സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന പരിശീലനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പലപ്പോഴും അവര്‍ക്ക് അറിയില്ലെന്നും ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ശരിയായ ബോധവത്കരണം നല്‍കണമെന്നും ഹൈക്കോടതി ജഡ്ജി
ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്. പോക്സോ ആക്ട് 2012 നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ക്കും സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ക്കുമായി സംഘടിപ്പിച്ച ഏകദിന പരിശീലനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് കുട്ടികള്‍ക്കിടയില്‍ തന്നെ ശരിയായ ബോധവത്കരണം നല്‍കണം. ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യ ചിത്രങ്ങള്‍ എല്ലാ ദിവസവും ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിക്കുന്നത് കൂടുതല്‍ പ്രയോജനം ചെയ്യും. ഇന്ന് പ്രായവ്യത്യാസം ഇല്ലാതെ നിരവധി ലൈംഗിക ചൂഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് വയസ് മുതല്‍ 79 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ പീഡനത്തിനിരയാകുന്നുണ്ടെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു.
പോക്സോ അതിജീവിതരായ കുട്ടികളുടെ വൈദ്യ പരിശോധനാ വേളയില്‍ ഡോക്ടര്‍മാര്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ (മെഡിക്കല്‍ ലീഗല്‍ പ്രോട്ടോകോള്‍) എന്ന വിഷയത്തെക്കുറിച്ച് ചീഫ് കണ്‍സള്‍ട്ടന്റ് ഫോറന്‍സിക് മെഡിസിന്‍ ആന്‍ഡ് പോലീസ് സര്‍ജന്‍ ഡോ പി.ബി ഗുജറാള്‍ ക്ലാസുകള്‍ നയിച്ചു. ഇന്ത്യന്‍ എവിഡന്‍സ്, ആക്ട് പോക്സോ ആക്ട് എന്നീ വിഷയത്തെക്കുറിച്ച് റിട്ട. ജസ്റ്റിസ് കെ എബ്രഹാം മാത്യു, പോക്സോ ആക്ട് 2012 എന്ന വിഷയത്തെക്കുറിച്ച് സ്പെഷ്യന്‍ പോക്സോ കോടതി ജില്ലാ ജഡ്ജ് കെ.സോമന്‍ എന്നിവരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Content Highlights: Children don't know about sexual exploitation, proper awareness needed- Justice Bechu Kurian Thomas
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..