Representative Image | Photo: Gettyimages.in
തൊണ്ടയിലെ കാവല്‍ക്കാരാണ് ടോണ്‍സിലുകള്‍. തൊണ്ടയില്‍ രണ്ട് വശങ്ങളിലായി അവ രോഗപ്രതിരോധ പ്രവര്‍ത്തന ജോലികള്‍ നിര്‍വഹിക്കുന്നു. കുറുനാക്കിന് സമീപം രണ്ട് വശങ്ങളിലായി അല്പം തള്ളിനില്‍ക്കുന്ന ഭാഗമാണിത്. ലിംഫ് കോശങ്ങളാല്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ടോണ്‍സില്‍ ഗ്രന്ഥികള്‍ ശരീരത്തിന്റെ പ്രാഥമിക പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. ശ്വാസവായുവിലൂടെയും ഭക്ഷണത്തിലൂടെയുമെല്ലാം കടന്നുവരുന്ന രോഗാണുക്കളെ ആദ്യം നേരിടുന്നത് ടോണ്‍സില്‍ ഗ്രന്ഥികളാണ്. രോഗാണുക്കള്‍ക്കെതിരേ ആന്റിബോഡികള്‍ ഇവ ഉത്പാദിപ്പിക്കും. എന്നാല്‍ ചിലപ്പോള്‍ ടോണ്‍സിലുകള്‍ക്ക് തന്നെ അണുബാധ ഏല്‍ക്കേണ്ടിവരാം. ഇങ്ങനെ ടോണ്‍സിലുകളില്‍ ഉണ്ടാകുന്ന അണുബാധയെയാണ് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. ടോണ്‍സിലൈറ്റിസ് കുട്ടികളിലും മുതിര്‍ന്നവരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ കുട്ടികളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത്.
ലക്ഷണങ്ങള്‍
കഠിനമായ തൊണ്ടവേദനയാണ് ആദ്യ ലക്ഷണം. ഉമിനീര്‍ ഇറക്കുവാന്‍പോലും പ്രയാസമുണ്ടാകുന്നവിധം വേദന അനുഭവപ്പെടും. ഇതോടൊപ്പം പനിയും ഉണ്ടാകാം. കഴുത്തിലെ ചില കഴലകളില്‍ വീക്കവും കാണാറുണ്ട്. വായയില്‍നിന്ന് ദുര്‍ഗന്ധം വരാനുള്ള സാധ്യതയുമുണ്ട്.
അണുബാധയുണ്ടായാല്‍ ടോണ്‍സിലുകള്‍ ചുവന്ന് തടിച്ച് കാണപ്പെടും. ആ ഘട്ടത്തില്‍ വായ തുറന്ന് കണ്ണാടിയില്‍ നോക്കിയാല്‍ ടോണ്‍സിലുകള്‍ വ്യക്തമായി തിരിച്ചറിയാനാകും.
രണ്ട് തരത്തില്‍
- ടോണ്‍സിലൈറ്റിസിനെ അക്യൂട്ട് ടോണ്‍സിലൈറ്റിസ്, ക്രോണിക് ടോണ്‍സിലൈറ്റിസ് എന്നിങ്ങനെ തരംതിരിക്കാറുണ്ട്.
- പെട്ടെന്ന് വരുന്നതാണ് അക്യൂട്ട് ടോണ്‍സിലൈറ്റിസ്. ഇത് 3-5 ദിവസംകൊണ്ട് ഭേദമാകാറുണ്ട്.
- ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുന്ന ടോണ്‍സില്‍ അണുബാധയെയാണ് ക്രോണിക് ടോണ്‍സിലൈറ്റിസ് എന്ന് പറയുന്നത്. രണ്ട് അവസ്ഥകളിലും ലക്ഷണങ്ങളെല്ലാം ഒരുപോലെയാണ്. ക്രോണിക് ടോണ്‍സിലൈറ്റിസ് ഉണ്ടായാല്‍ അഡിനോയ്ഡ് ഗ്രന്ഥിയ്ക്കും അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്. മൂക്കിന് പിന്നിലായുള്ള ഗ്രന്ഥിയാണ് അഡിനോയ്ഡ്. അഡിനോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്ന അണുബാധകാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടാറുണ്ട്.
