പ്രതീകാത്മക ചിത്രം | Photo: A.N.I.
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്യമായ ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ക്ക് വിലങ്ങുതടിയാകുന്നത് ഉദ്യോഗസ്ഥര്‍ തന്നെ. അതിര്‍ത്തികളില്‍ സ്ഥിരമായി ഭക്ഷ്യസുരക്ഷാ പരിശോധനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഉത്തരവിറങ്ങി വര്‍ഷങ്ങളായിട്ടും തീരുമാനം ഫയിലില്‍ ഉറങ്ങുന്നു. എം.ജി. രാജമാണിക്യം ഭക്ഷ്യസുരക്ഷാ കമ്മിഷണറായിരിക്കെയാണ് വിവിധ അതിര്‍ത്തികളിലെ വില്‍പ്പനനികുതി ചെക്പോസ്റ്റ് ഓഫീസുകള്‍ ഭക്ഷ്യസുരക്ഷാ പരിശോധന കേന്ദ്രങ്ങളാക്കാനുള്ള ഉത്തരവിറങ്ങിയത്.
കളക്ടര്‍മാരുടെ നേതൃത്വത്തില്‍ ഈ ഓഫീസുകളുടെ നവീകരണവും നടത്തി. എന്നാല്‍ കമ്മിഷണര്‍ മാറിയതോടെ നടപടി തുരങ്കം വെക്കപ്പെട്ടു. ഈ ഉത്തരവു നിലനില്‍ക്കുന്നുണ്ടെങ്കിലും മാറിമാറിവന്ന കമ്മിഷണര്‍മാര്‍ ഉദ്യോഗസ്ഥ സമ്മര്‍ദത്താല്‍ ഇതിന് മുതിര്‍ന്നില്ലെന്നാണ് ആക്ഷേപം.
ക്വിക്ക് റെസ്പോണ്‍സ് എവിടെ?
രാത്രികാല ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ഉള്‍പ്പെടെ കര്‍ശനമാക്കാനാണ് ജില്ലകളില്‍ ക്വിക്ക് റെസ്പോണ്‍സ് ടീമുകളെ സജ്ജമാക്കിയത്. ഒരോ ജില്ലയിലും ഇതിന് രണ്ട് വാഹനങ്ങളും വാടകയ്ക്കെടുക്കാനും അനുമതി നല്കി. ആദ്യഘട്ടത്തില്‍ പരിശോധനകള്‍ക്ക് ഈ വാഹനങ്ങള്‍ ഉപയോഗിച്ചെങ്കിലും ഇപ്പോള്‍ ഇത് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് യാത്രചെയ്യാനുള്ള വാഹനങ്ങളായി മാറിയെന്നാണ് ആരോപണം. ഷവര്‍മ തയ്യാറാക്കാനും വില്‍പ്പന നടത്താനും കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടെങ്കിലും അതനുസരിച്ചുള്ള പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ മെനക്കെട്ടില്ല.
പരിശീലനം പ്രഹസനം
സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്കും വിപണനം ചെയ്യുന്നവര്‍ക്കും വിതരണംചെയ്യുന്നവര്‍ക്കും പരിശീലനം നല്കാന് പദ്ധതി നിലവിലുണ്ട്. എംപാനല്‍ ചെയ്യപ്പെട്ട ഏജന്‍സികളെക്കൊണ്ട് പരിശീലനം നല്‍കുന്നതാണ് രീതി.
സംസ്ഥാനത്ത് ഇത്തരത്തിലുള്ള 20 എംപാനല്‍ഡ് ഏജന്‍സികളുമുണ്ട്. എന്നാല്‍ ഇതെല്ലാം പ്രഹസനമായി മാറിയെന്ന് ഉദ്യോഗസ്ഥര്‍തന്നെ വിലയിരുത്തുന്നു. ഏജന്‍സികളും ചില അസോസിയേഷനുകളും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ പണം നല്കിയാല് പരിശീലനത്തില്‍ പങ്കെടുത്തെന്ന സര്‍ട്ടിഫിക്കറ്റ് നല്കുന്ന രീതിയുമുണ്ടായി.
ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ ഭക്ഷണവില്‍പ്പന രംഗത്തുള്ളവര്‍ പാലിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.
Content Highlights: food safety inspections are hampered by officials, healthy food, food
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..