പ്രതീകാത്മക ചിത്രം | Photo-Gettyimages
ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യത്തിന്റെ അഞ്ച് ശതമാനം മാത്രമാണ് അമേരിക്ക റീസെെക്കിൾ ചെയ്യുന്നതെന്ന് പഠനങ്ങൾ. പ്ലാസ്റ്റിക് റീസെെക്ലിംഗ് സംവിധാനങ്ങളുടെ അഭാവം മാത്രമല്ല, ഉയർന്ന് വരുന്ന ജനസംഖ്യയും ആളുകൾക്ക് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളോട് പ്രിയമേറിയതും ഇതിന് പിന്നിലെ പ്രധാന കാരണങ്ങളാണ്. മാലിന്യത്തിന്റെ 85 ശതമാനവും വിവിധയിടങ്ങളിൽ പുറന്തള്ളപ്പെടുമ്പോൾ 10 ശതമാനം മാത്രമാണ് കത്തിച്ചു കളയുന്നത്. ബാക്കിയുള്ള അഞ്ച് ശതമാനം മാത്രമാണ് രാജ്യത്ത് ഇപ്പോൾ പുനരുപയോഗിക്കപ്പെടുന്നത്. 2021ൽ ഇത് ആറ് ശതമാനമായിരുന്നു. പ്ലാസ്റ്റിക് റീസെെക്ലിംഗ് തോത് ഇത്രയേറെ അളവിൽ താഴുന്നതും ഇതാദ്യം. ദി ലാസ്റ്റ് ബീച്ച് ക്ലീനപ്പ്, ബിയോണ്ട് പ്ലാസ്റ്റിക്സ് എന്നീ സംഘടനകൾ സംയുക്തമായി നടത്തിയ പഠന റിപ്പോർട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.
പൊതുവെ ദോഷം ചെയ്യാത്ത പദാര്‍ത്ഥങ്ങളുള്ള ബോട്ടിലുകളാണ് പെറ്റ് ബോട്ടിലുകള്‍. എന്നാല്‍ റീസെെക്ലിംഗിന് വിധേയമാകുന്ന പെറ്റ് ബോട്ടിലുകളിൽ (Polyethylene terephthalate) മൂന്നിലൊന്നും ഉപേക്ഷിക്കുകയാണെന്നും ലാസ്റ്റ് ബീച്ച് ക്ലീനപ്പ് സ്ഥാപക ജാൻ ഡെൽ നടത്തിയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. റീസെെക്കിൾ ചെയ്യപ്പെടുന്ന ഉത്പന്നങ്ങൾക്ക് അവയ്ക്ക് അനുസൃതമായ വെള്ളം വേണ്ടിവരും. ജല ഉപയോഗം ധാരാളം വേണ്ട പ്രക്രിയ ആയതിനാല്‍ തന്നെ പുതിയ കേന്ദ്രങ്ങൾക്ക് ഉടന്‍ സാധ്യതയില്ലെന്നും ജാൻ കൂട്ടിച്ചേർത്തു.
ഒരു അമേരിക്കൻ പൗരൻ ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ 263 ശതമാനത്തിൻെറ വർധനവാണ് 1980 മുതൽ ഉണ്ടായിരിക്കുന്നത്.
മുമ്പ് അമേരിക്കയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ചെെനയിലേക്ക് കയറ്റുമതി ചെയ്തിരുന്നു. എന്നാൽ 2017-ൽ അമേരിക്കയിൽ നിന്നും ഇത്തരത്തിലുള്ള കയറ്റുമതികൾ ചെെന നിരോധിക്കുകയായിരുന്നു. ഇതും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടുതൽ കുമിഞ്ഞു കൂടാനുള്ള കാരണമായി.
പേപ്പർ മാലിന്യത്തിന്റെ 66 ശതമാനം റീസെെക്കിൾ ചെയ്യപ്പെടുമ്പോൾ അലുമിനിയം ക്യാനുകളുടെ 50.4 ശതമാനമാണ് റീസെെക്ലിംഗിന് വിധേയമാകുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളായ ബാഗ്, ഫുഡ് കണ്ടെയ്നർ എന്നിവയ്ക്ക് യൂറോപ്യൻ യൂണിയൻ, കാലിഫോർണിയ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിൽ വിലക്കുണ്ട്. എന്നാൽ നിയമങ്ങൾ കൂടുതൽ വ്യാപകമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.
Content Highlights: US is only recycling 5 percentage of it's plastic waste
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..