അന്റാർട്ടിക്ക | Photo-AFP
അന്റാര്‍ട്ടിക്കയിലെ ഏറ്റവും വലിയ ഹിമാനികളില്‍ അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് പഠനം. അന്റാര്‍ട്ടിക്കയിലെ ത്വയ്റ്റസ് ഹിമാനികളാണ് മാറ്റത്തിന് ഇരയാവുക. പ്രദേശത്ത് മഞ്ഞുരുകുന്ന തോത് നാള്‍ക്കുനാള്‍ വര്‍ധിച്ച് വരികയാണ്. പ്രതിവര്‍ഷം 5000 കോടി (50 ബില്ല്യണ്‍) മഞ്ഞാണ് സമുദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത്. മാറ്റങ്ങള്‍ ആഗോള സമുദ്ര നിരപ്പുയരാനും കാരണമാകും. വളരെ മുമ്പ് ഈ മാറ്റം പ്രവചിക്കപ്പെട്ടിരുന്നെങ്കിലും നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തോട് ത്വയ്റ്റസ് പ്രദേശം വളരെ വേഗത്തില്‍ പ്രതികരിക്കുന്നുണ്ട്.
അടുത്ത പതിറ്റാണ്ടിനുള്ളില്‍ തന്നെ മാറ്റമുണ്ടാകുമെന്നാണ് സൂചന. പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ പഠന റിപ്പോര്‍ട്ടുകള്‍ ഈ വസ്തുതയാണ് ചൂണ്ടിക്കാണിക്കുന്നത്. ഉടനെ തന്നെയൊരു മാറ്റം പ്രതീക്ഷിക്കാമെന്ന് ഇന്റര്‍നാഷണല്‍ ത്വയ്റ്റസ് ഗ്ലേസിയര്‍ കൊളാബറേഷന് (ഐടിജിസി) എന്ന സംഘട പ്രതികരിച്ചു. വലുപ്പത്തില്‍ ബ്രിട്ടനോടോ ഫ്ളോറിഡയോടോ സാമ്യമുള്ള പ്രദേശമാണ് ത്വയ്റ്റസ്. കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഇവിടെനിന്നു കടലിലേക്കുള്ള മഞ്ഞിന്റെ ഉരുകലില്‍ പതിന്മടങ്ങ് വര്‍ധനയാണുണ്ടായത്.
സമുദ്രജലത്തിലെ ചൂടിന്റെ വര്‍ധന മഞ്ഞുപാളികളെ ദുര്ബലമാക്കുന്നതിനോടൊപ്പം അവ ഉരുകി തീരാനും കാരണമാകുന്നു. വാഹനങ്ങളുടെയും മറ്റും ചില്ല് പൊട്ടുന്നതുമായിട്ടാണ് ഇതിനെ ഗവേഷകര്‍ താരതമ്യം ചെയ്യുന്നത്. കാറിന്റെ ചില്ലില്‍ ചെറിയ വിള്ളലുകളും മറ്റുമുണ്ടായാല്‍ അവ വികസിച്ച് ചില്ലാകെ ചിന്നിചിതറുന്നു. ഇത് തന്നെയാണ് അന്റാര്‍ട്ടിക്കയിലും സംഭവിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. മഞ്ഞുപാളികളില്‍ ഏതിലെങ്കിലും ഒന്നിലുണ്ടാകുന്ന വിള്ളലുകള്‍ മറ്റുള്ളവയെും ബാധിക്കുന്നു.

വലിയൊരു കൂട്ടമെന്ന് രീതിയില്‍ ഹിമാനികളെ വിശകലനം ചെയ്യുമ്പോള്‍ അന്റാര്‍ട്ടിക്കയില്‍ ബാധിക്കപ്പെട്ട പ്രദേശങ്ങള്‍ നന്നേ കുറവാണ്. എന്നാല്‍, ഉണ്ടായ മാറ്റങ്ങള്‍ തീര്‍ച്ചയായും വലിയ തോതിലുള്ള മഞ്ഞുരുകലിന് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു. അന്റാര്‍ട്ടിക്കയിലെ ഓരോ വേനല്‍ക്കാലത്തും ഒരു സംഘം ഗവേഷകര്‍ ഹിമാനികളുടെ സ്വഭാവസവിശേഷതയെ കുറിച്ച് പഠനങ്ങള്‍ നടത്താറുണ്ട്. പ്രദേശത്ത് പര്യവേഷണത്തിനായി പുതിയൊരു സംഘം ഈ അടുത്താണ് യാത്ര തിരിച്ചത്.
'ബോട്ടി മക്ബോട്ട് ഫെയ്സ്' എന്ന മുങ്ങിക്കപ്പലാണ് ഇത്തവണ പര്യവേഷണത്തിനായി സംഘം ഉപയോഗിച്ചത്. ജലത്തിലെ താപനില, മഞ്ഞുരുകലിന് കാരണമാകുന്ന മറ്റ് ഘടകങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് നേത്യത്വം നല്‍കും. നാല് ദിവസം വരെ തുടര്‍ച്ചയായി പര്യവേഷണത്തില്‍ ഏര്‍പ്പെടാന്‍ ഈ മുങ്ങക്കപ്പലിന് സാധിക്കും. കടല്‍ത്തീരത്തിന്റെ ഭൂപ്രദേശം പരുക്കനായതിനാല്‍ മുങ്ങിക്കപ്പല്‍ അപകടത്തില്‍ പെടാനുള്ള സാധ്യതയും ഏറെയാണ്. കടലിന്റെ അടിത്തട്ടില്‍ എന്തെങ്കിലുമായി കൂട്ടിയിടി ഉണ്ടാകാത്ത രീതിയുള്ള സംവിധാനമാണ് മുങ്ങിക്കപ്പലില്‍ ഉപയോഗിച്ചിരിക്കുന്നത്.
Content Highlights: glaciers in antartica melts fully by next ten years
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..