കടപ്പാട്: ഫാക്ട് ചെക്ക് ഒഫീഷ്യൽ വാട്‌സ്ആപ്പ്
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉപഭോക്താക്കൾക്ക് പ്രത്യേക സബ്‌സിഡി നൽകുന്നു എന്ന സന്ദേശത്തോടെ ഒരു ലിങ്ക് വാട്‌സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്. കോർപ്പറേഷന്റെ 65-ാം വാർഷികത്തോട് അനുബന്ധിച്ചാണിത് എന്നാണ് സന്ദേശം. എന്താണിതിന്റെ വാസ്തവമെന്ന് പരിശോധിക്കുന്നു.

അന്വേഷണം
ഇന്ത്യൻ ഓയിൽ കോർപറേഷന്റെ (ഐ.ഒ.സി.) ഔദ്യോഗിക ലിങ്കല്ല പ്രചരിക്കുന്ന യൂ.ആർ.എൽ. ഐ.ഒ.സിയുടെ ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് ഇതാണ്- https://iocl.com/
കമ്പനിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഔദ്യോഗിക സൈറ്റ് വഴി മാത്രമേ നടത്താറുള്ളൂ. സൈറ്റ് പരിശോധിച്ചതിൽനിന്ന് ഇത്തരത്തിലൊന്നും നൽകിയിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മാത്രമല്ല, ഐ.ഒ.സിയുടെ 65-ാം വാർഷികം വരുന്നത് 2024-ലാണ് (1959 ജൂൺ 20-നാണ് ഇത് സ്ഥാപിച്ചത്).
കൂടുതൽ പരിശോധനകൾക്കായി പ്രചരിക്കുന്ന ലിങ്ക് ഓപ്പൺ ചെയ്തു. ഐ.ഒ.സിയുടേതെന്ന് തോന്നിപ്പിക്കുന്ന പേജിലാണ് എത്തിച്ചേർന്നത്. ഇതിൽ കമ്പനിയുമായി ബന്ധപ്പെട്ട നാല് ചോദ്യങ്ങൾ നൽകിയിട്ടുണ്ട്. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നവരിൽ ഭാഗ്യശാലിക്ക് 8000 ഡോളർ ലഭിക്കും എന്നാണ് അവകാശപ്പെടുന്നത്.
രാജ്യത്തെ ഒരു പൊതുമേഖല സ്ഥാപനം പാരിതോഷികം ഡോളറിൽ നൽകില്ല എന്നത് ഒരു സാമാന്യ യുക്തിയാണ്. മാത്രമല്ല, ഇന്ധന സബ്‌സിഡി എന്ന് ആദ്യം പറഞ്ഞ ശേഷം പിന്നീടത് പാരിതോഷികമെന്ന തരത്തിലാണ് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

വെബ്‌സൈറ്റിന്റെ സുരക്ഷ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ, ഇത് സുരക്ഷിതമായ സൈറ്റ് അല്ലെന്നും സ്ഥിരീകരിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രചരിക്കുന്ന ലിങ്ക് വ്യാജമാണെന്ന് ഉറപ്പിക്കാം..

മുൻവർഷങ്ങളിലും സമാനമായ പ്രചാരണം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രസ്തുത പ്രചാരണങ്ങൾ വ്യാജമാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയും (പി.ഐ.ബി.) വ്യക്തമാക്കിയിരുന്നു: https://twitter.com/PIBFactCheck/status/1551845875227721728
സമ്മാനവാഗ്ദാനങ്ങൾ നൽകുന്ന ഇത്തരം ലിങ്കുകൾ വഴിയുള്ള തട്ടിപ്പുകൾ ഇപ്പോൾ വ്യാപകമാണ്. ഇവ തുറക്കുന്നയാളുടെ ഫോണുകളിൽനിന്നു വ്യക്തിവിവരങ്ങൾ ചോർത്തും. ഫിഷിങ് എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ഫിഷിങിലൂടെയുള്ള തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് ഫേസ്ബുക്കിലൂടെ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്: https://www.facebook.com/keralapolice/photos/a.135262556569242/4946112585484191
വാസ്തവം
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ 65-ാം വാർഷികത്തോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് പ്രത്യേക സബ്‌സിഡി നൽകുന്നു എന്ന പ്രചാരണം വ്യാജമാണ്. ഫിഷിങ്ങിലൂടെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പാണ് ഇത്. ഇത്തരം ലിങ്കുകൾ തുറക്കാനോ മറ്റുള്ളവർക്ക് ഷെയർ ചെയ്യാനോ പാടില്ല.
Content Highlights: Fuel Subsidy, IOC, Petrol Price, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..