എക്റ്റോലൈഫ് | കടപ്പാട്: www.facebook.com/photo/?fbid=674002404180632&set=a.674012247512981
മാതാവില്ലാതെ മനുഷ്യഭ്രൂണങ്ങളെ കൃത്രിമമായി വളർത്തിയെടുക്കാനാകുമോ? അത്തരമൊരു സാങ്കേതിക സംവിധാനത്തിന്റേതെന്ന തരത്തിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൃത്രിമ ഗർഭപാത്രങ്ങൾ വഴി ആയിരക്കണക്കിന് കുഞ്ഞുങ്ങളെ യന്ത്രസഹായത്തോടെ ഒരേസമയം വളർത്തുന്നതിന്റെ ഗ്രാഫിക് ദൃശ്യാവിഷ്‌കാരമാണിത്.
സന്ദേശത്തിലെ ചില അവകാശവാദങ്ങളിതാണ്: കുഞ്ഞിന്റെ ഒരോ വളർച്ചാഘട്ടവും മൊബൈൽ ആപ്പ് വഴി മാതാപിതാക്കൾക്ക് നിരീക്ഷിക്കാം. കൂടാതെ, നിർമ്മിതബുദ്ധിയുടെ സഹായത്തോടെ കുഞ്ഞുങ്ങളിൽ ജനിതക വൈകല്യങ്ങൾ കണ്ടെത്താനുള്ള സങ്കേതവും ഇതിനൊപ്പമുണ്ടാകും. പല കാരണങ്ങൾ കൊണ്ട് പ്രസവിക്കാനാകാത്ത സ്ത്രീകൾക്കും ജനസംഖ്യാ ശോഷണം നേരിടുന്ന രാജ്യങ്ങൾക്കും ഇത് വളരെയധികം സഹായകരമാകുമെന്നും പറയുന്നു.

ഇത്തരത്തിലൊരു സംവിധാനം നിലവിലുണ്ടോ? എന്താണീ വീഡിയോയുടെ വാസ്തവം എന്ന് പരിശോധിക്കാം.
അന്വേഷണം
ഈ സംവിധാനത്തിന്റെ പേര് 'എക്റ്റോലൈഫ്' എന്നാണ് വീഡിയോയിൽ പറയുന്നത്. ശിശുക്കളെ കൃത്രിമമായി ലാബുകളിൽ ജനിപ്പിക്കാൻ കഴിയുന്ന ലോകത്തിലെ ആദ്യത്തെ സംവിധാനമാണിതെന്നാണ് വീഡിയോയിലെ അവകാശവാദം. 400 കൃത്രിമ ഗർഭപാത്രങ്ങൾ അഥവാ 'ഗ്രോത്ത് പോഡുകൾ' വീതം സജ്ജീകരിച്ചിട്ടുള്ള എഴുപത്തിയഞ്ച് ലാബുകൾ ഈ പദ്ധതിയുടെ ഭാഗമായിട്ടുണ്ടാകുമെന്നും പറയുന്നു. ഇതിലൂടെ പ്രതിവർഷം 30,000-ത്തോളം ശിശുക്കളെ വളർത്തിയെടുക്കാനാകുമെന്നാണ് വാദം.
ഈ സംവിധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ, പ്രചരിക്കുന്നതിനേക്കാളും ദൈർഘ്യമേറിയ ഒരു വീഡിയോ ഫേസ്ബുക്കിൽനിന്നു കണ്ടെത്തി. വീഡിയോയുടെ ആശയത്തിന് കടപ്പാട് നൽകിയിട്ടുള്ളത് ഹാഷെം അൽ ഗെയ്ലി എന്ന വ്യക്തിയ്ക്കാണ്.

ശാസ്ത്രസംബന്ധ വിഷയങ്ങൾ പൊതുജനങ്ങൾക്ക് മനസിലാകുംവിധം അവതരിപ്പിക്കുന്ന ഒരു സയൻസ് കമ്മ്യൂണിക്കേറ്ററും മോളിക്യൂലർ ബയോടെക്‌നോളോജിസ്റ്റുമാണ് ഹാഷെം അൽ ഗെയ്ലി. ഡിസംബർ ഒമ്പതിന് ഫേസ്ബുക്ക് ഉൾപ്പെടെയുള്ള തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലെല്ലാം അദ്ദേഹം ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ, ഡിസംബർ 13-ന് എക്റ്റോലൈഫിനെക്കുറിച്ച് വിശദമായ ഒരു കുറിപ്പും അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ ഫ്യൂച്ചറിസ്റ്റിക് ആശയമാണ് 'എക്റ്റോലൈഫ്' എന്നും ഇത് പ്രാവർത്തികമായാൽ പ്രായഭേദമന്യേ ഏതൊരു സ്ത്രീക്കും ഈ സംവിധാനത്തിലൂടെ സ്വന്തം കുഞ്ഞിന് ജന്മം നൽകാമെന്നും ഹാഷെം ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്. ഇതോടെ, വാടകഗർഭപാത്രത്തിനുള്ള അലച്ചിലും ചിലവും കുറയ്ക്കാനാകുമെന്നും അദ്ദേഹം പറയുന്നു.
പതിനാല് ദിവസം വരെ മാത്രമേ ഭ്രൂണങ്ങൾ ഉപയോഗിച്ചുള്ള ഗവേഷണങ്ങൾ നടത്താൻ കഴിയുകയുള്ളു എന്നും, അതിനാൽ നിലവിലെ സാഹചര്യങ്ങളിൽ എക്റ്റോലൈഫ് പോലുള്ള സംവിധാനങ്ങൾ കൊണ്ടുവരാൻ കഴിയില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വീഡിയോ:
https://youtu.be/O2RIvJ1U7RE
നിലവിലുള്ള ഒരു സംവിധാനത്തെ കുറിച്ചുള്ള വീഡിയോയല്ല ഇതെന്ന് ഹാഷെമിന്റെ കുറിപ്പിലൂടെ തന്നെ വ്യക്തമാണ്. മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് പല രാജ്യങ്ങളിലും നിയന്ത്രണങ്ങളുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏതാനും രാജ്യങ്ങളിൽ പതിനാല് ദിവസം മാത്രമേ മനുഷ്യഭ്രൂണം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾക്ക് അനുവാദമുള്ളൂ. ചിലയിടങ്ങളിൽ ഇത് പൂർണ്ണമായും നിയമവിരുദ്ധമാണ്.
വാസ്തവം
കൃത്രിമ ഗർഭപാത്രങ്ങൾ വഴി ആയിരക്കണക്കിന് ശിശുക്കളെ ലാബുകളിൽ ജനിപ്പിക്കുന്ന എക്‌റ്റോലൈഫ് എന്ന സംവിധാനം ഇതുവരെ നിലവിൽ വന്നിട്ടില്ല. ഹാഷെം അൽ ഗെയ്ലി എന്നയാൾ നിർമ്മിച്ച ഗ്രാഫിക്‌സ് ദൃശ്യാവിഷ്‌കാരമാണ് തെറ്റായ തരത്തിൽ പ്രചരിക്കുന്നത്.
Content Highlights: Artificial Wombs, Babies, Ectolife, Fact Check
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..