.
രാജ്യം ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തുമായി രാഷ്ട്രീയ പരിപാടികളും ചൂടേറിയ ചർച്ചകളും ആരംഭിച്ചുകഴിഞ്ഞു. അത്തരത്തിലൊന്നാണ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനവും വിദേശ ഇന്ത്യക്കാരുമായുള്ള സംവാദ പരിപാടികളും. അമേരിക്കയിലെ വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന്റെ സംവാദ പരിപാടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.
യു.എസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോർക്കിൽ ഈ വരുന്ന ജൂൺ നാലിന് രാഹുൽ ഗാന്ധിയുടെ സംവാദ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈ പരിപാടിക്കെതിരായി സമൂഹ മാധ്യങ്ങളിൽ വ്യാപകപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്. യു.എസിലെ ചില മുസ്ലിം സംഘടനകളാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് ആരോപണം. എന്താണ് ഇതിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

അന്വേഷണം
ഈ വരുന്ന ജൂൺ നാലിന് ന്യൂയോർക്കിലെ ജാവീറ്റ്‌സ് സെന്റർ എന്ന കൺവെൻഷൻ സെന്ററിലാണ് രാഹുൽ ഗാന്ധിയുടെ സംവാദ പരിപാടി നടക്കുക. ന്യൂയോർക്കിന്റെ അയൽ സംസ്ഥാനമായ ന്യൂജേഴ്സി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മുസ്ലിം സംഘടനകളാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് പ്രചാരണം. ഓൺലൈനായി രജിസ്റ്റർ ചെയ്താൽ മാത്രമേ ഈ പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കൂവെന്നും അത്തരത്തിൽ രജിസ്റ്റർ ചെയ്തതിന്റെ സ്‌ക്രീൻഷോട്ട് എന്ന തരത്തിലുള്ള ഒരു ചിത്രവും ഉൾപ്പടെയാണ് പ്രചാരണം.
ഈ സ്‌ക്രീൻഷോട്ടിൽ ചില വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും ഒപ്പം ഇസ്ലാമിക ആരാധനാലയങ്ങളുടെയും ചില സംഘടകളുടെയും പേരുവിവരങ്ങളും ഉണ്ട്. വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും വിവരങ്ങളും ആണിതെന്നാണ് അവകാശവാദം.
അന്വേഷണത്തിൽ, ഇതെല്ലാം ന്യൂജേഴ്സി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചില മസ്ജിദുകളുടെയും മുസ്ലിം സംഘടനകളുടെയും വിവരങ്ങളാണെന്ന് വ്യക്തമായി. തുടർന്ന് ഇവയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ അന്വേഷണ വിധേയമാക്കി. പക്ഷെ, രാഹുൽ ഗാന്ധിയുടെ പരിപാടിയുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും അവയിൽ നൽകിയിട്ടില്ല.
രാഹുൽ ഗാന്ധിയുടെ യു.എസ്. സന്ദർശനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസാണ് സംഘടിപ്പിക്കുന്നതെന്ന് വിവിധ വാർത്തകളിലും കോൺഗ്രസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലും വ്യക്തമാക്കിയിട്ടുണ്ട്. www.rgvisitusa.com എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമുകൾ വഴിയാണ് രാഹുലിന്റെ യു.എസിലെ പരിപാടികളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യേണ്ടത്. ന്യൂയോർക്ക് സംവാദ പരിപാടിയിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്യാനുള്ള ലിങ്കിൽ പ്രവേശിച്ചാൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടിലുള്ള വിവരങ്ങളൊന്നും കാണാൻ സാധിക്കില്ല. മാത്രമല്ല, പ്രചരിക്കുന്ന സ്‌ക്രീൻഷോട്ടിലെ ലേ ഔട്ടല്ല ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോമിലുള്ളത്. തലക്കെട്ടും വ്യത്യസ്തമാണ്.

കടപ്പാട്: https://docs.google.com/forms/d/e/1FAIpQLSctRr4UcTSLsv0HydwGbNK4lD6AdjEbXsWmFe7YYRWoF4tBmA/viewform
തുടർന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ. ഐ.ടി. സെൽ ചെയർമാൻ വിശാഖ് ചെറിയാനുമായി ബന്ധപ്പെട്ടു. രാഹുൽ ഗാന്ധിയുടെ അമേരിക്കൻ സന്ദർശനവും ബന്ധപ്പെട്ട പരിപാടികളും സംഘടിപ്പിക്കുന്നത് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മാത്രമാണെന്നും സാം പിത്രോഡയാണ് ഇതിനു നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേകം തയാറാക്കിയ www.rgvisitusa.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പരിപാടികൾക്ക് പ്രവേശനം ലഭിക്കൂ എന്ന് അദ്ദേഹം അറിയിച്ചു. അതുമാത്രമല്ല, ഇന്ത്യക്കാരുടെ വിവിധ സാമുദായിക സംഘടനകൾ ഈ പരിപാടികളുമായി സഹകരിക്കുന്നുണ്ടെന്നും തങ്ങൾ ആവശ്യപ്പെടാതെ തന്നെ പരിപാടി ജനകീയമാക്കുന്നതിന് അവർ സ്വന്തം നിലയ്ക്ക് പ്രവർത്തിക്കുന്നതായും വിശാഖ് പറഞ്ഞു.
കൂടാതെ, സമൂഹ മാധ്യമങ്ങളിലെ പ്രചാരണം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു.എസ്.എ. ഇതിനെതിരെ പ്രസ്താവനയിറക്കിയിട്ടുണ്ട്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയെ കുറിച്ചുള്ള വാർത്തയുടെ ലിങ്ക്:
https://www.telegraphindia.com/world/indian-overseas-congress-denounces-allegations-relating-to-rahul-gandhis-us-visit-being-controlled-by-certain-minority-group/cid/1941294
വാസ്തവം
ന്യൂയോർക്കിൽവെച്ച് വിദേശ ഇന്ത്യക്കാരുമായുള്ള രാഹുൽ ഗാന്ധിയുടെ സംവാദ പരിപാടി സംഘടിപ്പിക്കുന്നത് ഇസ്ലാമിക സംഘടനകളാണെന്ന പ്രചാരണം വ്യാജമാണ്. കോൺഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസാണ് രാഹുലിന്റെ യു.എസ്. സന്ദർശനവും അനുബന്ധ പരിപാടികളും സംഘടിപ്പിക്കുന്നത്.
Content Highlights: Rahul Gandhi, USA Visit, New York Function, Muslim Organizations, Fact Check


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..