അങ്കമാലി : കോവിഡ് -19 വ്യാപനം തടയുന്നതിന് മൂക്കന്നൂരിൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിന് നടപടികളായി. പഞ്ചായത്തിന്റെ പതിനാല് വാർഡുകളിലും വാർഡ് ജാഗ്രതാ സമിതികൾ ചേർന്ന് വാർഡുകളെ വിവിധ ക്ലസ്റ്ററുകളായി തിരിച്ച് ശക്തമായ നിരീക്ഷണം നടത്തും.
പത്തു വയസ്സിൽ താഴെയുള്ള കുട്ടികളും വയോജനങ്ങളും ക്വാറൻറീനിൽ കഴിയുന്നവരും വീടുകൾവിട്ട് പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്താൻ ക്ലസ്റ്റർതോറും നിരീക്ഷണ സ്ക്വാഡുകൾ രൂപവത്കരിക്കും. വ്യാപാരസ്ഥാപനങ്ങളുടെ പ്രവർത്തനസമയം രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയായിരിക്കും. ഞായറാഴ്ചകളിൽ പഞ്ചായത്തിൽ സമ്പൂർണ ലോക്ക്ഡൗൺ ആചരിക്കും.
താബോർ ഹോളിഫാമിലി ചർച്ച് പാരിഷ്ഹാളിൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനസജ്ജമായി.
60 പേരെ പ്രവേശിപ്പിക്കാവുന്ന സംവിധാനങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആകുന്ന കേസുകളിൽ കോവിഡ് രോഗലക്ഷണങ്ങൾ പ്രകടമായി ഇല്ലാത്തവർക്കും നേരിയ ലക്ഷണങ്ങൾ ഉള്ളവർക്കും ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങളാണ് സെന്ററിൽ ക്രമീകരിച്ചിട്ടുള്ളത്.
പഞ്ചായത്ത് പ്രദേശത്ത് 12 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇവരിൽ രണ്ടുപേർ നെഗറ്റീവ് ആയി. ഏഴാം വാർഡ് കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
കോവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി റോജി എം. ജോൺ എം.എൽ.എ. വിളിച്ചുചേർത്ത യോഗം പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് ജയ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.എം. വർഗീസ്, കോൺഗ്രസ് (ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, സി.പി.എം. ലോക്കൽ സെക്രട്ടറി കെ.എസ്. മൈക്കിൾ, ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി. സോമൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബിബീഷ്, മെഡിക്കൽ ഓഫീസർ ഡോ. അനുരൂപ് ജോസഫ്, സെക്രട്ടറി കെ.കെ. പ്രശാന്ത് എന്നിവർ പങ്കെടുത്തു.