പ്രതീകാത്മക ചിത്രം
പുനലൂർ: മണ്ണിൽ ലയിക്കാത്ത, ചാക്കുകൾ പോലെയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ വിഘടിപ്പിക്കുന്നതിനായി ചിതലിനെ വളർത്തുന്ന പദ്ധതി പുനലൂരിൽ. ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയും സഹായത്തോടെ 2,300 കോടി രൂപ ചെലവിൽ സർക്കാർ നടപ്പാക്കുന്ന ഖരമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്തെ നഗരസഭകളിൽ പുനലൂരിലാണ് ഇത് നടപ്പാക്കുന്നത്.
നഗരസഭയുടെ പ്ലാച്ചേരിയിലെ മാലിന്യസംസ്കരണ പ്ലാന്റിൽ ചിതലിനെ വളർത്തുന്നതിനുള്ള മുറികൾ ക്രമീകരിക്കും. ഇതിൽ പുറ്റുകൾ സജ്ജമാക്കും. ഖരമാലിന്യ സംസ്കരണത്തിനായി പുനലൂരിന് അനുവദിച്ചിട്ടുള്ള 7.80 കോടി രൂപയിൽ, ആദ്യഘട്ടത്തിൽ ചെലവഴിക്കുന്ന 80 ലക്ഷം രൂപയുടെ പദ്ധതിയിലാണ് ചിതൽ വളർത്തലും ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ സാധ്യത പരിശോധിക്കുന്നതിനായി ശാസ്ത്രജ്ഞരടങ്ങുന്ന വിദഗ്ധസംഘം പ്ലാച്ചേരിയിലെ മാലിന്യ പ്ലാന്റ് സന്ദർശിച്ചിരുന്നു. ഇവർ തയ്യാറാക്കുന്ന സാധ്യതാ റിപ്പോർട്ട് 15-നുള്ളിൽ നഗരസഭാ കൗൺസിലിനു സമർപ്പിക്കും. കൗൺസിൽ അനുമതി നൽകിയാൽ നടപടികൾ ആരംഭിക്കും.
പുനലൂരിൽ നടന്നുവരുന്ന മാതൃകാപരമായ മാലിന്യസംസ്കരണം പരിഗണിച്ചാണ് പദ്ധതി നടപ്പാക്കാൻ ഇവിടം തിരഞ്ഞെടുത്തതെന്ന് വിദഗ്ധസമിതി അംഗവും കേരള ഖരമാലിന്യ സംസ്കരണ പദ്ധതി (കെ.എസ്.ഡബ്ള്യു.എം.പി.)യിലെ സാമ്പത്തിക വിദഗ്ധനുമായ ജി.തോമസ് പണിക്കർ 'മാതൃഭൂമി'യോട് പറഞ്ഞു. ചിതലുകൾ തിന്നുന്നതോടെ പ്ലാസ്റ്റിക് മണ്ണിൽ ലയിക്കുന്ന രൂപത്തിലേക്കു മാറും. ലോകത്ത് പലയിടത്തും പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിതെന്നും ചിതലുകൾക്കു വളരാൻ പറ്റിയ ഈർപ്പമുള്ള അന്തരീക്ഷം കേരളത്തിന്റെ പ്രത്യേകതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുനലൂർ ‘സ്മാർട്ട്’
മാലിന്യസംസ്കരണത്തിൽ സംസ്ഥാനത്ത് മുൻനിരയിലുള്ള നഗരസഭകളിലൊന്നാണ് പുനലൂർ. വീടുകളിൽ റിങ് കമ്പോസ്റ്റ് സംവിധാനങ്ങൾ നേരത്തേ നടപ്പാക്കിയിരുന്നു. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെ മാലിന്യനീക്കവും സംസ്കരണവും ഉറപ്പുവരുത്തുന്ന 'സ്മാർട്ട് ഗാർബേജ് സിസ്റ്റമാണ് 'ഇവിടെയിപ്പോൾ. ഇതിനായി നഗരസഭയിലെ 13,000 വീടുകളിലും 1,400 സ്ഥാപനങ്ങളിലും ക്യുആർ കോഡ് പതിച്ചിരുന്നു. മൊത്തം 122 ഹരിതകർമ സേനാംഗങ്ങളുണ്ട്. ഇതിൽ 98 പേർ മാലിന്യശേഖരണത്തിനായി 35 വാർഡുകളിലും 24 പേർ പ്ലാച്ചേരിയിലെ സംസ്കരണ പ്ലാന്റിലും പ്രവർത്തിക്കുന്നു. ഖരമാലിന്യംകൊണ്ട് തയ്യാറാക്കിയ മ്യൂസിയവും ഇവിടുത്തെ കൗതുകമാണ്.
Content Highlights: Termites eat soil-insoluble plastic bags; Unique Punalur model
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..