വൈറസുകളും ബാക്ടീരിയകളും ടോണ്‍സിലൈറ്റിസ് ഉണ്ടാക്കാറുണ്ട്. എന്നാല്‍ ഏറ്റവുംകൂടുതല്‍ കാണുന്നത് വൈറസ് ബാധയാണ്. ചില രോഗികളില്‍ വൈറസും ബാക്ടീരിയയും ഒരുമിച്ച് ബാധിക്കാനുള്ള സാധ്യതയുമുണ്ട്. സാധാരണ ജലദോഷം ഉണ്ടാക്കുന്ന വൈറസുകള്‍ തന്നെയാണ് പലപ്പോഴും ടോണ്‍സിലൈറ്റിസിനും കാരണമാകുന്നത്.
പരിശോധന
ലക്ഷണങ്ങള്‍ മനസ്സിലാക്കി, പരിശോധനകളിലൂടെ ടോണ്‍സിലൈറ്റിസ് തിരിച്ചറിയാനാകും. ടോണ്‍സിലുകള്‍ വലുപ്പംവെച്ച് ചുവന്ന നിറമായി മാറിയിട്ടുണ്ടാകാം. കഴുത്തിലെ കഴല വീര്‍ത്തിരിക്കും.
സ്ട്രെപ്റ്റോ കോക്കസ്
ബാക്ടീരിയയുടെ സാന്നിധ്യമുണ്ടോ എന്ന് മനസ്സിലാക്കാന്‍ റാപ്പിഡ് സ്ട്രെപ്റ്റ ടെസ്റ്റ് നടത്താറുണ്ട്. കൂടാതെ തൊണ്ടയിലെ ശ്രവപരിശോധനയും നടത്താറുണ്ട്.
പ്രാഥമികമായി ചെയ്യേണ്ടത്
ടോണ്‍സിലൈറ്റിസ് പ്രതിരോധിക്കാന്‍ പ്രാഥമികമായി ചെയ്യാവുന്ന കാര്യങ്ങളുണ്ട്. തിളപ്പിച്ച ശേഷം ഇളം ചൂടോടെ വെള്ളം ധാരാളമായി കുടിക്കുക, ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തൊണ്ട ഗാര്‍ഗിള്‍ ചെയ്യുക. അതുകൊണ്ട് മാറ്റമില്ലെങ്കില്‍ ചികിത്സ തേടണം.
ചികിത്സ
വൈറസുകള്‍ കാരണം ഉണ്ടാകുന്ന ടോണ്‍സിലൈറ്റിസിന് വേദന കുറയ്ക്കാനുള്ള മരുന്നുകളാണ് ആവശ്യമായി വരിക. ബാക്ടീരിയകാരണമുള്ള ടോണ്‍സിലൈറ്റിസ് ആണെങ്കില്‍ ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമായി വരാം. വളരെ കഠിനമായ ടോണ്‍സിലൈറ്റിസ് ആണെങ്കില്‍ ആന്റിബയോട്ടിക് ഇന്‍ജക്ഷന്‍ രൂപത്തിലും നല്‍കേണ്ടിവന്നേക്കാം.
സര്‍ജറി ആവശ്യമാണോ ?
ചിലര്‍ക്ക് ടോണ്‍സിലൈറ്റിസ് ആവര്‍ത്തിച്ചുവരുന്നതായി കാണാറുണ്ട്. വളരെ അടിയന്തര ഘട്ടമാണെങ്കില്‍ മാത്രം ടോണ്‍സിലുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടിവരാറുണ്ട്. ടോണ്‍സിലക്ടമി എന്നാണ് ഈ സര്‍ജറിയുടെ പേര്.
സങ്കീര്‍ണതകള്‍
കൃത്യമായി ചികിത്സിച്ചാല്‍ മറ്റ് സങ്കീര്‍ണതകളിലേക്ക് നീങ്ങാതെ ടോണ്‍സിലൈറ്റിസ് ഭേദമാക്കാന്‍ സാധിക്കും. എന്നാല്‍ ചികിത്സ തേടുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഗൗരവമുള്ള സങ്കീര്‍ണതകള്‍ക്ക് ഇടയാക്കുകയും ചെയ്യും. അണുബാധ കഴുത്തിലേക്ക് വ്യാപിക്കാം. ശ്വാസകോശത്തിലേക്ക് കടന്ന് ന്യുമോണിയയായി മാറാം. ഹൃദയത്തെയും വൃക്കയെയും ബാധിക്കാനും സാധ്യതയുണ്ട്.
