സുക്കെ
പയര്‍ അല്ലെങ്കില്‍ അച്ചിങ്ങ മിക്കവരും ഇഷ്ടപ്പെടുന്ന ഒരു പച്ചക്കറി ആണ്. അതിപ്പോ മെഴുക്കുപുരട്ടിയോ തോരനോ ഉപ്പേരിയോ എന്തുമാവട്ടെ അച്ചിങ്ങയുടെ രുചി ഒന്ന് വേറെ തന്നെ. കൂട്ടുപ്പേരിയിലും ആശാന്‍ തിളങ്ങും. കൂടെ ഉരുളക്കിഴങ്ങോ പച്ചക്കായയോ ചേനയോ കാരറ്റോ എന്തുമാകട്ടെ, അച്ചിങ്ങ അവരോടൊപ്പം കൈകോര്‍ത്തങ്ങു പോവും.
കൊങ്കണി പാചകത്തിലും അച്ചിങ്ങ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത ആളാണ്. കടുകും വറ്റല്‍ മുളകും താളിച്ചതിലോട്ട് അച്ചിങ്ങ പയര്‍ വഴറ്റി ഒടുക്കം അല്പം തേങ്ങ ചേര്‍ത്തെടുത്താല്‍ ഏവരും ഇഷ്ടപ്പെടുന്ന ഉപ്കരി അല്ലെങ്കില്‍ ഉപ്പേരി എളുപ്പം റെഡി ആയി. ഇന്ന് പരിചയപ്പെടുത്തുന്ന അച്ചിങ്ങ വിഭവമാണ് 'സുക്കെ '.
മല്ലിയും ഉഴുന്നും മുളകും വറുത്ത് തേങ്ങ പുളി ചേര്‍ത്തരച്ചുള്ള കൂട്ട് ഇട്ട് തയ്യാറാക്കുന്ന കറിക്ക് പൊതുവില്‍ പറയുന്ന പേരാണ് സുക്കെ. ഇത് അച്ചിങ്ങ സുക്കെ. കൂടെ ഉരുളക്കിഴങ്ങും ചേര്‍ക്കും. ഇതേ കൂട്ട് വെച്ച് കാബേജ്, കാരറ്റ്, ഉലുവചീര, ബീന്‍സ് എന്നിവയുടെയൊക്കെ 'സുക്കെ' തയ്യാറാക്കും. കായ, വെള്ളരിക്ക ചേന പോലെ മൂന്നാല് പച്ചക്കറികള്‍ ഒരുമിച്ച് ചേര്‍ത്തും സുക്കെ തയ്യാറാക്കും. പരിപ്പ് കറിയാണ് പൊതുവെ ചോറിനൊപ്പം സുക്കെയും ചേര്‍ത്ത് വിളമ്പുക.
ആവശ്യമുള്ള സാധനങ്ങൾ
- അച്ചിങ്ങ - 1/4 കിലോ
- ഉരുളക്കിഴങ്ങ് - 2 ഇടത്തരം
- സവാള - 1 വലുത്
- മല്ലി - 2 ടീസ്പൂണ്‍
- ഉഴുന്ന് - 1 ടീസ്പൂണ്‍
- വറ്റല്‍ മുളക് - 8-10 എണ്ണം
- തേങ്ങാ - 1/2 കപ്പ്
- വാളന്‍ പുളി - ഒരു ചെറിയ നെല്ലിക്ക വലുപ്പത്തില്‍
- ഉപ്പ് , വെള്ളം - ആവശ്യത്തിന്.
- കടുക് - 2-3 ടീസ്പൂണ്‍ വെളിച്ചെണ്ണ താളിക്കാന്‍
പയറും ഉരുളക്കിഴങ്ങും സവാളയും നീളത്തില്‍ അരിയുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക് താളിക്കുക. സവാള ഒന്ന് വാടി വരുന്ന വരെ വഴറ്റുക. ഇതിലേക്ക് പയറും ഉരുളക്കിഴങ്ങും ചേര്‍ത്ത് അല്പം വെള്ളം തളിച്ച്, ഉപ്പും ചേര്‍ത്ത് അടച്ചു വെച്ച് ചെറുതീയില്‍ വേവിയ്ക്കുക.
Also Read
ഈ സമയത്തു അല്പം എണ്ണ ചൂടാക്കി അതില്‍ മല്ലി, ഉഴുന്ന്, മുളക്, എന്നിവ ചുവക്കെ വറുക്കുക. വറുത്ത ചേരുവകള്‍ തേങ്ങയും പുളിയും ചേര്‍ത്ത് അല്പം വെള്ളമൊഴിച്ചു തരുതരുപ്പായി അരച്ചെടുക്കുക. പാതി വെന്തു വന്ന പയര്‍ കൂട്ടിലേക്ക് ഈ അരപ്പുമിട്ട് ചെറുതീയില്‍ തന്നെ തുറന്നു വെച്ച് വെള്ളം അല്പം വറ്റി ഗ്രേവി നല്ല കുറുകി വരുന്ന വരെ വേവിക്കുക .അച്ചിങ്ങ സുക്കെ തയ്യാര്‍.
Content Highlights: konakani vasari, konkani food, food, konkani style sukke
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..