കടപ്പാട്: Twitter
ആൻഡമാൻ നിക്കോബാറിലെ സെല്ലുലാർ ജയിലിൽ കഴിയുന്ന സവർക്കറുടേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെല്ലുലാർ ജയിലിൽ സവർക്കർ അനുഭവിച്ച യാതനകളുടെ ദൃശ്യങ്ങൾ എന്ന വിവരണത്തോടെയാണ് ഇത് ഷെയർ ചെയ്യുന്നത്.
വീഡിയോക്ക് ഒപ്പം കൊടുത്തിരിക്കുന്ന കുറിപ്പ് ഇപ്രകാരമാണ്: 'ബിബിസിയുടെ ബ്രിട്ടീഷ് പത്രപ്രവർത്തകൻ ചിത്രീകരിച്ച സെല്ലുലാർ ജയിലിൽ നിന്നുള്ള സ്വാതന്ത്ര്യ വീർ സവർക്കറുടെ അപൂർവ ദൃശ്യങ്ങൾ. അദ്ദേഹത്തെ അപമാനിക്കുന്നവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ അപമാനിക്കാനും സ്വതന്ത്ര ഇന്ത്യയിലേക്ക് നയിച്ച വിപ്ലവകാരികളെ അപകീർത്തിപ്പെടുത്താനുമാണ് ഉദ്ദേശിക്കുന്നത്'.
ഇക്കഴിഞ്ഞ 17-ാം തീയതി വി.ഡി. സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ ഒരു പരാമർശമാണ് ഇത്തരത്തിലൊരു പ്രചാരണത്തിന്റെ പ്രധാന കാരണം. 'ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നൽകിയതിലൂടെ മഹാത്മാ ഗാന്ധി, ജവഹർ ലാൽ നെഹ്റു, സർദാർ വല്ലഭായ് പട്ടേൽ എന്നിവരെ ചതിച്ചയാളാണ് സവർക്കർ' എന്നായിരുന്നു രാഹുലിന്റെ പരാമർശം.
എന്താണ് പ്രചരിക്കുന്ന വീഡിയോയുടെ വാസ്തവമെന്ന് പരിശോധിക്കുന്നു.
അന്വേഷണം
ഒരു മിനിട്ട് മുപ്പത്തൊമ്പത് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് ട്വിറ്ററിൽ പ്രചരിക്കുന്നത്. കാലാപാനി എന്ന ആൻഡമാനിലെ സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട സ്വാതന്ത്ര്യ സമരസേനാനികളുടെ യാതനകളെ കുറിച്ചും വി.ഡി. സവർക്കറെ കുറിച്ചുമാണ് വീഡിയോയിൽ വിവരിക്കുന്നത്.
സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു യൂട്യൂബ് വീഡിയോ കണ്ടെത്തി. വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ നിന്നാണ് വീഡിയോ ലഭിച്ചത്. 'ശ്രീ വിനായക് ദാമോദർ സവർക്കറുടെ ജീവിതം' (Life of Shri Vinayak Damodar Savarkar) എന്ന തലക്കെട്ടോടെയാണ് വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടാതെ, സവർക്കറെ കുറിച്ചുള്ള ഒരു കുറിപ്പും വീഡിയോയുടെ വിവരണമായി നൽകിയിട്ടുണ്ട്.
പരിശോധനയിൽ, കേന്ദ്ര സർക്കാരിന് കീഴിലുള്ള ഫിലിം ഡിവിഷൻ നിർമിച്ച ഒരു ഡോക്യൂമെന്ററിയാണിതെന്ന് കണ്ടെത്തി. ഫിലിം ഡിവിഷന്റെ ഔദ്യോഗിക സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകിയിട്ടുണ്ട്. സവർക്കറുടെ ജന്മശതാബ്ദി വർഷമായ 1983-ലാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്. ഇതിനുവേണ്ടി ചിത്രീകരിച്ച വിവിധ രംഗങ്ങളാണ് ഇപ്പോൾ സവർക്കറിന്റേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായി. ഫിലിം ഡിവിഷനിലെ സംവിധായകനായിരുന്ന പ്രേം വൈദ്യയാണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ഫിലിം ഡിവിഷൻ സൈറ്റിന്റെ ലിങ്ക്:
https://filmsdivision.org/shop/veer-savarkar-l-v

വാസ്തവം
'ബി.ബി.സി. ചിത്രീകരിച്ച വി.ഡി. സവർക്കറിന്റെ ദൃശ്യങ്ങൾ' എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. 1983-ൽ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഒരു ഡോക്യൂമെന്ററിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ബി.ബി.സിയുടേതെന്ന വ്യാജേന പ്രചരിപ്പിക്കുന്നത്. പ്രചരിക്കുന്ന ദൃശ്യങ്ങൾ ഡോക്യൂമെന്ററിക്ക് വേണ്ടി ചിത്രീകരിച്ചവയാണ്.
Content Highlights: VD Savarkar, Andaman Cellular Jail, Documentary, Viral Footage, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..