.കിവി പക്ഷി | Photo: twitter.com/NationalZoo
ഫ്ലോറിഡ: രാപ്പക്ഷിയായ കിവിയെ പകൽവെളിച്ചത്തിൽ ഓമനിക്കാൻ അനുവദിച്ച് ന്യൂസീലൻഡുകാരുടെ അപ്രിയം ക്ഷണിച്ചുവരുത്തി യു.എസ്. മൃഗശാല. തങ്ങളുടെ ദേശീയപക്ഷിയായ കിവിയോട് ‘അപമര്യാദ’ കാണിച്ചതിനെതിരേ ന്യൂസീലൻഡുകാർ ഓൺലൈനായി പരാതിപ്പെടുകയും പ്രധാനമന്ത്രി ക്രിസ് ഹിപ്കിൻസ് പ്രതികരിക്കുകയും ചെയ്തതോടെ മൃഗശാല മാപ്പുപറഞ്ഞു.
ഫ്ലോറിഡയിലെ മയാമിയിലുള്ള മൃഗശാലയാണ് സന്ദർശകരിൽനിന്നു പണംവാങ്ങി പാവോറ എന്ന കിവിയെ ഓമനിക്കാൻ നൽകിയത്. കിവികളുടെ നിലനിൽപ്പ് ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള പ്രജനനപരിപാടിയുടെ ഫലമായി 2019-ൽ ഇവിടെ പിറന്നതാണ് പാവോറ.
കിവിയാണ് ന്യൂസീലൻഡിന്റെ ദേശീയപക്ഷി. ന്യൂസീലൻഡിന്റെ തനതു പാരിസ്ഥിതികപൈതൃകത്തിന്റെ പ്രതീകമാണ് പറക്കാൻ കഴിയാത്ത ഈ പക്ഷി. കിവികൾ എന്ന വിളിപ്പേരുപോലും ന്യൂസീലൻഡിലെ ജനങ്ങൾക്കുണ്ട്. പാവോറയെ വെളിച്ചത്തിൽ ഓമനിക്കുന്ന വീഡിയോ ചൊവ്വാഴ്ച പുറത്തുവന്നതോടെയാണ് ന്യൂസീലൻഡിൽ പ്രതിഷേധമുയർന്നത്. ചെയ്തത് തെറ്റായിപ്പോയെന്നും പാവോറയെ ഇനിയൊരിക്കലും ഇത്തരത്തിൽ കൈകാര്യംചെയ്യില്ലെന്നും മയാമിയിലെ മൃഗശാലാ വക്താവ് അറിയിച്ചു.
പൊതുജനത്തിന്റെ ആശങ്ക ഗൗരവത്തിലെടുത്ത് തെറ്റുസമ്മതിച്ച മൃഗശാലയ്ക്ക് ന്യൂസീലൻഡ് പ്രധാനമന്ത്രി ഹിപ്കിൻസ് നന്ദിപറഞ്ഞു. എങ്കിലും യു.എസിലെ മൃഗശാലകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന അസോസിയേഷനുമുമ്പാകെ പാവോറപ്രശ്നം ഉന്നയിക്കുമെന്നുറപ്പിച്ചിരിക്കുകയാണ് ന്യൂസീലൻഡിലെ പരിസ്ഥിതിസംരക്ഷണവകുപ്പ്.
Content Highlights: US zoo apologises for mistreatment of kiwi bird
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..