സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് വെച്ചിരുന്ന പോത്തിറിച്ചി, ജപ്പാനിൽ നിന്നുള്ള ദൃശ്യം | Photo-Gettyimage
ഫാമുകളിലെ വളര്ത്തുമൃഗങ്ങളിലാദ്യമായി മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍. നെതര്‍ലന്‍ഡ്സിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പോത്ത്, പന്നി എന്നിങ്ങനെയുള്ള ഇറച്ചി ഉത്പന്നങ്ങളിലാണ് ഹാനികരമായ പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയത്.
പശു, പന്നി എന്നിവയുടെ രക്ത സാംപിളുകളില്‍ പോളിയീതലെയ്ന്‍ (polyethylene) , പോളീസ്റ്ററീന്‍ (polystyrene) എന്നിവയുടെയും സാന്നിധ്യമാണ് കണ്ടെത്തിയത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന പാല് സാംപിള്‍, ഫാമുകളിലെ പാല് എന്നിവയില്‍ ഏതെങ്കിലും ഒരു തരത്തിലുള്ള മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്താനും പഠനത്തിന് സാധിച്ചു. ബീഫ് സാംപിളുകളിലെ എട്ടെണ്ണത്തില്‍ ഏഴെണ്ണത്തിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയപ്പോള്‍ പോര്‍ക്ക് സാംപിളുകളുടെ അഞ്ചെണ്ണത്തിലും ഇവ കണ്ടെത്തി.
നെതര്‍ലന്‍ഡസ് സര്‍വകലാശാലാ (Vrije Universiteit Amsterdam) ഗവേഷകര്‍ മാര്‍ച്ച് മാസം നടത്തിയ പരിശോധനയില്‍ മനുഷ്യ രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഫാമിലെ വളര്‍ത്തു മൃഗങ്ങളുടെ രക്ത സംപിളുകള്‍ ഉപയോഗിച്ച് നടത്തിയ ആദ്യഘട്ട പരീക്ഷണങ്ങളിലായിരുന്നു മെെക്രോപ്ലാസ്റ്റികുകള് കണ്ടെത്തിയത്. ഫാമിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് നല്കുന്ന ആഹാരങ്ങളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തി. ഇതാകാം ഒരു പക്ഷേ ഇറച്ചികളിലെ പ്ലാസ്റ്റിക് സാന്നിധ്യത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. അതേ സമയം ഉത്പന്നങ്ങള്‍ പൊതിയാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകളും സംശയത്തിന്റെ നിഴലിലാണ്.
മൈക്രോപ്ലാസ്റ്റിക് പോലെയുള്ളവ മനുഷ്യ കോശങ്ങള്‍ക്ക് നാശം വരുത്തുന്നതായി ലാബോറട്ടറി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വന്യമൃഗങ്ങളിലും ഇവ മാരകമായ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങള്‍ ആഹാരം, ജലം എന്നിങ്ങനെ മാര്‍ഗ്ഗങ്ങളിലൂടെ ഇവ മനുഷ്യ ശരീരത്തില്‍ എത്തിപ്പെടുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.
2021-ല്‍ സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളിലെ ഫാമിലെ പാലുകളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..