വയനാട് തൃക്കൈപ്പറ്റ ബാസ് അഗ്രോ ഫുഡ്സിൽ കേക്ക് നിർമാണത്തിനിടെ
വൈകീട്ടത്തെ ചായയ്ക്കൊപ്പം കുരുമുളകിന്റെ എരിവു പടരുന്ന കുക്കീസ് ആയാലോ, അല്ലെങ്കില്‍ ചക്ക രുചിയില്‍ ഒരു കഷ്ണം പ്ലംകേക്ക്. ചക്കയും കുരുമുളകും ഇഞ്ചിയും കറിവേപ്പിലയും മുളയരിയും കാന്താരിയുമായി മലയാളിരുചികളാണ് ബാസയുടെ കുക്കീസിനും കേക്കിനുമെല്ലാം. തൃക്കൈപ്പറ്റയെന്ന ഗ്രാമത്തില്‍നിന്ന് വലിയ ലക്ഷ്യങ്ങളുമായി തുടങ്ങിയ ചെറിയ സംരംഭം വയനാട്ടുകാരുടെ വൈകുന്നേരങ്ങളില്‍ രുചിയുടെ മലയാളിവൈവിധ്യങ്ങള് വിളമ്പുകയാണ്.
തൃക്കൈപ്പറ്റയുടെ ചക്കമഹോത്സവങ്ങളുടെ തുടര്‍ച്ച തന്നെയാണ് ബാസയും. 2006-ല്‍ സംസ്ഥാനത്ത് ആദ്യമായി ചക്കമഹോത്സവം കൊണ്ടാടിയ തൃക്കൈപ്പറ്റക്കാര് ഭക്ഷ്യസംസ്കരണത്തിലെ കൂടുതല്‍ സാധ്യതകള്‍ അന്വേഷിച്ചതിന്റെ ഉത്തരങ്ങളിലൊന്നാണ് ബാസ അഗ്രോ ഫുഡ്സ്. പ്രാദേശിക കാര്‍ഷികോത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത് തന്നെയായിരുന്നു ചക്കമഹോത്സവത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിച്ചപ്പോഴുള്ള വെല്ലുവിളി. - ബാസ മാനേജിങ് ഡയറക്ടര്‍ സി.ഡി. സുനീഷ് പറഞ്ഞു. പൊതുവേ ആരോഗ്യകരമല്ലാത്ത ചേരുവകള്‍ സംബന്ധിച്ച് ഏറെ പഴികേള്ക്കുന്നതാണ് ബേക്കറി ഉത്പന്നങ്ങള്‍. പ്രിസര്‍വേറ്റീവുകളും ഫുഡ്കളറും ഉപയോഗിക്കാതെ നാടന്ചേരുവകളില് ആരോഗ്യകരമായ ബേക്കറി ഉത്പന്നങ്ങള്‍ നിര്‍മിക്കാനുള്ള വെല്ലുവിളി ബാസ ഏറ്റെടുക്കുകയായിരുന്നു. നല്ല ഭക്ഷണത്തെക്കുറിച്ചുള്ള അവബോധം മാത്രമായിരുന്നു കൈമുതല്‍. കോര്‍പ്പറേറ്റുകള്‍ വാഴുന്ന ബേക്കറിലോകത്തേക്ക് ഇറങ്ങാന്‍ വെല്ലുവിളികള്‍ ഏറെയും - സുനീഷ് പറഞ്ഞു.
ഏഴുപേരും വലിയ ലക്ഷ്യവും
സുനീഷടക്കം ഏഴുപേര്‍, എല്ലാവരും കര്‍ഷകകുടുംബങ്ങളില്‍ നിന്നുള്ളവര്‍, കൈവശമുള്ള കരുതല്‍ധനവും കിട്ടാവുന്നിടത്തുനിന്നെല്ലാം വായ്പയും സര്‍ക്കാര്‍ സഹായങ്ങളും എല്ലാം കൈപ്പറ്റിയാണ് ബാസ തുടങ്ങുന്നത്. ദ്യുതി ബാബുരാജ്, ജെസി രാജു, പി.വി. ദാനിയേല്‍, എ.ബി. വിനോദ്, എന്‍.വി. കൃഷ്ണന്, കെ. മോഹനചന്ദ്രന് എന്നിവരാണ് ബാസയുടെ ഡയറക്ടര്‍മാര്‍. തങ്ങളുടെ മനസ്സിലുള്ളത് കുക്കീസിനും കേക്കിനും അനുയോജ്യമായ ചേരുവകളാക്കി മാറ്റുകയായിരുന്നു ആദ്യവെല്ലുവിളി. പരിചയമുള്ള പ്രൊഫഷണല്‍ ഷെഫുമാരെ ഓരോരുത്തരെയായി സമീപിച്ചു. മൈദയ്ക്കുപകരം ഗോതമ്പുപൊടിയെന്ന ആശയത്തോടുപോലും പലര്‍ക്കും മമതയില്ല. പിന്നെ ഒപ്പം ചക്കപ്പൊടിയും ചേര്‍ത്ത കേക്കെന്ന് പറഞ്ഞാലോ. സഹകരിച്ച നാലഞ്ചു ഷെഫുമാര്‍ പലവിധ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചു. വിജയിച്ചവ ബാസയുടെ ജീവനക്കാരെ പഠിപ്പിച്ചു.
