'വഴിതെറ്റിക്കുന്ന നാഴികക്കല്ലുകള്‍' എന്ന പത്രാധിപക്കുറിപ്പ് (മാര്‍ച്ച് 30) വായിച്ചു. നന്നായി, എഴുതേണ്ടതുതന്നെ, യുക്തിഹീനമായ ഒരു പീറസിനിമയാണ് 'ബാഹുബലി'. അതിന് അവാര്‍ഡ് കൊടുത്തത് വഴിതെറ്റിക്കുന്നതു തന്നെയാണ്, അന്യായമാണ്. ഇത് ഞാനെവിടെയും പറയും.
കണ്ടിട്ട് സഹിക്കാന്‍പറ്റാതെ ഇറങ്ങിപ്പോന്ന സിനിമയാണ് 'ബാഹുബലി'. ഇതൊക്കെ സിനിമയാണെന്ന വിശ്വാസമുണ്ടാക്കുന്നു എന്നതാണ് ഈ അവാര്‍ഡുകൊണ്ടുള്ള ആപത്ത്. കഴിവുള്ള എത്രയോ ചെറുപ്പക്കാര്‍ നമ്മുടെനാട്ടില്‍ സിനിമയെടുക്കുന്നുണ്ട്. അവര്‍ക്ക് കിട്ടേണ്ടതാണ് ഇത്തരം വിരുതന്മാര്‍ തട്ടിയെടുക്കുന്നത്. ഒരു കലാരൂപത്തെയും ഇങ്ങനെ അവാര്‍ഡുകൊടുത്ത് അപമാനിക്കാന്‍ പാടില്ല. അവാര്‍ഡുകള്‍ക്കുതന്നെ ഒരു നാണക്കേടാണ് ഇത്തരം ഇടപാടുകള്‍.
നമ്മുടെ സത്യജിത്ത് റായ്യും വിറ്റോറിയ ഡിസീക്കയുമൊക്കെ 'ബാഹുബലി'യുടെ സംവിധായകന്‍ രാജമൗലിയുടെമുന്നില്‍ അപ്രാപ്തരാണ്. നമ്മുടെ കുറിച്യരുടെ കണ്ണവംകാട്ടില്‍ രാപകലില്ലാതെ ഷൂട്ടിങ് നടത്താന്‍ രാജമൗലിക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സര്‍ക്കാര്‍ തന്നെയാണ്. സിനിമ കഴിഞ്ഞ് രാജമൗലിയും കൂട്ടരും അവിടെനിന്നും മടങ്ങിയശേഷം അവരുപേക്ഷിച്ച പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കാട്ടില്‍നിന്ന് നീക്കംചെയ്യാന്‍ ദിവസങ്ങളാണ് വേണ്ടിവന്നത്. ഈ അന്യായത്തിന് കണ്ണൂര്‍ കളക്ടറടക്കം കൂട്ടുനിന്നതിനെതിരെ പിണറായി വിജയന്‍ പങ്കെടുത്ത ജാഥയോടും ഞാന്‍ ഓര്‍മപ്പെടുത്തിയിരുന്നു. അതുപോലെ നമ്മുടെ മനസ്സിലും ഒട്ടേറെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സിനിമയാണ് 'ബാഹുബലി'. അത് നാം തിരിച്ചറിയണമെന്ന് മാത്രം.
കര്‍ണാടകത്തിലെ ബന്ദിപുര്‍ റിസര്‍വ് വനത്തിലൂടെ രാത്രിയാത്ര നിരോധിച്ചത് ഈ രാജ്യത്തെ കാടുകള്‍ മൃഗങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന് ഓര്‍മപ്പെടുത്താനാണ്. എന്നാല്‍, കണ്ണവംകാടുകള്‍ രാപകല്‍ രാജമൗലിക്ക് തീറെഴുതിക്കൊടുക്കാന്‍ നമുക്കൊരു മടിയുമുണ്ടായില്ല. പണവും സ്വാധീനശക്തിയുമുള്ളവര്‍ക്ക് എന്തുമാകാമെന്നാണ് അവിടെ കണ്ടത്. അതിന്റെ തുടര്‍ച്ചയാണ് ഈ പുരസ്‌കാരദാനം.
കണ്ണവംകാട്ടിലെ കുറിച്യര്‍, കാട്ടില്‍ വീണുകിടക്കുന്ന ഓല കത്തിക്കാന്‍ എടുത്തുകൊണ്ടുപോയാല്‍ അവരെ പിടിക്കാന്‍ പോലീസുണ്ട്. എന്നാല്‍, രാജമൗലിമാരെയും മല്യമാരെയും നാം നിര്‍ബാധം കെട്ടഴിച്ചുവിടുന്നു. മാതൃഭൂമിയുടെ പത്രാധിപശബ്ദം എന്തുകൊണ്ടും ധീരമായി. അത് അന്യായങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന പോയകാലത്തെ മഹാന്മാരായ പത്രാധിപന്മാരുടെ സ്മരണകളോട് നീതിപുലര്‍ത്തുന്നതായി. നന്നായിവരട്ടെ.