കടപ്പാട്: സമൂഹമാധ്യമങ്ങൾ
ഗതാഗത നിയമലംഘനങ്ങൾ തടയാൻ കേരള സർക്കാർ സ്ഥാപിച്ച എ.ഐ. ക്യാമറകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഇതിനിടെയാണ്, പുതിയ ആരോപണങ്ങളുമായി ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായത്. ക്യാമറ ഘടിപ്പിച്ച ഒരു തൂണ് പാതി ഒടിഞ്ഞ് കിടക്കുന്നതിന്റേതാണ് ചിത്രം. സർക്കാർ ലക്ഷങ്ങൾ മുടക്കി നിരത്തുകളിൽ സ്ഥാപിച്ച എ.ഐ. ക്യാമറയുടെ തൂണുകൾ ബലമില്ലാത്തതാണെന്നും ഒരു കാറ്റടിച്ചാൽ ഇവ ഒടിഞ്ഞ് വീഴുമെന്ന ആരോപണത്തോടെയാണിത് പ്രചരിക്കുന്നത്. ഇതിന്റെ വാസ്തവം എന്തെന്ന് പരിശോധിക്കുന്നു.
അന്വേഷണം
തിരക്കേറിയ ഒരു റോഡിന് സമീപത്തുള്ള ട്രാഫിക് ഐലൻഡിൽ സ്ഥാപിച്ചിരുന്ന എ.ഐ. ക്യാമറ പോസ്റ്റ് പകുതി വച്ച് ഒടിഞ്ഞ് കിടക്കുന്നതിന്റെ ചിത്രമാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കാറ്റിലും മഴയിലുമാണ് ഇത് ഒടിഞ്ഞതെന്ന തരത്തിലാണ് പ്രചാരണം.

വിശദമായ പരിശോധനയിൽ, പ്രചരിക്കുന്ന ചിത്രം ഉൾപ്പെട്ടിട്ടുള്ള ചില വാർത്തകൾ കണ്ടെത്തി. പത്തനംതിട്ട അടൂർ ഹൈസ്‌കൂൾ ജംഗ്ഷനിലെ എ.ഐ. ക്യാമറയുടെ പോസ്റ്റ് വാഹനം ഇടിച്ച് തകർന്നതിനെ കുറിച്ചുള്ള വാർത്തകളായിരുന്നു ഇത്. മെയ് 27-നു രാത്രി 11.30 നായിരുന്നു സംഭവം.

കൂടുതൽ വിവരങ്ങൾക്കായി അടൂർ പോലീസ് സ്റ്റേഷൻ സി.ഐ. പ്രജീഷുമായി ബന്ധപെട്ടു. പ്രചരിക്കുന്ന ചിത്രം അടൂരിൽനിന്നുള്ളത് തന്നെയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. വ്യാഴാഴ്ച രാത്രി കായംകുളത്തുനിന്ന് അടൂരിലേക്ക് പോകുകയായിരുന്ന ഒരു ടോറസ് ലോറി ഇടിച്ചാണ് എ.ഐ. ക്യാമറ പോസ്റ്റ് ഒടിഞ്ഞത്. വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയതിനാലാണ് അപകടം സംഭവിച്ചതെന്നും പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇടിച്ച വണ്ടി കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
വാസ്തവം
കാറ്റടിച്ചാൽ ഒടിഞ്ഞ് വീഴുന്നതാണ് നിരത്തുകളിലെ എ.ഐ. ക്യാമറ പോസ്റ്റുകൾ എന്ന പ്രചാരണം വ്യാജമാണ്. അടൂരിൽ വാഹനം ഇടിച്ച് തകർന്ന എ.ഐ. ക്യാമറ പോസ്റ്റിന്റെ ചിത്രമാണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്.
Content Highlights: AI Camera Post, Broken by Wind, Traffic Violations, Fact Check


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..