മനോജ്, ഷൈലജ മനോജ്, രാധ, കോമള, ഗ്ലിന്ഡി ബാസയുടെ രുചിക്കൂട്ട് ആദ്യം പഠിച്ചെടുത്തതും ഇപ്പോഴും ഒരുങ്ങുന്നതും ഇവരുടെ കൈകളിലാണ്. അമ്പലവയല്‍ കാര്‍ഷിക വിജ്ഞാനകേന്ദ്രത്തിന്റെയും മൈസൂരു ഡിഫെന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറിയുടെയും സാങ്കേതികസഹായവും ബാസയ്ക്ക് ലഭിച്ചു. ഇപ്പോള്‍ വയനാട്ടിലെ ഹൈപ്പര്മാര്ക്കറ്റുകളടക്കം 25 കേന്ദ്രങ്ങളില്‍ ബാസയുടെ ബേക്കറി ഉത്പന്നങ്ങള്‍ എത്തുന്നുണ്ട്. ഗോതമ്പുപൊടികൊണ്ടുള്ള ബ്രഡ്, ബണ്‍, എട്ടു ചേരുവകളിലുള്ള കുക്കീസും ഷുഗര്‍ഫ്രീ കുക്കീസുമാണ് ബാസ വിപണിയിലെത്തിക്കുന്നത്. മൈദയോ മറ്റു രാസപദാര്‍ഥങ്ങളോ ഉപയോഗിക്കുന്നില്ല. കഴിഞ്ഞ ക്രിസ്മസിന് ചക്കരുചിയിലുള്ള 10,000 പ്ലം കേക്കുകളാണ് ബാസ വിപണിയിലെത്തിച്ചത്.
വെല്ലുവിളികള്‍ ഇനിയുമേറെ
മൂലധനം തന്നെയാണ് ബാസ ഇപ്പോഴും നേരിടുന്ന വെല്ലുവിളി. വിതരണശൃംഖല ഇനിയും മെച്ചപ്പെടുത്തണം. ആവശ്യത്തിനനുസരിച്ച് ലഭ്യത ഉറപ്പാക്കണം. വയനാട്ടില്നിന്നുതന്നെയുള്ള കര്‍ഷകരില്‍നിന്നാണ് ചേരുവകളായ ഇഞ്ചി, കുരുമുളക്, കാന്താരി, കാപ്പി, മുളയരി തുടങ്ങിയവ ശേഖരിക്കുന്നത്. ഇവയ്ക്കെല്ലാം വിപണിവിലയാണ് നല്‍കുന്നത്. ചേരുവകളില്‍ ഗുണമേന്മ നിര്‍ബന്ധം പിടിക്കുന്നതിനാല്‍ തന്നെ ഉത്പാദനച്ചെലവ് ഏറെയാണ്. ഇതിനിടെ കോവിഡും പ്രളയവുമായി പ്രതിസന്ധികള്‍ വേറെയും. വ്യവസായ സൗഹൃദനയമെല്ലാം സര്‍ക്കാരിനുണ്ടെങ്കിലും പലപ്പോഴും അതു തുണയാവുന്നില്ല. വായ്പകിട്ടാന്‍ ഇപ്പോഴും നെട്ടോട്ടമോടണം. - സുനീഷ് പറഞ്ഞു. നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ് ബാസയും. ഭക്ഷ്യവിതരണരംഗത്തെ ഇത്തരം ബദല്മാതൃകകള് വിജയിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍നിന്നുള്ള സഹായംകൂടിയാണ് ബാസ തേടുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..