Representative Image | Photo: canva.com
സ്ത്രീകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാന്‍സര്‍ കേസുകളില്‍ കൂടുതലും ബ്രെസ്റ്റ് കാന്‍സര്‍ അഥവാ സ്‌തനാര്‍ബുദമാണ്.ലോകാരോഗ്യസംഘടനയുടെ 2020 ലെ കണക്കുപ്രകാരം 20 ലക്ഷത്തിലധികം സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. ആറുലക്ഷത്തിലധികം സ്ത്രീകള്‍ സ്തനാര്‍ബുദം മൂലം മരണപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലും സ്ത്രീകൾക്ക് ബാധിക്കുന്ന അർബുദത്തിൽ പ്രധാനി സ്തനാര്‍ബുദം തന്നെയാണ്.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫോമാറ്റിക്‌സ് ആന്‍ഡ് റിസര്‍ച്ചിന്റെ നാഷണല്‍ കാന്‍സര്‍ രജിസ്ട്രി പ്രോഗ്രാം റിപോര്‍ട്ട് പ്രകാരം 2020-ല്‍ ഇന്ത്യയില്‍ രണ്ട് ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടുണ്ട്. 76,000-ലധികം മരണങ്ങളും സംഭവിച്ചിട്ടുണ്ട്. 2025 ആകുമ്പോഴേക്കും സ്തനാര്‍ബുദബാധിതരുട എണ്ണം 2.3 ലക്ഷമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സ്തനാര്‍ബുദം ആരംഭത്തിലേ കണ്ടുപിടിക്കുന്നതിലാണ് കാര്യമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കൃത്യമായ ചികിത്സാരീതിയും കൂടിയാകുമ്പോള്‍ സ്തനാര്‍ബുദം മാറ്റിയെടുക്കാവുന്നതേയുള്ളൂവെന്നും ഡോക്ടര്‍മാര്‍ ഉറപ്പുപറയുന്നുണ്ട്. നാല്‍പ്പതാമത്തെ വയസ്സുമുതല്‍ സ്ത്രീകള്‍ മാമോഗ്രാമുകള്‍ ചെയ്ത് തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മുമ്പ് യുഎസ് പ്രിവന്റീവ് ടാസ്‌ക് ഫോഴ്‌സ് ഡ്രാഫ്റ്റ് റെക്കമെന്റേഷനില്‍ പറഞ്ഞതുപ്രകാരം 50 വയസ്സുമുതലാണ് മാമോഗ്രാം ചെയ്തുതുടങ്ങേണ്ടത്. ഇതിനുശേഷമാണ് ഡോക്ടര്‍മാര്‍ ഈ പ്രസ്താവനയുമായി മുന്നോട്ടുവന്നത്.
സ്തനാര്‍ബുദം ആദ്യഘട്ടത്തില്‍ കണ്ടെത്തുന്നതില്‍ സ്‌ക്രീനിങിന് വലിയ പ്രാധാന്യമുണ്ട്. വിജയകരമായ ചികിത്സയ്ക്കും അതിനുശേഷമുള്ള അതിജീവനത്തിനും ശരിയായ സ്‌ക്രീനിങ് അത്യാവശമാണെന്ന് മുംബൈ എച്ച്‌സിജി ഹോസ്പിറ്റല്‍സിലെ ബ്രെസ്റ്റ് ഓങ്കോസര്‍ജനായ ഡോ. ബവിഷാ ഖുഗാരെ പറയുന്നു. ചെറുപ്പക്കാരായ സ്ത്രീകള്‍ സ്തനാര്‍ബുദവുമായി തങ്ങളുടെ അടുക്കലേക്ക് വരുന്നത് കൂടുന്നുവെന്നും പലരും അവസാനഘട്ടങ്ങളിലാണ് ചികിത്സയ്ക്കായി എത്തുന്നതെന്നും അവര്‍ പറഞ്ഞു. അതിനാല്‍, ഇന്ത്യന്‍ സ്ത്രീകള്‍ 40 