ഗിത്താർ മത്സ്യത്തെ അടുത്ത് നിന്ന് നോക്കിക്കാണുന്ന വിദ്യാർത്ഥികൾ
കൊച്ചി: ഭീമൻ മത്സ്യമായ ഹംപ്‌ഹെഡ് റാസ്, പറക്കും കൂന്തൽ, വിലകൂടിയ മുത്തുകൾ തുടങ്ങി ആഴക്കടലിന്റെ വിസ്മയകാഴ്ചകൾ കാണാനെത്തിയത് ആയിരങ്ങൾ. 76-ാം സ്ഥാപകദിനത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) അറിവും കൗതുകവുമുണർത്തുന്ന കാഴ്ചകളാണ് പൊതുജനങ്ങൾക്കായി തുറന്നിട്ടത്.
മ്യൂസിയം, വിവിധ പരീക്ഷണശാലകളിലൊരുക്കിയ പ്രദർശനം, മറൈൻ അക്വേറിയം എന്നിവയാണ് സന്ദർശകരെ ആകർഷിച്ചത്. രാജകീയ പ്രൗഢിയും ഭീമൻ രൂപവുമുള്ളതിനാൽ ചക്രവർത്തിമത്സ്യം എന്ന് വിളിക്കുന്ന ഹംപ് ഹെഡ് റാസ് ആയിരുന്നു മ്യൂസിയത്തിലെ പ്രധാന ആകർഷണം.
പവിഴദ്വീപുകൾക്ക് സമീപം കാണപ്പെടുന്ന 35 കിലോ ഭാരം വരുന്ന ഈ ഭീമൻ മത്സ്യം വംശനാശ ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെ പട്ടികയിലുള്ളതാണ്. കടൽ മുയൽ, കടൽ പശു, പലതരം കടൽ സസ്യങ്ങൾ, കടൽ പാമ്പുകൾ, വിഷമത്സ്യങ്ങൾ തുടങ്ങി എണ്ണമറ്റ കടൽ ജൈവവൈവിധ്യങ്ങളുടെ കാഴ്ചകളാണ് മ്യൂസിയം സമ്മാനിച്ചത്.
മീനിന്റെ ചെവിക്കല്ല് കൊണ്ട് നിർമിച്ച കമ്മലുകളും കാണികളുടെ കയ്യടി നേടി. ഗിത്താർ മത്സ്യം, തിരണ്ടി, വിവിധയിനം സ്രാവുകൾ, ചെമ്മീൻ-കക്ക-ഞണ്ട് വർഗ്ഗയിനങ്ങളും അവയുടെ ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ട അറിവുകളും വിവിധ ലാബുകളിൽ പ്രദർശിപ്പിച്ചു. കടലിലെ വിലകൂടിയ മുത്തുകളും, മുത്തുചിപ്പി കൃഷി ചെയ്ത് അവ വേർതിരിച്ചെടുക്കുന്ന രീതികളുടെ പ്രദർശനവും ശ്രദ്ധേയമായി.
കൂടുമത്സ്യകൃഷി, സംയോജിതജലകൃഷിരീതിയായ ഇംറ്റ തുടങ്ങി വിവിധ സമുദ്രജലകൃഷികളുടെ മാതൃകകളും സന്ദർശകർക്കായി ഒരുക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യം മീനുകളുടെ ജീവന് ഭീഷണിയാകുന്നതിന്റെ നേർചിത്രങ്ങളുടെ പ്രദർശനവുമുണ്ടായിരുന്നു. ലൈബ്രറിയും സന്ദർശകർക്കായി തുറന്നിട്ടിരുന്നു. സിഎംഎഫ്ആർഐയുടെ പഠനപ്രവർത്തനങ്ങളെ കുറിച്ച് ഗവേഷകർ വിശദീകരിച്ചു.
Content Highlights: CMFRI opens up the amazing views of the ocean
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..