സർവേയിൽ കണ്ടെത്തിയ വെൺനീലി (ബ്ലാക്ക് നെപ്പേർഡ് മൊണാർക്ക്), അച്ചൻകോവിൽ വനത്തിൽ സർവേയിൽ കണ്ടെത്തിയ സൈരന്ധ്രി നത്ത് (ഓറിയന്റൽ സ്കോപ്സ് ഔൾ)
തെന്മല: അച്ചൻകോവിൽ, കല്ലാർ, കാനയാർ ഉൾപ്പെടുന്ന റേഞ്ചുകളിൽ നടത്തിയ സർവേയിൽ 174 ഇനം പക്ഷികളെ കണ്ടെത്തി. ഫെബ്രുവരി 15 മുതൽ 19 വരെയായിരുന്നു സർവേ. അച്ചൻകോവിൽ വനപ്രദേശത്തെ പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരശേഖരണമായിരുന്നു ലക്ഷ്യമെങ്കിലും സർവേസമയത്തു കണ്ട സസ്തനികൾ, ഉരഗങ്ങൾ, ഉഭയജീവികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ എന്നിവയുടെയും പ്രാഥമിക വിവരങ്ങൾ ശേഖരിക്കാൻ സർവേസംഘത്തിനു കഴിഞ്ഞു.
കേരള വനം-വന്യജീവി വകുപ്പും കേരള കാർഷിക സർവകലാശാല വനശാസ്ത്രപഠന കലാലയവും പക്ഷിനിരീക്ഷകരുടെ കൂട്ടായ്മകളായ കൊല്ലം ബേർഡിങ് ബറ്റാലിയനും പത്തനംതിട്ട ബേർഡേഴ്സും സംയുക്തമായാണ് സർവേ നടത്തിയത്. പക്ഷിനിരീക്ഷകർ, പക്ഷി ഫോട്ടോഗ്രാഫർമാർ, വനംവകുപ്പുദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ചെറുസംഘങ്ങൾ അച്ചൻകോവിൽ ഡിവിഷനിലെ 11 ഇടങ്ങളിലായി ക്യാമ്പ് ചെയ്താണ് വിവരശേഖരണം നടത്തിയത്.
റിപ്ലി മൂങ്ങ, മലമുഴക്കി വേഴാമ്പൽ, ചെമ്പൻ എറിയൻ, പുല്ലുപ്പൻ, കാട്ടുപനങ്കാക്ക, ചെവിയൻ രാച്ചുക്ക്, പതുങ്ങൻചിലപ്പൻ, കരിച്ചെമ്പൻ പാറ്റപിടിയൻ, കരിമ്പൻ കാട്ടുബുൾബുൾ, ചാരത്തലയൻ ബുൾബുൾ, മാക്കാച്ചിക്കാട, ചെഞ്ചുണ്ടൻ, ഉപ്പൻകുയിൽ എന്നിവയുൾപ്പെടെ 174 ഇനം പക്ഷികളെയാണ് കണ്ടെത്തിയത്.
വനമേഖലയിലെ മിക്കവാറും എല്ലാ പ്രദേശത്തും മാക്കാച്ചിക്കാടയുടെ സാന്നിധ്യം കണ്ടെത്തിയതും അച്ചൻകോവിൽ കാടിന്റെ സവിശേഷതയാണെന്ന് കാർഷിക സർവകലാശാല പ്രൊഫ. ഡോ. പി.ഒ. നമീർ ചൂണ്ടിക്കാട്ടി. ഡി.എഫ്.ഒ. സുനിൽ സഹദേവൻ, റേഞ്ച് ഓഫീസർമാരായ അരുൺകുമാർ, അനീഷ്‌കുമാർ, ബാബുരാജ്, പക്ഷിനിരീക്ഷകരായ ഡോ. ജിഷ്ണു, ഹരി മാവേലിക്കര, വേണുഗോപാലപ്രഭു, പി.ബി.ബിജു, ഡോ. സർലിൻ എന്നിവർ സർവേക്ക് നേതൃത്വം നൽകി.
Content Highlights: over 174 species of birds detected in achankovil forest range
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..