കടപ്പാട്: twitter
വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ ബി.ജെ.പി. പ്രവർത്തകർ മദ്യവിതരണം നടത്തുന്നു എന്ന തരത്തിലാണ് പ്രചാരണം. മദ്യനിരോധനമുള്ള സംസ്ഥാനത്താണ് ഇത് നടക്കുന്നതെന്ന കുറിപ്പോടെയാണിത്.
വാസ്തവം പരിശോധിക്കുന്നു.
അന്വേഷണം
ഭാരതീയ ജനത പാർട്ടിയുടെ സ്‌കാർഫും തൊപ്പിയും അണിഞ്ഞ ചിലർ പരസ്യമായി മദ്യപിക്കുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ തുടങ്ങുന്നത്. തുടർന്ന് ഒരു ടെന്റിനകത്ത് സമാനമായി നിരവധി പേർ മദ്യപിക്കുന്നതും കാണാം. മുപ്പത് സെക്കൻറ് ദൈർഘ്യമുള്ള ഈ വീഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോയുടെ കീ ഫ്രെയിമുകളെടുത്ത് പരിശോധിച്ചു. ഇതേ ദൃശ്യങ്ങൾ ഉത്തർപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ളതാണെന്ന തരത്തിൽ മുൻപും പ്രചരിച്ചിരുന്നതായി കണ്ടെത്തി. സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ അടക്കം പലരും അന്ന് ഈ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. ദൃശ്യങ്ങൾ തെലങ്കാനയിൽ നന്നുള്ളതാണ് എന്നാണ് 2022 ജൂലൈ നാലിനുള്ള ഈ ട്വീറ്റിൽ പറയുന്നത്.
ശേഷം നടത്തിയ വിശദമായ പരിശോധനയിൽ ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് 2021 ഡിസംബർ 20-നാണെന്ന് കണ്ടെത്തി. ഉത്തർപ്രദേശ് കോൺഗ്രസിന്റെും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസന്റെയും ട്വിറ്റർ ഹാൻറിലുകളിലായിരുന്നു ഇത്.
ദൃശ്യങ്ങൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. മദ്യവിതരണം നടത്തുന്നവർക്ക് പിറകിലായി നിർത്തിയിട്ടിരിക്കുന്ന വണ്ടി ഉത്തരാഖണ്ഡിൽ നിന്നുള്ളതാണ് എന്ന് കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദേശീയ മാധ്യമമായ ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച വാർത്ത കണ്ടെത്തി. ബി.ജെ.പി. ദേശീയാധ്യക്ഷൻ ജെ.പി. നദ്ദ 2021 ഡിസംബർ 18-ന് ഹരിദ്വാറിൽ നടന്ന വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുത്തിരുന്നു. ഈപരിപാടിയിൽ ജനങ്ങളെ അണിനിരത്താൻ ബി.ജെ.പി. പരസ്യമായി മദ്യം വിതരണം ചെയ്തു എന്ന കോൺഗ്രസ് ആരോപണത്തെ കുറിച്ചാരുന്നു വാർത്ത.
ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമായ ദേവേന്ദ്ര യാദവും ഈ വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഹരിദ്വാറിലെ ജെ.പി. നദ്ദയുടെ പരിപാടിക്ക് മുമ്പ് 'തെരഞ്ഞെടുപ്പ് തന്ത്രം' പൊളിഞ്ഞു എന്ന കുറിപ്പിനൊപ്പമാണ് ഇത്.
പ്രചരിക്കുന്ന ദൃശ്യങ്ങൾ എവിടെ നിന്നുള്ളതാണെന്ന് കൃത്യമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വാസ്തവം
ഗുജറാത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മദ്യപിക്കുന്ന ബി.ജെ.പി. പ്രവർത്തകർ എന്ന വാദത്തോടെ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഇതേ വീഡിയോ 2021-ലും സമൂഹമാധ്യമങ്ങളിൽ വ്യാപകമായിരുന്നു.
Content Highlights: Gujarat Election 2022, Liquor Distribution, BJP Campaign, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..