മാങ്ങ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയവർ ഗവേഷകർക്കൊപ്പം
ചെറുകുന്ന്: കൊതിയൂറും നാട്ടുമാങ്ങാ രുചിയോര്‍മകള്‍ സമ്മാനിച്ച് കണ്ണപുരത്തെ മാങ്ങമഹോത്സവം. കര്‍ഷകരും രാജ്യത്തെ പേരുകേട്ട കാര്‍ഷികശാസ്ത്രജ്ഞന്മാരും ഉള്‍പ്പെടെ 150-ഓളം പ്രതിനിധികളും നാട്ടുമാവ് സംരക്ഷകരും പങ്കെടുത്തു. രാജ്യത്തെ ആദ്യ നാട്ടുമാവ് പൈതൃക പ്രദേശമായ ചുണ്ട കുറുവക്കാവിടുത്ത് എം.പി.കരുണാകരന്റെ വീട്ടുവളപ്പില്‍ 'നാട്ടുമാഞ്ചോട്ടില്' കൂട്ടായ്മയാണ് മഹോത്സവം സംഘടിപ്പിച്ചത്.
150-ലധികം നാട്ടുമാങ്ങകളുടെ പ്രദര്‍ശനം നടന്നു. കോട്ടൂര്‍കോണം വരിക്ക, കറുത്ത പ്രിയൂര്, വെളുത്ത ചിങ്കിരി, ഒളോര്‍, ചകിരിയന്‍, നെല്ലിയോടന്‍ തുടങ്ങി വൈവിധ്യമാര്‍ന്ന രുചികള്‍ പ്രദര്‍ശനത്തിനെത്തി. 40-ഓളം പ്രദേശിക നാട്ടുമാങ്ങാ ഇനങ്ങളെ ഉള്‍പ്പെടുത്താതെയാണ് 150-ലധികം ഇനങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. പച്ചമാങ്ങ പാല്‍പ്പായസവും മാങ്ങാപ്രഥമനും മുതല്‍ മാങ്ങാകേക്കുവരെ ഇരുപത്തഞ്ചോളം മാങ്ങാവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സദ്യയും വേറിട്ട രുചിയനുഭവമായി. എ.വി.ജയചന്ദ്രന്, വാണി, ഷിജിന, ആര്യ എന്നിവരടങ്ങിയ സംഘം നേതൃത്വം നല്കി.
നാട്ടുമാവ് സംരക്ഷണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചര്‍ച്ചയില്‍ എന്‍.ബി.പി.ജി.ആര്. സയന്റിസ്റ്റ് ഡോ. സുമ മോഡറേറ്ററായി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ ബെംഗളൂരു സീനിയര്‍ സയന്റിസ്റ്റ് ഡോ. രാജശേഖരന്, ഇകാര്‍ എന്‍.ബി.പി.ജി.ആര്. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. വി.ലത, പരിസ്ഥിതിപ്രവര്‍ത്തകന്‍ എ.മോഹന്‍കുമാര്‍, അടികെ പത്രിക മാസിക എഡിറ്റര്‍ ശ്രീപദ്രെ കര്‍ണാടക, കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. എ.വി.സന്തോഷ്, കേരള സ്റ്റേറ്റ് മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സി.ഇ.ഒ. ഡോ. ഋത്വിക് തുടങ്ങിയവര്‍ പാനലിസ്റ്റുകളായി. പരിപാടിയുടെ സംഘാടകനും കൂട്ടായ്മയുടെ കോ ഓര്‍ഡിനേറ്ററും കഴിഞ്ഞവര്‍ഷത്തെ നാഷണല്‍ പ്ലാന്റ് ജിനോം സേവ്യര്‍ അവാര്‍ഡ് ജേതാവുമായ ഷൈജു മാച്ചാത്തി എന്നിവര്‍ സംസാരിച്ചു.
കേരളത്തിലെ നാട്ടുമാവ് വൈവിധ്യങ്ങളില്‍ പഠനം നടത്തുന്നതിനായി ഷൈജു മാച്ചാത്തി തയ്യാറാക്കിയ പ്രാഥമിക രേഖ ഡോ. രാജശേഖരന് കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് എ.രതിക്ക് കൈമാറി.
എന്‍.ബി.പി.ജി.ആര്. സയന്റിസ്റ്റ് ഡോ. തിരുമലെ സ്വാമി, കാര്‍ഷിക കോളേജ് പ്രൊഫ. രശ്മിക പടന്നക്കാട്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിര്‍, കണ്ണൂര്‍ എ.എസ്.പി. വിജയ് ഭരത് റഡ്ഡി, റെയ്ഡ്കോ വൈസ് ചെയര്മാന് എന്‍.ശ്രീധരന് തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
Content Highlights: mango festival, native mango festival at kannur, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..