ടോണ്‍സിലുകള്‍ നീക്കം ചെയ്താല്‍
ടോണ്‍സിലുകള്‍ നീക്കം ചെയ്താലും രോഗപ്രതിരോധ ശേഷിയെ ബാധിക്കാറില്ല. കാരണം പാലറ്റെന്‍ ടോണ്‍സില്‍ കൂടാതെ ലിംഗ്വല്‍ ടോണ്‍സില്‍, ട്യൂബല്‍ ടോണ്‍സില്‍ എന്നിവയുമുണ്ട്. നീക്കംചെയ്ത ടോണ്‍സിലുകളുടെ ധര്‍മം ഇവ ഏറ്റെടുക്കും.
ഒച്ചയടപ്പ്
സ്വനപേടകത്തിന് അണുബാധയുണ്ടാകുന്നത് ഒച്ചയടപ്പായി അനുഭവപ്പെടാം. സ്വനപേടകത്തിന് അണുബാധയുണ്ടാകുന്ന രോഗാവസ്ഥയെ ലാരിഞ്ചൈറ്റിസ് (ഘമൃ്യിഴശശേ)െ എന്നുപറയുന്നു. വൈറസുകള്‍, ബാക്ടീരിയകള്‍ എന്നിവ ഈ രോഗാവസ്ഥയ്ക്ക് കാരണമാകാറുണ്ട്. മാത്രമല്ല, അലര്‍ജിയും ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.
ഇതുകൂടാതെ കൂടുതല്‍ ശബ്ദത്തിലും ദീര്‍ഘനേരവും സംസാരിക്കുന്നവര്‍ക്കും ഒച്ചയടപ്പ് വരാം. വോക്കല്‍ കോഡ് നോഡ്യൂളുകള്‍ ഉണ്ടാകുന്നതും ഒച്ചയടപ്പിന് കാരണമാകാറുണ്ട്.
ഒരു ടോണ്‍സില്‍ മാത്രം വലുതാകുമ്പോള്‍
ടോണ്‍സിലിനെ ബാധിക്കുന്ന അണുബാധ ടോണ്‍സിലിന് ചുറ്റിലുമുള്ള കാപ്്‌സ്യൂള്‍ വിട്ട് ടോണ്‍സിലാര്‍ ബെഡിലെത്തുകയും അവിടെ പഴുപ്പ് കെട്ടിക്കിടക്കുകയും ചെയ്യുന്ന അവസ്ഥയാണ് പെരിടോണ്‍സിലാര്‍ ആബ്സസ്. ഇത് സാധാരണമായി ഒരു വശത്തുമാത്രമാണ് ഉണ്ടാകുന്നത്.
ഒരു ടോണ്‍സിലിനുമാത്രം പഴുപ്പുണ്ടായി ടോണ്‍സില്‍ ഒരു ഭാഗത്തേക്ക് മാറിനില്‍ക്കുന്ന അവസ്ഥ വരാം. സാധാരണഗതിയില്‍ വായ തുറന്ന് കണ്ണാടിയില്‍ നോക്കിയാല്‍ ചെറുനാക്ക് മധ്യഭാഗത്തായാണ് കാണുക. എന്നാല്‍, പെരിടോണ്‍സിലാര്‍ ആബ്സസ് വരുമ്പോള്‍ ഒരു ഭാഗത്തെ ടോണ്‍സില്‍ വീര്‍ത്തുവരുകയും അതിന്റെ ഫലമായി ചെറുനാക്ക് മറുവശത്തേക്ക് നീങ്ങിനില്‍ക്കുകയും ചെയ്യുന്നു. ഇത് ഗൗരവമായി കാണേണ്ട രോഗാവസ്ഥയാണ്. ഉടന്‍ ചികിത്സ തേടണം. പഴുപ്പ് പൂര്‍ണമായും നീക്കംചെയ്താല്‍മാത്രമേ രോഗം ഭേദമാവുകയുള്ളൂ. ഇതോടൊപ്പം ഇന്‍ജക്ഷനും ആവശ്യമായി വരാറുണ്ട്.
ലക്ഷണം
ശക്തമായ തൊണ്ടവേദന, ഭക്ഷണമിറക്കാന്‍ പ്രയാസം, പനി, വായയിലെ ദുര്‍ഗന്ധം എന്നിവയാണ് ലക്ഷണങ്ങള്‍
സര്‍ജറി വേണ്ടതെപ്പോള്‍ ?
