.
വാക്‌സിൻ പാർശ്വഫലത്തെക്കുറിച്ച് സംസ്ഥാനത്തെ ഇ.എസ്.ഐ. ആശുപത്രിയിൽ മുന്നറിയിപ്പ് പതിച്ചുവെന്ന തരത്തിൽ ഒരു ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എറണാകുളത്തെ പാതാളത്ത് സ്ഥിതി ചെയ്യുന്ന ഇ.എസ്.ഐ. ആശുപത്രിയിലാണ് നോട്ടീസ് പതിച്ചതെന്നാണ് പ്രചാരണം.
വാക്‌സിൻ സ്വീകരിച്ച 40-നും 60-നും ഇടയിൽ പ്രായമുള്ളവർക്ക് അപ്രതീക്ഷിത ഹൃദയാഘാതമുണ്ടാകുന്നു എന്നാണ് ഈ നോട്ടീസിൽ പറയുന്നത്. വാക്‌സിൻ രക്തക്കുഴലുകളെ പരുക്കനാക്കുമെന്നും തന്മൂലം രക്തം കട്ടപിടിക്കുന്നതാണ് ഇതിനു കാരണമെന്നുമാണ് അവകാശവാദം. അതിനാൽ, ഈ പ്രായത്തിലുള്ളവർ ഡി-ഡൈമർ ടെസ്റ്റ് നടത്തണമെന്നും പ്രചരിക്കുന്ന നോട്ടീസിലുണ്ട്. ഇതിലെ വാസ്തവമെന്തെന്ന് അന്വേഷിക്കുന്നു.

അന്വേഷണം
എറണാകുളം പാതാളം ഇ.എസ്.ഐ. ആശുപത്രിയുടേതെന്ന തരത്തിലാണ് നോട്ടീസിന്റെ ചിത്രം പ്രചരിക്കുന്നതെങ്കിലും. ഇതിൽ കാണുന്ന നോട്ടീസിൽ ഒരിടത്തും ആശുപത്രിയുടെ പേരോ മറ്റ് വിവരങ്ങളോ ഇല്ല. പ്രചരിക്കുന്ന ചിത്രത്തിൽ വാക്‌സിനേഷൻ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളുവെങ്കിലും കോവിഡ് കാലമായതിനാൽ ഉദ്ദേശിക്കുന്നത് കോവിഡ് വാക്‌സിനെയാണ് എന്ന് ഊഹിക്കാം. കാരണം കോവിഡ് പ്രതിരോധ കുത്തിവെപ്പുകൾക്കെതിരെ നേരത്തെയും സമാന പ്രചാരണങ്ങൾ ഉണ്ടായിരുന്നു.
വിശദവിവരങ്ങൾക്കായി പാതാളം ഇ.എസ്.ഐ. ആശുപത്രി സൂപ്രണ്ടുമായി ബന്ധപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ആശുപത്രിയിൽ ഇത്തരത്തിലൊരു നോട്ടീസ് പ്രദർശിപ്പിച്ചിട്ടില്ലെന്നും പ്രചാരണം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പോലീസിൽ പരാതി നൽകിയതായും സൂപ്രണ്ട് അറിയിച്ചു. ഇക്കാര്യം വിശദീകരിച്ച് ആശുപത്രി അധികൃതർ വാർത്താക്കുറിപ്പും ഇറക്കിയിട്ടുണ്ട്.

കോവിഡിന് ഉൾപ്പടെയുള്ള വാക്‌സിനുകൾ മൂലം രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാൻ സാധ്യതയുണ്ടോയെന്ന് അന്വേഷിച്ചു. വാക്‌സിൻ മൂലം 40-നും 60-നും ഇടയിലുള്ളവരിൽ ഹൃദയാഘാതമുണ്ടാകുമെന്ന് അവകാശപ്പെടാൻ പാകത്തിനുള്ള ഡാറ്റകളൊന്നും നിലവിൽ ലഭ്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കിയത്. മാത്രമല്ല, കോവിഡ് വാക്‌സിൻ മൂലമുണ്ടാകാനിടയുള്ള പാർശ്വഫലങ്ങളെ കുറിച്ച് പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുള്ളൂവെന്നും അവർ പറയുന്നു.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളെ കുറിച്ച് വിവിധ മാധ്യമങ്ങൾ പലപ്പോഴായി വാർത്തകൾ നൽകിയിട്ടുണ്ട്.. കോവിഡ് വാക്‌സിൻ കാരണം ഹൃദ്രോഗങ്ങൾ ഉണ്ടാകുമെന്ന വാദത്തെ സാധൂകരിക്കാനാകുന്ന തെളിവുകൾ നിലവിൽ ലഭ്യമല്ലെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ടുള്ള ഈ വാർത്തകളിലും വ്യക്തമാക്കുന്നത്.
വാർത്താ ലിങ്കുകൾ:
മാത്രമല്ല, അമേരിക്കയിലെ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ, ദി ലാൻസറ്റ്, അപ് ടു ഡേറ്റ് എന്നീ മെഡിക്കൽ ജേർണലുകളിൽ കോവിഡ് വാക്‌സിനും ഹൃദ്രോഗങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ചില പഠനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. കോവിഡ് വാക്‌സിന് ശേഷം ഹൃദയസംബന്ധിയായ ചില രോഗങ്ങൾ വളരെ അപൂർവ്വമായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതിനു വാക്‌സിനുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പൂർണ്ണമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നാണ് ഈ ശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ പറയുന്നത്.
മാത്രമല്ല, ഇക്കാര്യത്തിൽ നടത്തിയ പ്രാഥമിക പഠനങ്ങളുടെ റിപ്പോർട്ടുകൾ മാത്രമാണ് ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇനിയും ഈ വിഷയത്തിൽ പഠനങ്ങൾ ആവശ്യമുണ്ടെന്ന് ഈ റിപ്പോർട്ടുകളിൽ തന്നെ വ്യക്തമാക്കുന്നുമുണ്ട്. അതിനാൽ കോവിഡ് വാക്‌സിൻ ഹൃദ്രോഗങ്ങൾ ഉണ്ടാക്കുമെന്ന് ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിധിക്കാൻ തീർത്തും സാധ്യമല്ല.
നശാസ്ത്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ച പഠനങ്ങളുടെ ലിങ്കുകൾ:
വാസ്തവം
40-നും 60-നുമിടയിൽ പ്രായമുള്ള കോവിഡ് വാക്‌സിനെടുത്തവർക്കിടയിൽ രക്തം കട്ടപിടിക്കുന്ന രോഗം വ്യാപകമായി ഉണ്ടാകുന്നുവെന്ന പ്രചാരണം വ്യാജമാണ്. എറണാകുളം പാതാളത്തെ ഇ.എസ്.ഐ. ആശുപത്രിയുടെ പേരിൽ നടക്കുന്ന ഈ വ്യാജപ്രചാരണത്തിനെതിരെ അധികൃതർ പോലീസിൽ കേസ് നൽകിയിട്ടുണ്ട്. കോവിഡ് വാക്‌സിന്റെ പാർശ്വഫലങ്ങളെ കുറിച്ചുള്ള വിശദമായ പഠനങ്ങൾ ഇപ്പോഴും നടക്കുന്നതേയുളളൂ.
Content Highlights: Heart Attack, Covid 19 Vaccine, Fake Propaganda, ESI Hospital, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..