാണ്. ലോകത്താകമാനമുള്ള മരണകാരണങ്ങളിൽ രണ്ടാമതാണ് സ്ട്രോക്കിന്റെ സ്ഥാനം.
ആദ്യഘട്ടത്തില്‍ തന്നെ ശരിയായ ചികിത്സ ലഭിക്കുക എന്നതാണ് സ്ട്രോക്കില്‍നിന്നുള്ള പൂര്‍ണമായ സുഖപ്രാപ്തിക്ക് ഏറ്റവും പ്രധാനം. ഇങ്ങനെ തുടക്കത്തിൽ തന്നെ ശരിയായ ചികിത്സ കിട്ടിയാല്‍ തലച്ചോറിന് വരുന്ന നാശത്തിനെയും മറ്റ് അനുബന്ധ രോഗങ്ങളെയും തടയാന്‍ സാധിക്കും.
പ്രധാന ലക്ഷണങ്ങള്‍
- സംസാരിക്കുന്നതില്‍ ബുദ്ധിമുട്ട്, മറ്റൊരാള്‍ സംസാരിക്കുന്നത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്, അല്ലെങ്കില്‍ സ്പഷ്ടമല്ലാത്ത സംസാരം.
- മുഖത്തിന്റെയോ കൈകളുടെയോ കാലുകളുടെയോ പൂര്‍ണമായതോ ഭാഗികമായതോ ആയ തളര്‍ച്ചയോ ബലക്ഷയമോ.
- കാഴ്ചയ്ക്ക് വരുന്ന മങ്ങല്‍, കണ്ണിലേക്ക് ഇരുട്ട് കയറുന്നതുപോലെയുള്ള തോന്നല്‍, കണ്ണുകളുടെ മുന്‍പില്‍ ഒരു കര്‍ട്ടന്‍ ഇട്ടതുപോലെയുള്ള തോന്നല്‍.
- പെട്ടെന്ന് ശക്തമായി വരുന്ന തലവേദന. അതോടൊപ്പം പ്രകടമാകുന്ന ഛര്‍ദി, തലകറക്കം.
- നടക്കുമ്പോള്‍ ഒരു വശത്തേക്ക് ചരിയുന്നതുപോലെയുള്ള തോന്നല്‍. സ്ട്രോക്ക് വരുകയാണെങ്കില്‍ ചികിത്സ തുടങ്ങുന്ന സമയം വളരെ പ്രധാനമാണ്.
- ചിരിക്കുമ്പോള്‍ ചുണ്ടുകള്‍ ഒരു വശത്തേക്ക് കോടിപ്പോവുക.
- ഇരു കൈകളും ഒരേ സമയം തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഒരു കൈ പെട്ടെന്നുതന്നെ
- താഴെ വീഴുക.
- സ്പഷ്ടമല്ലാത്ത സംഭാഷണം.
ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, ഹൃദയജന്യ രോഗങ്ങള്‍, പുകവലി, മാനസിക സമ്മര്‍ദം ഇവയൊക്കെ സ്‌ട്രോക്കിന് കാരണമാവാം. കുറച്ചുകാലം മുന്‍പുവരെ സ്ട്രോക്കിനെ ഒരു വാര്‍ധക്യസഹജമായ രോഗമായി കണക്കാക്കാമായിരുന്നു. എന്നാല്‍ ജീവിതശൈലി വ്യതിയാനങ്ങളും മാനസിക പിരിമുറുക്കവുമൊക്കെ ചെറുപ്പക്കാരിലും സ്‌ട്രോക്കിന് കാരണമാവാറുണ്ട്.
ശരീരബലം വീണ്ടെടുക്കാന്‍
അടിയന്തര ചികിത്സ വേണ്ട രോഗാവസ്ഥയാണ് സ്‌ട്രോക്ക്. അത്തരം ചികിത്സകളിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്നതിന് ശേഷം ആയുര്‍വേദ ചികിത്സയിലൂടെ രോഗിയുടെ ശാരീരികവും മാനസികവുമായ ജീവിതനിലവാരത്തെ മെച്ചപ്പെടുത്താന്‍ സാധിക്കും.
ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയില്‍ ഔഷധസേവ, പേശികളുടെ ബലത്തിനും വര്‍ധനവിനും വേണ്ടിയുള്ള വ്യായാമങ്ങള്‍ എന്നിവയ്‌ക്കൊപ്പം പഞ്ചകര്‍മ ചികിത്സകളും ഉള്‍പ്പെടും. രോഗിയുടെ ദിനംപ്രതിയുള്ള അവസ്ഥ, രോഗത്തിന്റെ ശക്തി, രോഗിയുടെ പ്രായം, രോഗകാരണം മുതലായവ ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചിട്ടാകും ചികിത്സയില്‍ ഔഷധനിര്‍ണയം നടത്തുക. ഇതില്‍ കഷായങ്ങള്‍, ചൂര്‍ണങ്ങള്‍, ഗുളികകള്‍, നെയ്യി പാകപ്പെടുത്തിയ മരുന്നുകള്‍ എന്നിവ ഉള്‍പ്പെടും.
അകത്തേക്കുള്ള ഔഷധസേവയോടൊപ്പംതന്നെ ചികിത്സയായി ചെയ്യുന്ന പഞ്ചകര്‍മവും മറ്റനുബന്ധ ചികിത്സകളും പ്രധാനമാണ്. ദിവസേനയുള്ള വൈദ്യപരിശോധനയ്ക്കുശേഷം നിശ്ചയിക്കുന്ന അളവില്‍ ഔഷധമിട്ട് കാച്ചിയ നെയ്യ് സേവിക്കുന്നത് പഞ്ചകര്‍മ ചികിത്സകളി ഒന്നാണ്. ഈ ചികിത്സാവേളയില്‍ കൃത്യമായ പഥ്യം പാലിക്കേണ്ടത് അനിവാര്യമാണ്.
പിഴിച്ചില്‍, ഇലക്കിഴി, ഞവരക്കിഴി, വിരേചനം, മുതലായ മറ്റ് ചികിത്സകളും യുക്തിപൂര്‍വം ഡോക്ടര്‍ നിശ്ചയിക്കും. ഇതുകൂടാതെ പ്രത്യേകമായി ചെയ്തുവരുന്ന മറ്റ് ചികിത്സകളാണ് ക്ഷീരധൂമം, ശിരോധാര, ശിരോവസ്തി, തളം എന്നിവ. ചികിത്സ തുടങ്ങി ആദ്യദിവസങ്ങളില്‍ തന്നെ പൂര്‍ണമായി രോഗം ഭേദമാകാതെ വരുമ്പോള്‍ രോഗികളില്‍ മാനസിക സമ്മര്‍ദം കൂടാനിടയുണ്ട്. ഇതുമൂലം രക്തസമ്മര്‍ദം ഉയരുകയും തുടര്‍ന്ന് രോഗാവസ്ഥ മോശമാവുകയും ചെയ്യാം.
ചികിത്സയുടെ ഓരോ ദിവസവും രോഗം ഭേദമാകുവാനുള്ള സാധ്യതകള്‍ കൂടുകയാണെന്ന് രോഗിയെ കൂടെക്കൂടെ ബോധ്യപ്പെടുത്തണം. കൃത്യമായ ചികിത്സാരീതികളെപ്പോലെത്തന്നെ പ്രധാനമാണ് രോഗിയുടെ ഓരോ ഘട്ടത്തിലുമുള്ള മാനസിക അവസ്ഥ. രോഗാവസ്ഥയ്ക്കും രോഗിയുടെ ശാരീരിക മാനസിക അവസ്ഥയ്ക്കും അനുസരിച്ച് പലപ്പോഴും ഇടവിട്ട വേളകളില്‍ കുറച്ചധികം നാളത്തേക്ക് ചികിത്സകള്‍ തുടര്‍ന്ന് പോകേണ്ടിവരും.
പ്രതിരോധ ചികിത്സ
പ്രതിരോധത്തിനായുള്ളതാണ് സ്ട്രോക്ക് രോഗിയുടെ അടുത്ത ഘട്ട ചികിത്സ. സ്ട്രോക്ക് എന്ന അവസ്ഥയ്ക്ക് മിക്കപ്പോഴും മറ്റ് പല രോഗങ്ങളുമാകാം കാരണം. അത്തരം രോഗങ്ങള്‍ തുടര്‍ന്ന് നി ക്കുന്നിടത്തോളം കാലം സ്ട്രോക്ക് വീണ്ടും വരാന്‍ സാധ്യതയേറും. അതിനാ വീണ്ടും സ്ട്രോക്ക് വരാതെ പ്രതിരോധിക്കാനായിട്ടാണ് ഈ ഘട്ടത്തെ പ്രയോജനപ്പെടുത്തേണ്ടത്.