വയസ്സുമുതല്‍ത്തന്നെ മാമോഗ്രാം ചെയ്തുതുടങ്ങണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബ്രെസ്റ്റ് സ്‌ക്രീനിങിന് ധാരാളം മാര്‍ഗങ്ങളുണ്ട്- മാമോഗ്രഫി, അള്‍ട്രാസോണോഗ്രഫി, എംആര്‍ഐ, ഡിജിറ്റല്‍ ബ്രെസ്റ്റ് ടോമോസിന്തെസിസ് എന്നിവയാണവ. ഇവയില്‍ത്തന്നെ, എക്‌സ്‌റേ ഇമേജിങ് രീതിയായ മാമോഗ്രാമാണ് സ്തനാര്‍ബുദം കണ്ടെത്തുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമായി കരുതുന്നത്. കൂടാത, ഒരു ഡയഗ്നോസ്റ്റികും സ്‌ക്രീനിങ് ടൂള്‍ എന്ന രീതിയിലും ഇത് വളരെ കുറവ് അളവ് റേഡിയേഷന് മാത്രമേ സ്ത്രീകളെ വിധേയരാക്കൂ (ഏകദേശം 0.4 mSv) എന്നും മുംബൈയിലെ ഫോര്‍ട്ടിസ് ഹോസ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് മെഡിക്കല്‍ ഓങ്കോളജിസ്റ്റായ ഡോ. ഉമാ ഡാംഗി പറയുന്നു.
എപ്പോള്‍ സ്‌ക്രീനിങ് തുടങ്ങണമെന്നത് ഓരോരുത്തരുടേയും ബ്രെസ്റ്റ് കാന്‍സര്‍ റിസ്‌ക് ഘടകങ്ങള്‍ അനുസരിച്ചിരിക്കുമെന്നും ഡോ.ഉമ പറഞ്ഞു.സാധാരണഗതിയില്‍ 40-45 വയസ്സിനുള്ളിലാണ സ്ത്രീകള്‍ മാമ്മോഗ്രഫി ചെയ്തുതുടങ്ങേണ്ടതെങ്കിലും കുടുംബത്തില്‍ സ്തനാര്‍ബുദത്തിന്റെ ചരിത്രമുണ്ടെങ്കില്‍ 25 വയസ്സുമുതല്‍ മാമ്മോഗ്രഫി ചെയ്തുതുടങ്ങണമെന്നാണ് അവര്‍ പറയുന്നത്.
ചെറുപ്പക്കാരായ സ്ത്രീകളിലെ സ്തനാര്‍ബുദം പാശ്ചാത്യരാജ്യങ്ങളിലേക്കാള്‍ കൂടുതല്‍ ഇന്ത്യയിലാണെന്നും അവര്‍ പറഞ്ഞു. 20 വയസ്സാകുമ്പോള്‍ത്തന്നെ സ്തനങ്ങളെക്കുറിച്ചുള്ള എല്ലാ അവബോധവും സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കണം. സ്വന്തമായി സ്തനങ്ങളിലെ ലക്ഷണങ്ങള്‍ പരിശോധിക്കുന്നതും തിരിച്ചറിയുന്നതുമെങ്ങനെയെന്ന് ധാരണയുണ്ടെങ്കില്‍മാത്രമേ അസുഖം നേരത്തേ തിരിച്ചറിയപ്പെടുകയുള്ളൂ.
സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍:
- സ്തനത്തിലോ കക്ഷത്തിന്റെ താഴെയോ മുഴ പ്രത്യക്ഷപ്പെടുന്നത്
- സ്തനത്തിന്റെ ഏതെങ്കിലും ഭാഗം തടിക്കുകയോ നീരുവെയ്ക്കുകയോ ചെയ്യുന്നത്
- സ്തനത്തിലെ ചര്‍മത്തിന് അസ്വസ്ഥത അനുഭവപ്പെടുകയോ ചുവക്കുകയോ ചെയ്യുന്നത്
- മുലക്കണ്ണ് ഭാഗത്തെ ചര്‍മത്തിന് വരുന്ന വ്യത്യാസം
- മുലക്കണ്ണിന് വേദന അനുഭവപ്പെടുന്നത്
Content Highlights: all about mammography and screening in identifying breast cancer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..