ഗുജറാത്ത് ഗിർ വനമേഖലയിലുള്ള ഏഷ്യൻ സിംഹങ്ങൾ | Photo-PTI
ന്യൂഡല്‍ഹി: ഏഷ്യന്‍ സിംഹങ്ങള്‍ക്ക് പേര് കേട്ട ഗുജറാത്തിലെ ഗിര്‍ വനത്തില്‍ നിന്നും സിംഹങ്ങള്‍ കടലോര പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഗിര്‍വനപ്രദേശം സിംഹങ്ങള്‍ക്ക് സ്വാഭാവിക ജീവിതത്തിന് മതിയാകാത്ത സാഹചര്യത്തിലാണ് വനരാജന്മാരുടെ ഈ 'ചേക്കേറല്‍ '. 2020-ലെ കണക്ക് പ്രകാരം 400 ഓളം സിംഹങ്ങളാണ് ഗിര്‍ വനങ്ങളിലുള്ളത്. ബാക്കിയുളളയിടങ്ങളിലുള്ള 275 എണ്ണത്തിലെ 104 ഓളം വരുന്നവയാണ് കടലോര പ്രദേശത്തിന്റെ 300 കിലോമീറ്ററോളം വരുന്ന പ്രദേശങ്ങളില്‍ വാസമുറപ്പിച്ചിരിക്കുന്നത്.
100 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശമാണ് ഒരു സിംഹത്തിന്റെ അതിര്‍ത്തിയായി കണക്കാക്കപ്പെടുന്നത്. മൂന്നോ നാലോ പെണ്‍സിംഹങ്ങള്‍ക്കൊപ്പം കുട്ടികളും ഈ പ്രദേശങ്ങളെ കേന്ദ്രീകരിച്ച് വളരും. സിംഹക്കുട്ടികള്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ ഈ പ്രദേശം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ മറ്റ് പ്രദേശങ്ങളിലേക്ക് പോവുകയോ ചെയ്യും. ഇതാണ് സിംഹങ്ങള്‍ മറ്റു പ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള പ്രധാനകാരണമായി കരുതപ്പെടുന്നത്. സിംഹങ്ങള്‍ പോലെ അതിര്‍ത്തി നിര്‍ണയിച്ച് വാസസ്ഥലം തിരഞ്ഞെടുക്കുന്ന വന്യജീവികള്‍ക്ക് ഗിര്‍ വനമേഖല പര്യാപ്തമല്ലെന്ന ആരോപണം വര്‍ഷങ്ങളായി നിലവിലുണ്ട്.
ഗിര്‍ വനപ്രദേശത്തിലൂടെ കടന്നു പോകുന്ന ഹിരണ്‍നദി സോംനാഥ് ജില്ലയില്‍ വെച്ച് അറബിക്കടലുമായി കൂടിച്ചേരും. ഹിരണ്‍നദി പിന്തുടര്‍ന്നാണ് സിഹങ്ങള്‍ കടലോര പ്രദേശത്ത് എത്തുന്നത്. 1990 മുതലേ സിംഹങ്ങളെ കടലോരപ്രദേശങ്ങളില്‍ കണ്ടുവരാറുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു.
സമീപപ്രദേശങ്ങളിലെ സംരക്ഷിത വനമേഖലകളിലുള്ള കാട്ടുപന്നികളും മറ്റുമാണ് ഇവയുടെ ആഹാരം. ചില സമയങ്ങളില്‍ പ്രദേശവാസികളുടെ വളര്‍ത്തുമൃഗങ്ങളും ഇവയ്ക്ക് ആഹാരമാകാറുണ്ട്. ഗിര്‍വനമേഖലയുടേതിന് സമാനമായ ആവാസവ്യവസ്ഥ നല്‍കുന്നതിനായി ഗം അറബിക് പോലുള്ള മരങ്ങളും വനംവകുപ്പ് കടലോര മേഖലകളില്‍ നട്ടുപിടിപ്പിച്ചിട്ടുണ്ട്.
ഗിര്‍ വനമേഖലയ്ക്ക് ചുറ്റുമുള്ളവര്‍ പുലര്‍ത്തുന്ന ജാഗ്രത തീരദേശവാസികളും പുലര്‍ത്തുന്നുണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. പ്രദേശവാസികള്‍ ജാഗ്രത തുടര്‍ന്നു പോരുന്നതിനാല്‍ ഇതുവരെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.സിംഹങ്ങളെ കാണുമ്പോള്‍ ആദ്യം ഭയമായിരുന്നുവെങ്കില്‍ ഇപ്പോള്‍ അവയ്ക്കനുസരിച്ച് തങ്ങള്‍ ജീവിതരീതി പാകപ്പെടുത്തിയതായി തീരപ്രദേശത്തെ ജനങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: asiatic lions seems to be more sighted in coastal areas of gujarat
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..