നരകത്തിന്റെ വാതിൽ
അഷ്ഗാബാദ്: ഒടുവില്‍ 'നരകത്തിന്റെ വാതില്‍' അടയ്ക്കാന്‍ തുര്ക്ക്മെനിസ്താന്. രാജ്യത്തെ കരാകം മരുഭൂമിയിലെ ദേര്‍വേസ് ഗ്രാമത്തില്‍ 50 വര്‍ഷങ്ങളിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക വിള്ളല്‍ അടയ്ക്കാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമെദോവ് നിര്‍ദേശിച്ചു. പ്രദേശവാസികളുടെ ആരോഗ്യംകൂടി കണക്കിലെടുത്താണ് നടപടി. നിര്‍ത്താതെ എരിഞ്ഞുകൊണ്ടിരിക്കുന്നതിനാല്‍ 'നരകത്തിലേക്കുള്ള വാതില്‍' എന്നാണ് ഇവിടം അറിയപ്പെടുന്നത്.
മരുഭൂമിയുടെ നടുവില്‍ സ്ഥിതിചെയ്യുന്ന വിള്ളലിന് ഏകദേശം 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവുമുണ്ട്. ''കോടിക്കണക്കിനു രൂപ വിലവരുന്ന പ്രകൃതിവാതകമാണ് ഇതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തി, ഇവ ഉപയോഗിക്കാനായാല്‍ ഏറെ ആളുകള്‍ക്ക് ഗുണം ചെയ്യും'' -പ്രസിഡന്റ് പറഞ്ഞു.
ലോകത്തില്‍ തന്നെ ഏറ്റവുംവലിയ പ്രകൃതിവാതകശേഖരമാണ് ഇവിടെയുള്ളതെന്നാണ് വിലയിരുത്തല്‍. 2010-ലും വിള്ളലിലെ തീയണയ്ക്കാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ഉത്തരവിട്ടിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. 2018-ല്‍ പ്രദേശം സന്ദര്‍ശിച്ച ഗുര്‍ബാംഗുലി വിള്ളലിന്റെ പേര് 'കരാകത്തിന്റെ പ്രകാശം' എന്നാക്കിമാറ്റിയിരുന്നു. ലോകത്തില്‍ ഏറ്റവുമധികം പ്രകൃതിവാതകശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാംസ്ഥാനമാണ് തുര്ക്ക്മെനിസ്താന്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ മികച്ച വരുമാനമാണ് രാജ്യമുണ്ടാക്കുന്നത്.
അടയ്ക്കാനുള്ള കാരണങ്ങള്‍
പ്രസിദ്ധമായ തീ കെടുത്തുന്നതിന് നിരവധി കാരണങ്ങളുണ്ട്. സമീപത്ത് താമസിക്കുന്ന ആളുകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ഏറ്റവും പ്രധാനമായ കാരണമായി ഉയര്‍ത്തിക്കാട്ടുന്നത്. വിലയേറിയ പ്രകൃതി വാതക സമ്പത്ത് പാഴാക്കുന്നതാണ് മറ്റൊരു കാരണം. വിവിധ വാതകങ്ങള്‍ തുടര്‍ച്ചയായി കത്തുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ദോഷവും ചെറുതല്ല.
തുര്ക്ക്മെനിസ്താനിന്റെ പ്രാഥമിക വരുമാന സ്രോതസ്സുകളിലൊന്നാണ് പ്രകൃതിവാതകം. നിലവില്‍ നരകത്തിന്റെ വാതില്‍ അടയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഗര്‍ത്തം അടയ്ക്കുന്നതിനോ തീ അണക്കുന്നതിനോ സമയപരിധിയൊന്നും ഇതുവരെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടില്ല.
തുര്ക്ക്മെനിസ്താന്, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന 1971-ലാണ് കരാകം മരുഭൂമിയില്‍ പെട്രോള്‍/പ്രകൃതിവാതക പര്യവേക്ഷണം ആരംഭിച്ചത്. ഭൂമി കുഴിച്ച ഗവേഷകര്‍ പ്രകൃതിവാതകമാണ് കണ്ടെത്തിയത്. ഇതിനിടെ കുഴി ഇടിയുകയും വന്‍ ഗര്‍ത്തമുണ്ടായി മീഥെയ്ന്‍ അടക്കമുള്ള വിഷവാതകങ്ങള്‍ പുറത്തുവരുകയായിരുന്നു. ഇതോടെ പര്യവേക്ഷണം അവസാനിപ്പിച്ച ഗവേഷകര്‍, വിഷവാതകങ്ങളെ ഇല്ലാതാക്കാന്‍ തീയിട്ടു. വാതകങ്ങള്‍ ആഴ്ചകള്‍ക്കകം കത്തിത്തീരുമെന്ന പ്രതീക്ഷയോടെയാണ് തീയിട്ടതെങ്കിലും 50 വര്‍ഷത്തിനുശേഷവും തീഗോളമായിത്തന്നെ ഈ പ്രദേശം നിലനില്‍ക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..