പരമ്പരാഗതരീതിയിൽ കഴിഞ്ഞ രണ്ടരപതിറ്റാണ്ടായി പപ്പടനിർമാണ ജോലി ചെയ്യുന്ന രാജേഷ് കണ്ണഞ്ചേരി വെയിലിൽ പപ്പടം ഉണക്കാനിടുന്നു
ഓമശ്ശേരി: നാക്കിലയില്‍ വിഭവങ്ങളോടൊപ്പം പപ്പടമില്ലെങ്കില്‍ മലയാളികള്‍ക്ക് സദ്യ പൂര്‍ണമാകില്ല. ദൈനംദിന ഭക്ഷണവിഭങ്ങള്ക്കിടയിലും പപ്പടത്തിന് കാര്യമായ ഇടംനല്‍കിയവരാണ് നമ്മള്. എന്നാല്‍ പപ്പടനിര്മാണമേഖലയില് ഇക്കാലത്തിനിടയില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് നമ്മളാരും ഒന്നും അറിഞ്ഞതേയില്ല. നാവില്‍ സ്വാദൂറും പപ്പടരുചി സമ്മാനിച്ചിരുന്ന പരമ്പരാഗത നിര്‍മാതാക്കളില്‍ പലരും ഇന്ന് രംഗം വിട്ടുകഴിഞ്ഞു. അസംസ്കൃതവസ്തുക്കളുടെ ഗണ്യമായ വിലക്കയറ്റവും മേഖലയിലെ യന്ത്രവത്കരണവും ഇവരുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടി. ഉഴുന്നുപൊടിയും നല്ലെണ്ണയും ഉപ്പും പപ്പടക്കാരവും പൂളപ്പൊടിയുമാണ് പ്രധാന അസംസ്കൃതവസ്തുക്കള്‍. തൃശ്ശൂര്‍, വയനാട് എന്നിവിടങ്ങളില്‍നിന്നും കേരളത്തിനുപുറത്ത് കോയമ്പത്തൂരില്‍നിന്നുമാണ് പ്രധാനമായും ഇവയെത്തുന്നത് .
കൈകൊണ്ടു മാവ് പാകപ്പെടുത്തി പരത്തി ഉണക്കിയാണ് പരമ്പരാഗത പപ്പടനിര്‍മാണം. പരമ്പരാഗത നിര്‍മാണശൈലിയില്‍ എട്ടുമണിക്കൂര്‍കൊണ്ട് ഒരാള്‍ക്ക് ഏകദേശം രണ്ടായിരത്തിനുതാഴെമാത്രം പപ്പടമേ ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍ മേഖലയിലെ ആധുനിക യന്ത്രങ്ങളുടെ കടന്നുവരവ് നിര്‍മാണം ഗണ്യമായി വര്‍ധിപ്പിച്ചു. ന്യൂജന്‍ പപ്പടങ്ങള്‍ വന്‍ വിലക്കുറവില്‍ വിപണി കീഴടക്കിയപ്പോള്‍ നിസ്സഹായരായി നോക്കിനില്‍ക്കാനേ പരമ്പരാഗത നിര്മാതാക്കള്ക്കായുള്ളൂ. വില കുറവെന്ന ആകര്‍ഷണത്തില്‍ ആളുകള്‍ ന്യൂജന്‍ പപ്പടത്തിന് പിറകെപോയതോടെ ഇവരുടെ വരുമാനം കുത്തനെ ഇടിഞ്ഞു. ഇതോടെ വര്‍ഷങ്ങളായി ചെയ്തുവന്നിരുന്ന തൊഴില്‍മേഖലയോട് ഏറിയപേരും വിടപറയുകയായിരുന്നു
വില്‍പ്പന കുറയുന്നു
ഭക്ഷണത്തില്‍ മലയാളിക്ക് ഒഴിച്ചുകൂടാനാകാത്ത വിഭവമാണെങ്കിലും മനസ്സില്ലാമനസ്സോടെ പലരും ഇന്ന് പപ്പടത്തോട് അകലംപാലിക്കുന്നു. പപ്പടം കഴിക്കുന്നത് അമിത രക്തസമ്മര്‍ദമുള്‍പ്പെടെയുള്ള രോഗാവസ്ഥയ്ക്ക് കാരണമാകുന്നെന്ന അഭിപ്രായത്തിലാണ് ഈ അകലം. എന്നാല്‍ പരമ്പാരാഗത രീതിയില്‍ ഗുണമേന്മയുള്ള വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന പപ്പടം ഒരു ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകില്ലെന്നും വിപണി കീഴക്കടക്കാന്‍ എത്തിയ ന്യൂജന്‍ പപ്പടങ്ങളാണ് പലപ്പോഴും ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതെന്നുമാണ് പരമ്പരാഗത പപ്പടനിര്‍മാതാക്കളുടെ വാദം. ശുദ്ധമായ ഉഴുന്നുപൊടിക്കുപകരം മൈദയും നിലവാരമില്ലാത്ത എണ്ണകളും മറ്റും ഉപയോഗിച്ചുള്ള പപ്പടങ്ങള്‍ വിപണിയില്‍ വിറ്റഴിക്കുന്നുണ്ടെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു
അസംഘടിതര്‍
പരമ്പരാഗത പപ്പടനിര്‍മാണ മേഖലയില്‍ അവശേഷിക്കുന്നവരും കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. പ്രതിസന്ധികളില്‍ താങ്ങാകാന്‍ ഒരു സംഘടനകളും ഉണ്ടാകാറില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ല. പപ്പടത്തിന് ഗുണനിലവാര പരിശോധന ഏര്‍പ്പെടുത്തണമെന്നും മേഖലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
യന്ത്രവത്കരണം അനിവാര്യം
പരമ്പരാഗത നിര്‍മാണ രീതിയില്‍നിന്നുമാറി ആധുനിക കാലത്തെ മാറ്റം ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത ആളുകളാണ് രംഗം വിട്ടതെന്നും അല്ലാതെ ന്യൂജന്‍ പപ്പടത്തിന് തകരാറുകള്‍ ഒന്നുമില്ലെന്നുമാണ് മെഷീന് പപ്പട നിര്‍മാതാക്കളുടെ വാദം. യന്ത്രസഹായത്തോടെ നിര്‍മിക്കുന്ന ന്യൂജന്‍ പപ്പടങ്ങള്‍ വിപണിയില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയിലും ആവശ്യത്തിന് പപ്പടം വിപണിയില്‍ ലഭ്യമാക്കാന്‍ യന്ത്രസഹായം കൂടിയേ തീരൂവെന്നും ഇവര്‍ അവകാശപ്പെടുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..