ഒന്നില്‍ക്കൂടുതല്‍ തവണ പെരിടോണ്‍സിലാര്‍ ആബ്സസ് വരുന്നുണ്ടെങ്കില്‍ ശസ്ത്രക്രിയയിലൂടെ ടോണ്‍സില്‍ നീക്കംചെയ്യുന്നതാണ് ഉചിതം.
അക്യൂട്ട് ഫാരിഞ്ചൈറ്റിസ്
തൊണ്ടയുടെ പിന്‍വശത്തായി വരുന്ന ഭാഗമാണ് ഫാരിങ്സ്. ഈ ഭാഗത്തുണ്ടാകുന്ന അണുബാധയെയാണ് ഫാരിഞ്ചൈറ്റിസ് എന്നുപറയുന്നത്. വൈറസ് കാരണവും ബാക്ടീരിയ കാരണവും ഫാരിഞ്ചൈറ്റിസുണ്ടാകാം. പകര്‍ച്ചപ്പനിക്ക് കാരണമാകുന്ന വൈറസുകള്‍ ഫാരിഞ്ചൈറ്റിസിന് കാരണമാകും. കൂടാതെ സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയകളും ഇതിന് കാരണമാകാറുണ്ട്. ഇത് നീണ്ടുനില്‍ക്കുമ്പോഴാണ് അക്യൂട്ട് ഫാരിഞ്ചൈറ്റിസ് എന്ന് പറയുന്നത്.
ലക്ഷണം
തുടക്കത്തില്‍ തൊണ്ടയില്‍ അസ്വസ്ഥതയും ചെറിയ തോതിലുള്ള പനിയുമാണ് ലക്ഷണം. രോഗാവസ്ഥ തീവ്രമാകുമ്പോള്‍ കടുത്ത തൊണ്ടവേദനയുണ്ടാകും. ഉമിനീരിറക്കാന്‍പോലും പ്രയാസം നേരിടാം. ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ടുണ്ടാകും. ഇതോടൊപ്പം ശക്തമായ പനിയും വരാം.
പ്രാഥമികമായി ചെയ്യേണ്ടത്
അക്യൂട്ട് ഫാരിഞ്ചൈറ്റിസ് ഉണ്ടായാല്‍ പ്രാഥമികമായി ചെയ്യേണ്ടത്, ഇളം ചൂടുവെള്ളം ധാരാളമായി കുടിക്കുക എന്നതാണ്. തണുത്ത ആഹാരം ഒഴിവാക്കണം. ഇളം ചൂടുവെള്ളത്തില്‍ ഉപ്പിട്ട് തൊണ്ട ഗാര്‍ഗിള്‍ ചെയ്യണം. ഇങ്ങനെ ചെയ്തിട്ടും രണ്ടുമൂന്ന് ദിവസംകൊണ്ട് ഭേദമാകുന്നില്ലെങ്കില്‍ ഇ.എന്‍.ടി. വിദഗ്ധനെ കണ്ട് ചികിത്സ തേടണം.
തൊണ്ടയിലെ കാന്‍സര്‍
തൊണ്ടയിലെ കാന്‍സര്‍ പുരുഷന്മാരിലാണ് കൂടുതലായി കാണുന്നത്. പുകവലി, മദ്യപാനം എന്നിവ ഇതിനുള്ള കാരണങ്ങളാണ്. തൊണ്ടയുടെ ഏത് ഭാഗത്താണ് പ്രശ്‌നമെന്നതിനനുസരിച്ച് ലക്ഷണങ്ങളും മാറാം. എങ്കിലും, പൊതുവേ രണ്ടാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കുന്ന ഒച്ചയടപ്പ്, ഭക്ഷണമിറക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണമിറക്കുമ്പോള്‍ എന്തോ തടഞ്ഞിരിക്കുന്നതായി തോന്നുക എന്നീ ലക്ഷണങ്ങളുണ്ടെങ്കില്‍ പരിശോധന നടത്തി കാന്‍സറല്ലെന്ന് ഉറപ്പുവരുത്തണം. കാന്‍സര്‍ നേരത്തേതന്നെ കണ്ടെത്തിയാല്‍ ചികിത്സ കൂടുതല്‍ ഫലപ്രദമാകും.
തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍
പൊതുവേ കാണുന്ന പ്രശ്‌നമാണിത്. മീന്‍മുള്ള്, ഇറച്ചിയുടെ എല്ല് തുടങ്ങിയവ തൊണ്ടയില്‍ കുരുങ്ങിയുള്ള അപകടങ്ങള്‍ ധാരാളമായി സംഭവിക്കാറുണ്ട്. ശ്രദ്ധയോടെവേണം ഭക്ഷണം കഴിക്കാന്‍. മദ്യലഹരിയില്‍ ഭക്ഷണം കഴിക്കുന്നതും ഇതിനുള്ള സാധ്യത കൂട്ടുന്നുണ്ട്.
തൊണ്ടയിലേക്ക് വിരലിടുക, ഓക്കാനം വരുത്തുക എന്നിവയാണ് ഇത്തരം സാഹചര്യങ്ങളില്‍ പൊതുവേ ആളുകള്‍ ചെയ്യുന്ന കാര്യം. പഴവും ചോറുമെല്ലാം കഴിച്ചുനോക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് പലപ്പോഴും തൊണ്ടയിലെ മുറിവ് കൂടുതല്‍ വലുതാകാന്‍ ഇടയാക്കിയേക്കാം.
ഭക്ഷണത്തിന്റെ അവശിഷ്ടം അന്നനാളത്തിലാണ് കുടുങ്ങിയതെങ്കില്‍ ശ്വാസംമുട്ടല്‍ ഉണ്ടാവില്ല. എന്നാല്‍ ശ്വാസനാളത്തിലേക്കാണ് ഭക്ഷണം കടന്നതെങ്കില്‍ സ്ഥിതി ഗുരുതരമാകും. ശ്വാസതടസ്സം വരാം. അത്തരം സാഹചര്യത്തില്‍ ശക്തമായി ചുമയ്ക്കുക. അല്ലെങ്കില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരും.
ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയ ആളുടെ പുറകില്‍ നില്‍ക്കുക. അതിനുശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്ന ആളുടെ കാലുകള്‍ക്ക് ഇടയിലൂടെ ഒരു കാല്‍ മുന്നോട്ടുവെച്ച് ഉറപ്പിച്ച് നില്‍ക്കുക. അയാളുടെ പൊക്കിളിന് മുകളിലായി കൈമുഷ്ടി വെയ്ക്കുക. അതിനുശേഷം അടുത്ത കൈ മുഷ്ടിക്ക് മുകളില്‍വെച്ച് വയറിലേക്കും മുകളിലേക്കും ശക്തിയായി മര്‍ദം നല്‍കുക. ഇങ്ങനെ ചെയ്യുന്നത് തൊണ്ടയില്‍ കുരുങ്ങിയ ഭക്ഷണ സാധനങ്ങള്‍ പുറത്തേക്കുപോകാന്‍ സഹായിക്കും.
ശ്വാസം മുട്ടല്‍ ഇല്ലെങ്കില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. ആശുപത്രിയിലെത്തിയാല്‍ തൊണ്ടയുടെ ഏത് ഭാഗത്താണ് ഭക്ഷണം കുരുങ്ങിയത് എന്ന് എക്സ്റേ പരിശോധനയിലൂടെ കണ്ടെത്തിയശേഷമാണ് ചികിത്സ തുടങ്ങുക
വെപ്പുപല്ലുകള്‍ വിഴുങ്ങിപ്പോകാതിരിക്കാന്‍
വെപ്പുപല്ലുകള്‍ ഉപയോഗിക്കുന്നവര്‍ അറിയാതെ അത് വിഴുങ്ങിപ്പോകാറുണ്ട്. ചിലര്‍ക്ക് ഉറക്കത്തില്‍ ഇങ്ങനെ സംഭവിക്കാം. വളരെ അപകടകരമായ അവസ്ഥയാണിത്. അന്നനാളംവരെ മുറിവ് പറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാന്‍ ഉറങ്ങുന്നതിനുമുന്‍പ് വെപ്പുപല്ല് മാറ്റിവയ്ക്കാന്‍ ശ്രദ്ധിക്കണം.
മാത്രമല്ല പാകമായ വെപ്പുപല്ല് തന്നെ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ഇ.എന്‍.ടി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍
Content Highlights: tonsillitis causes symptoms and prevention


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..