പ്രതീകാത്മകചിത്രം | Photo: Gettyimages.in
പണ്ടത്തെപ്പോലെയല്ല, ഇന്നത്തെ തലമുറയുടെ ഭക്ഷണശൈലി ഏറെ മാറ്റമുണ്ട്. വീട്ടിലെ ഭക്ഷണത്തിനേക്കാൾ പ്രിയം റെസ്റ്ററന്റ് ഭക്ഷണത്തോടും പാക്കറ്റ് ഫൂഡുകളോടുമായി. ഇത് ആരോഗ്യത്തെയും വല്ലാതെ ബാധിച്ചു. പലരും ചെറുപ്പത്തിൽ തന്നെ പൊണ്ണത്തടിക്കും ജീവിതശൈലീ രോഗങ്ങൾക്കും അടിമയായി. ചെറുപ്രായത്തിൽതന്നെ ഡയബറ്റിസും കൊളസ്ട്രോളും ഹൃദ്രോഗങ്ങൾക്കുമെല്ലാം ചികിത്സ തേടേണ്ട സ്ഥിതിയായി. ഇപ്പോഴിാതാ ഇത്തരത്തിലുള്ള ഭക്ഷണശൈലി മൂലം 2050 ആകുമ്പോഴേക്കും ലോകജനസംഖ്യയിലെ പകുതിപേരും അമിതവണ്ണക്കാരാകുമെന്നാണ് പഠനം പറയുന്നത്.
പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്റ്റ് റിസർച്ച് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തൽ. അന്നജം അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതിയിൽ നിന്ന് പ്രൊസസ്ഡ് ഫുഡിലേക്കുള്ള മാറ്റത്തിന്റെ അനന്തരഫലമായി ശരീരത്തിന് വേണ്ടുന്ന പോഷകാഹാരത്തിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
45 ശതമാനത്തോളം പേർ അമിതഭാരക്കാരും പതിനാറ് ശതമാനം പേർ പൊണ്ണത്തടിയാൽ വലയുന്നവരുമാകുമെന്നാണ് പഠനം പറയുന്നത്. അതോടൊപ്പം തന്നെ ലോകമെമ്പാടുമുള്ള 500 മില്യണിൽപരം ജനങ്ങൾ പോഷകാഹാരക്കുറവും ഭാരക്കുറവും നേരിടുമെന്നും ഗവേഷകർ നിരീക്ഷിക്കുന്നു. ഭക്ഷണത്തിന്റെ ആഗോളതലത്തിലുള്ള വിതരണത്തിലെ അപര്യാപ്തതയും ഭക്ഷണശൈലിയിലെ മാറ്റവുമെല്ലാമാണ് ഇവയിലേക്ക് നയിക്കുന്നത്.
ഇതേ രീതിയിലാണ് പോഷകാഹാരത്തിന്റെ ലഭ്യതയെങ്കിൽ ഐക്യരാഷ്ട്രസഭയുടെ ലോകമെമ്പാടുമുള്ള പട്ടിണി നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കാൻ കഴിയില്ല. അതോടൊപ്പം തന്നെ അമിതഭാരവും പൊണ്ണത്തടിയുമെല്ലാം ഭാവിയിലെ സവിശേഷതകളുമായി മാറും. - പഠനത്തിന് നേതൃത്വം നൽകിയ ബെഞ്ചമിൻ ബോഡിർസ്കൈ പറയുന്നു.
സുസ്ഥിരവും ആരോഗ്യപരവുമായ ഭക്ഷണരീതികളിലേക്കുള്ള ഗുണപരമായ മാറ്റങ്ങൾക്കു വേണ്ടി രാജ്യങ്ങളിലുടനീളം പുതിയ നയങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതാകട്ടെ പഠനമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.
Content Highlights: Almost Half Of World May Be Overweight By 2050
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..