ഒറ്റക്കൊമ്പൻ കാണ്ടാമൃഗവും കുഞ്ഞും | Photo: ANI
ഐയുസിഎന്‍ പട്ടികപ്രകാരം വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം. ഇപ്പോഴിതാ അവയുടെ സംരക്ഷണത്തിന് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് ബീഹാര്‍ സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രതിവര്‍ഷം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ എണ്ണം 3 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. വാത്മീകി ടൈഗര്‍ റിസര്‍വിലെ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ അംഗസംഖ്യ രണ്ടുവര്‍ഷത്തിനുള്ളില്‍ 5 ശതമാനമായി ഉയര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. മൂന്നാമത് ഏഷ്യന്‍ റൈനോ റേഞ്ച് കണ്‍ട്രീസിന്റെ ചര്‍ച്ചകള്‍ക്കിടയാണ് പദ്ധതി ആവിഷ്‌കരിച്ചത്.
ഫെബ്രുവരി 3 മുതല്‍ 5 വരെയാണ് നേപ്പാളിലെ ചിറ്റ്വാനില്‍ മൂന്നാമത് ഏഷ്യന്‍ റൈനോ റേഞ്ച് കണ്‍ട്രീസിന്റെ ചര്‍ച്ചകള്‍ നടന്നത്.
ഇന്ത്യ, ഭൂട്ടാന്‍, ഇന്‍ഡൊനീഷ്യ, നേപ്പാള്‍ തുടങ്ങിയ അംഗരാജ്യങ്ങള്‍ ചിറ്റ്വാന്‍ ഡിക്ലറേഷന്‍ ഫോര്‍ ഏഷ്യന്‍ റൈനോസ് കണ്‍സര്‍വേഷന്‍ ഉടമ്പടിയില്‍ ഒപ്പിട്ടിട്ടുണ്ട്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കൊപ്പം തന്നെ ജാവന്‍, സുമാത്രന്‍ കാണ്ടാമൃഗങ്ങള്‍ എന്നീ വിഭാഗങ്ങളെയും സംരക്ഷിക്കും. കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി റൈനോ ടാസ്‌ക് ഫോഴ്‌സ് എന്ന പ്രത്യേക സംഘത്തെ നിയോഗിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യുത്പാദന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ട്.
കാണ്ടാമൃഗങ്ങള്‍ക്ക് അനുയോജ്യമായ പ്രദേശമെന്ന നിലയിലാണ് വാത്മീകി ടൈഗര്‍ റിസര്‍വ് വിലയിരുത്തപ്പെടുന്നത്. പ്രദേശത്ത് കാണ്ടാമൃഗങ്ങളെ പുനരവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജനുവരി 2020-ല്‍ സെക്യൂരിറ്റി ആന്‍ഡ് ഹാബിറ്റാറ്റ് അസെസ്സ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചിരുന്നു. രാജ്യത്ത് പട്‌ന മൃഗശാലയില്‍ 14 ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുണ്ട്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍ക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ പ്രത്യുത്പാദന പദ്ധതി നടപ്പിലാക്കുന്നതും ഇവിടെയാണ്. 14 എണ്ണത്തിനുമുണ്ടാകുന്ന കുഞ്ഞുങ്ങളെ തിരികെ വനപ്രദേശത്തിലേക്ക് അയക്കും. പുനരവതരണത്തിന്റെ ഭാഗമായിട്ടാണിത്.
വാത്മീകി ടൈഗര്‍ റിസര്‍വിന്റെ പരിധിയില്‍ 15 ഓളം ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. 2001 മുതല്‍ 2002 വരെയുള്ള കാലയളവിലാണിത്. 909.8 സ്‌ക്വയര്‍ കിലോമീറ്ററുള്ളതാണ് വാത്മീകി ടൈഗര്‍ റിസര്‍വ്. 1990-ലാണ് രാജ്യത്തെ 18-ാമത് ടൈഗര്‍ റിസര്‍വായി വാത്മീകി ടൈഗര്‍ റിസര്‍വിനെ പ്രഖ്യാപിക്കുന്നത്. കടുവകളുടെ അംഗസംഖ്യയില്‍ നാലാം സ്ഥാനമാണ് മേഖലയ്ക്കുള്ളത്.
Content Highlights: bihar to increase population of greater one horned rhinos by 3 % annually
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..