പ്രതീകാത്മക ചിത്രം | Photo-Gettyimage
മുമ്പ് രേഖപ്പെടുത്തിയതിനെക്കാള്‍ പഴക്കമേറിയ പുരാതന വൃക്ഷങ്ങള്‍ ഇംഗ്ലണ്ടില്‍ കൂടുതലായി ഉണ്ടായിരിക്കാനുള്ള സാധ്യത ചൂണ്ടിക്കാട്ടി പഠനങ്ങള്‍. യൂണിവേഴ്സിറ്റി ഓഫ് നോട്ടിങ്ങ്ഹാമിലെ ഗവേഷകര്‍ നടത്തിയ പഠനങ്ങളില്‍ ഇത്തരത്തിലുള്ള 17-21 ലക്ഷം മരങ്ങള്‍ (1.7 മില്ല്യണ്‍-2.1 മില്ല്യണ്‍) ഇംഗ്ലണ്ടിലുണ്ടായിരിക്കാമെന്നാണ് നിഗമനം. പട്ടികപ്രകാരം നിലവില്‍ പഴക്കമേറിയ 1.15 ലക്ഷം മരങ്ങള്‍ മാത്രമാണ് രാജ്യത്തുള്ളത്. സംരക്ഷണപ്രവര്‍ത്തനങ്ങള്‍ പ്രായോഗികമല്ലാത്തതിനാല്‍ ഇവയുടെ എത്ര ശതമാനം വരുന്നവയാണ് നിലവില്‍ നാശം അഭിമുഖീകരിക്കുന്നതെന്ന് കണ്ടെത്താനും സാധിക്കാത്ത അവസ്ഥയാണുള്ളത്.
മരങ്ങളുടെ സംരക്ഷണത്തിനായി യു.കെയില്‍ നിലവില്‍ വന്ന വുഡ്ലാന്‍ഡ് ട്രസ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെയാണ് പഴക്കം ചെന്ന മരങ്ങളുടെ ഏകദേശ കണക്ക് തയ്യാറാക്കിയത്. ട്രസ്റ്റ് തന്നെ വികസിപ്പിച്ചെടുത്ത പ്രവചന മാതൃകയാണ് ഇതിനായി ഉപയോഗിച്ചത്. ഇത് ഒരു പരിധി വരെ പഴക്കം കൂടിയ മരങ്ങള്‍ ഏതൊക്കെ പ്രദേശങ്ങളിലാണുള്ളതെന്ന് സ്ഥിരീകരിക്കുന്നതിന് നിര്‍ണായകമായി.
ആള്‍താമസം കുറഞ്ഞ സ്ഥലങ്ങള്‍, നഗരത്തില്‍ നിന്നും മാറി സ്ഥിതി ചെയ്യുന്ന പ്രദേശങ്ങള്‍, ജനസാന്ദ്രത, പോലെയുള്ള ഘടകങ്ങളും മരങ്ങളുടെ സ്ഥാനനിര്‍ണയത്തിനായി പരിഗണിച്ചു. വളണ്ടിയര്‍മാരുടെ സഹായത്തോടെ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള മരങ്ങളുടെ സാംപിളുകളും ശേഖരിച്ചു. കടന്നു ചെല്ലാന്‍ സാധിക്കാത്ത മേഖലകളില്‍ മുമ്പുണ്ടായിരുന്നതിനേക്കാൾ പഴക്കം ചെന്ന മരങ്ങൾ കണ്ടെത്തി. ഇത് ഇംഗ്ലണ്ടില്‍ മുമ്പ് പട്ടികപ്പെടുത്തിയതിനെക്കാള് കൂടുതല്‍ മരങ്ങളുണ്ടായിരിക്കാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ നയിക്കുകയായിരുന്നു.
ഇത്തരത്തില്‍ നിരവധി പ്രവചന മാതൃകകള്‍ ഉപയോഗിച്ച് നടത്തിയ ഗവേഷണത്തില്‍ 20 ലക്ഷത്തിലധികം മരങ്ങളുടെ സാന്നിധ്യം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. കൂടുതല്‍ മികച്ച പ്രവചന മാതൃകകളിലൂടെ ഇവയുടെ യഥാര്‍ത്ഥ സ്ഥാനം തിരിച്ചറിയാം. ഒരു മരത്തിന്റെ പഴക്കം അതിന്റെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് നിര്‍ണയിക്കപ്പെടുക. ഓക് മരം 400 വര്‍ഷം പിന്നിടുമ്പോഴാണ് പഴക്കം ചെന്ന മരമായി രേഖപ്പെടുത്തുന്നത്.
മരപ്പൊത്ത്, ഫംഗസിന്റെയും മറ്റ് ചെടികളുടെയും സാന്നിധ്യവുമൊക്കെ പുരാതന മരങ്ങളുടെ പ്രത്യേകതയായി കണക്കാക്കുന്നുണ്ട് . ചില മരങ്ങള്‍ക്ക് 1000 വര്‍ഷം വരെ ആയുസ്സ് കണക്കാക്കുന്നുണ്ട്. വന്‍തോതില്‍ അന്തരീക്ഷത്തിലുള്ള കാര്‍ബണ്‍ വലിച്ചെടുക്കുന്ന ഇത്തരം മരങ്ങള്‍ സ്ഥിതി ചെയ്യുന്ന ചില മേഖലകള്‍ വനംവകുപ്പ് സംരക്ഷിത മേഖലകളായി പ്രഖ്യാപിക്കാത്തത് അവയുടെ സംരക്ഷണത്തിനും വിലങ്ങുത്തടിയാവുന്നുണ്ട്. ഉദ്ദേശം 20 ശതമാനം വരുന്ന പുരാതന മരങ്ങളും ഇത്തരം മേഖലകളിലാണ്. മറ്റിടങ്ങളിലുള്ള പുരാതന മരങ്ങള്‍ക്ക് കൂടി സംരക്ഷണ നടപടികള്‍ സ്വീകരിക്കണമെന്ന ഭരണക്കൂടത്തോട് ശുപാര്‍ശ ചെയ്തിരിക്കുകയാണ് വുഡ്ലാന്‍ഡ് ട്രസ്റ്റ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..