പൊതുവേതന്നെ രോഗങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രണ്ട് ഘട്ടങ്ങളായിട്ടാണ് ചെയ്യുന്നത്. ഇതില്‍ പ്രാഥമിക ഘട്ടം എന്നത് സ്ട്രോക്ക് വരാന്‍ സാധ്യതയുള്ള ആളുകളില്‍ ചെയ്യേണ്ടുന്ന ജീവിതശൈലി വ്യതിയാനങ്ങളാണ്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം ചെയ്യേണ്ടുന്ന വ്യായാമങ്ങള്‍, ആഹാര ക്രമീകരണങ്ങള്‍, റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. സ്ട്രോക്കിന്റെ രണ്ടാംഘട്ട പ്രതിരോധം എന്നത് സ്ട്രോക്ക് വന്നതിനുശേഷം പാലിക്കേണ്ട ശൈലികളാണ്. ഈ ഘട്ടത്തില്‍ സ്ട്രോക്ക് വരാനുണ്ടായ കാരണങ്ങള്‍ക്ക് അനുസരിച്ചാകണം ക്രമീകരണങ്ങള്‍ തീര്‍ച്ചപ്പെടുത്തേണ്ടത്.
പലപ്പോഴും സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ ചെറിയ തോതില്‍ 10-15 മിനിറ്റുവരെ പ്രകടമായി അതിനുശേഷം തനിയെ മാറിപ്പോയേക്കാം. ഇങ്ങനെയാകുമ്പോള്‍ പലരും അതിനെ കാര്യമാക്കാതെ മറ്റ് പരിശോധനകള്‍ ഒന്നും ചെയ്യാതെയിരിക്കും. വര്‍ത്തമാനത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ മുതല്‍ ബലക്ഷയം വരെ വരുന്ന ഇത്തരം ലക്ഷണങ്ങള്‍ കാണുമ്പോള്‍തന്നെ വൈദ്യസഹായം ലഭിക്കുകയാണെങ്കില്‍ ആ രോഗിക്ക് എത്രയും പെട്ടെന്നുതന്നെ പൂര്‍ണമായും രോഗം ഭേദമായി ജീവിതത്തിലേക്ക് തിരികെ വരാം.
ദീര്‍ഘകാല ചികിത്സ വേണ്ടിവരാം
സ്ട്രോക്കിനുശേഷം വന്നുചേര്‍ന്ന ബലക്ഷയം പൂര്‍ണമായി മാറിവരാന്‍ ചിലപ്പോള്‍ കുറച്ചധികം കാലത്തെ ചികിത്സ വേണ്ടിവരാം. അഭ്യംഗം, ഇലക്കിഴി, ഞവരക്കിഴി മുതലായ ചികിത്സാരീതികളോടൊപ്പം തന്നെ രോഗിക്കും രോഗാവസ്ഥയ്ക്കും അനുയോജ്യമായ ഔഷധങ്ങളും സേവിച്ചാല്‍ ഈ ബലക്ഷയത്തെ കുറെയൊക്കെ കുറയ്ക്കാന്‍ സാധിക്കും. ഇതിനുശേഷം ചിട്ടയോടുകൂടിയ ജീവിതശൈലിയും ഔഷധങ്ങളും വ്യായാമങ്ങളുമൊക്കെ തുടര്‍ന്ന് ശീലിക്കുന്നതുവഴി ബലക്ഷയത്തെ പൂര്‍ണമായും മാറ്റിയെടുക്കാനുള്ള സാധ്യതയും ഉണ്ട്.
തയ്യാറാക്കിയത്:
ഡോ. പുരുഷോത്തമന്‍ നമ്പൂതിരി
അസോസിയേറ്റ് പ്രൊഫസര്‍
അഷ്ടാംഗം ആയുര്‍വേദ കോളേജ്, കൂറ്റനാട്
ഡോ. അമൃത ഇളമണ്‍
അസിസ്റ്റന്റ് പ്രൊഫസര്‍
വൈദ്യരത്‌നം ആയുര്‍വേദ കോളേജ്, ഒല്ലൂര്‍
Content Highlights: Ayurvedic treatments in stroke patients all things you needs to know, Health, Ayurveda, Stroke
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..