ദുബായ് : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ജുമുഅ നമസ്കാരം ദുബായിൽ 766 പള്ളികളിൽ പുനരാരംഭിക്കും. ഡിസംബർ നാലിന് പ്രാർഥന പുനരാരംഭിക്കുമെന്ന് ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപാർട്ട്‌മെന്റ് (ഐ.എ.സി.എ.ഡി.) അറിയിച്ചു.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് പുറപ്പെടുവിക്കുന്ന എല്ലാ കോവിഡ് മുൻകരുതൽ നടപടികളും പാലിച്ചുകൊണ്ടായിരിക്കും പള്ളികളിൽ വെള്ളിയാഴ്ച പ്രാർഥന. നമസ്കാരത്തിൽ പങ്കെടുക്കാൻ 30 ശതമാനം ആളുകൾക്ക് മാത്രമേ അനുവാദമുള്ളൂ. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർത്തിവെച്ച പ്രാർഥന ജൂലായിൽ പുനരാരംഭിച്ചിരുന്നു. എങ്കിലും വെള്ളിയാഴ്ച ജുമുഅ പ്രാർഥന നടത്താൻ അനുമതി നൽകിയിരുന്നില്ല. അതാണിപ്പോൾ അതീവ കോവിഡ് നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നത്. ഷാർജയിലെ 487 പള്ളികളിലാണ് വെള്ളിയാഴ്ച പ്രാർഥന പുനരാരംഭിക്കുന്നത്. പള്ളികളിൽ 327 എണ്ണം ഷാർജ നഗരത്തിലും 92 എണ്ണം മധ്യമേഖലയിലും 68 കിഴക്കൻ മേഖലയിലുമാണുള്ളത്.
സാധാരണ അരമണിക്കൂറിലേറെ നീണ്ടുനിൽക്കാറുള്ള ജുമുഅ പ്രാർഥന പത്തുമിനിറ്റിനുള്ളിൽ അവസാനിപ്പിക്കണം. പ്രാർഥന തുടങ്ങുന്നതിന്റെ 30 മിനിറ്റ് മുൻപ് മാത്രമായിരിക്കും പ്രവേശനം. പ്രാർഥന കഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞാൽ പള്ളി അടയ്ക്കുകയും ചെയ്യും. ആളുകൾക്ക് പള്ളിയിൽ കയറാനും ഇറങ്ങാനും പ്രത്യേക വഴികളുണ്ടാകും. ഖുർആൻ പാരായണം ചെയ്യുന്നവർ അത് സ്വന്തമായി കൊണ്ടുവരുകയോ മൊബൈൽ ആപ്പ് ഉപയോഗിക്കുകയോ ആവാം. വിശ്വാസികൾ കൃത്യമായ സാമൂഹിക അകലം പാലിക്കുകയും മുഖാവരണം ധരിക്കുകയും വേണം. സ്വന്തം പ്രാർഥനാ പായകൾ കൊണ്ടുവരണം. പ്രാർഥന കഴിഞ്ഞ് അവ തിരികെ കൊണ്ടുപോവുകയും വേണം.
അംഗശുദ്ധി വരുത്തുന്നതിനുള്ള സ്ഥലവും ടോയ്‌ലെറ്റുകളും അടച്ചിടും. പള്ളികളിലിരുന്ന് ഭക്ഷണപാനീയങ്ങൾ കഴിക്കാനും വിതരണം ചെയ്യാനും അനുവാദമില്ല.
കൈകൾ എപ്പോഴും അണുവിമുക്തമാക്കണം. പരസ്പരം കൈകൊടുക്കാൻ പാടില്ല. പള്ളി ജീവനക്കാർക്കെല്ലാം കൃത്യമായി കോവിഡ് പരിശോധന നടത്തിയിരിക്കണമെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നിർദേശിച്ചു. സ്ത്രീകൾക്കുള്ള പ്രാർഥനാഹാൾ ഇപ്പോൾ തുറക്കില്ല.
കോവിഡ്‌വ്യാപന പശ്ചാത്തലത്തിൽ പ്രായമായവരും കുട്ടികളും മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരും രോഗപ്രതിരോധശേഷി കുറഞ്ഞവരും പ്രാർഥനയിൽ പങ്കെടുക്കരുത്.
പനി, ചുമ പോലുള്ള േകാവിഡ് ലക്ഷണങ്ങളുള്ളവരും വീട്ടിൽത്തന്നെ നമസ്കരിക്കണം. അതോടൊപ്പം വ്യവസായ മേഖലകളിൽ ജുമുഅ പ്രാർഥന പുനരാരംഭിക്കാൻ അധികൃതർ തത്കാലം അനുവാദം നൽകിയിട്ടില്ല.