.
പുതുതായി നിർമ്മിച്ച ബംഗളുരു- മൈസൂരു എക്‌സ്പ്രസ്സ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്. 8840 കോടി രൂപ ചെലവിട്ട് നിർമ്മിച്ച എക്‌സ്പ്രസ്സ് വേ ശക്തമായ വേനൽമഴയിൽ മുങ്ങിപ്പോയി എന്ന തരത്തിൽ ഒരു പ്രചാരണം സമൂഹ മാധ്യമങ്ങളിലുണ്ട്. ഇതിന്റെ വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
കോടികൾ ചെലവിട്ട് നിർമ്മിച്ച എക്‌സ്പ്രസ്സ് വേയുടെ ദുരവസ്ഥ എന്ന തരത്തിൽ രണ്ടു ചിത്രങ്ങളാണ് പ്രചരിക്കുന്നത്. ആദ്യചിത്രത്തിൽ റോഡേതെന്ന് തിരിച്ചറിയാനാകാത്ത വിധം വെള്ളം കയറിയതായി കാണാം. ഇതിൽ ചില വാഹനങ്ങളുടെ പകുതിയിലധികം വെള്ളത്തിനടിയിലാണ്. വെള്ളം നിറഞ്ഞ റോഡിലൂടെ നടന്നു പോകുന്ന മനുഷ്യരെയും ചിത്രത്തിൽ കാണാവുന്നതാണ്.

റോഡിലെ വെളളത്തിലകപ്പെട്ട് പോയ കാർ ഏതാനും പേർ ചേർന്ന് തള്ളി നീക്കുന്നതാണ് രണ്ടാം ചിത്രത്തിൽ. അതോടൊപ്പം മുങ്ങിപ്പോയ റോഡിന് ഒരു വശത്തായി നിരവധി വാഹനങ്ങളും കാണാം.

ഒരാഴ്ച മുൻപ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിച്ച ബാംഗ്ലൂർ- മൈസൂർ പാതയുടെ ഇപ്പോഴത്തെ അവസ്ഥയിതാണെന്നും ഇതിലൂടെ ബോട്ടോടിക്കാൻ സർക്കാർ തയ്യാറാകണമെന്ന പരിഹാസമാണ് പ്രചരിക്കുന്ന സന്ദേശങ്ങളിൽ ഉള്ളത്.
ഈ ചിത്രങ്ങൾ ബംഗളുരു-മൈസൂരു ഹൈവേയിൽ ഇപ്പോഴുണ്ടായ വെള്ളക്കെട്ടിന്റേതെന്നോ എന്നതാണ് ആദ്യം പരിശോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് സമീപ ദിവസങ്ങളിൽ കർണാടകത്തിൽ ഉണ്ടായ വേനൽമഴയുമായി ബന്ധപ്പെട്ട റിപോർട്ടുകൾ കണ്ടെത്തി. ഇതുപ്രകാരം ബംഗളുരു-മൈസൂരു എക്‌സ്പ്രസ്സ് വേയിൽ ചെറിയ വെള്ളക്കെട്ടാണ് ഉണ്ടായത്. പ്രദേശത്തെ കർഷകർ റോഡിലെ ഡ്രൈനേജ് സംവിധാനം അടച്ചതുകൊണ്ടാണ് എക്‌സ്പ്രസ്സ് വേയിൽ വെള്ളക്കെട്ടുണ്ടായതെന്നു ദേശീയ പാത അധികൃതർ ആരോപിച്ചതായും വാർത്തയിൽ പറയുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട്, വാർത്താമാധ്യമങ്ങൾ പ്രസിദ്ധീകരിച്ച ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിക്കുന്ന ചിത്രങ്ങളിൽനിന്ന് വിഭിന്നമാണ്.
https://www.hindustantimes.com/cities/bengaluru-news/bengaluru-mysuru-expressway-waterlogging-issue-solved-says-nhai-101679470507006.html

വിശദമായ അന്വേഷണത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ 2022-ൽ പ്രസിദ്ധീകരിച്ചതായി കണ്ടെത്തി. ബംഗളുരു-മൈസൂരു ഹൈവേ കടന്നുപോകുന്ന രാമാനഗര എന്ന പ്രദേശത്തുനിന്നുള്ളതാണ് ഈ ചിത്രങ്ങൾ. 2022 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ശക്തമായ മൺസൂൺ മഴയെ തുടർന്ന് കർണാടകയുടെ പല ഭാഗങ്ങളിലും പ്രളയസമാനമായ സാഹചര്യമായിരുന്നു. ബംഗളുരുവിൽനിന്ന് 50 കിലോ മീറ്റർ മാറി സ്ഥിതി ചെയ്യുന്ന രാമാനഗര ജില്ലയിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. പ്രദേശത്തുകൂടെ കടന്നുപോകുന്ന എക്‌സ്പ്രസ്സ് വേയുടെ നിർമ്മാണ പ്രവൃത്തികൾ അന്ന് പൂർത്തീകരിച്ചിരുന്നില്ല. ഈ ഭാഗത്ത് നിർമ്മാണത്തിലിരുന്ന അണ്ടർപാസിലും പൂർണ്ണമായി വെള്ളം കയറി. ഡ്രൈനേജ് സംവിധാനങ്ങൾ ഇല്ലാത്തതായിരുന്നു വെള്ളക്കെട്ടിന് കാരണമായത്. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോഴത്തേത് എന്ന തരത്തിൽ പ്രചരിക്കുന്നത്.
ബംഗളുരുവിലെ മഴക്കെടുതിയെ പറ്റി മാധ്യമങ്ങളും അന്ന് വാർത്ത നൽകിയിരുന്നു. മിക്ക റിപ്പോർട്ടുകളിലും നൽകിയിരിക്കുന്നത് ഇപ്പോൾ പ്രചരിക്കുന്ന ചിത്രങ്ങളാണ്.

വാസ്തവം
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത ബംഗളുരു-മൈസുരു എക്‌സ്പ്രസ്സ് വേയിൽ വേനൽമഴയെ തുടർന്ന് കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടുവെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. എക്‌സ്പ്രസ്സ് വേ നിർമ്മാണത്തിലിരിക്കെ 2022ൽ ഉണ്ടായ മഴയിൽ രാമനഗര പ്രദേശത്തുള്ള റോഡിലെ അണ്ടർപാസ് പൂർണമായും വെള്ളത്തിനടിയിലായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോഴത്തേതെന്ന തരത്തിൽ പ്രചരിക്കുന്നത്.
Content Highlights: Mysuru- Bengaluru Expressway, Rain Havoc, Under Water, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..