കഷണ്ടിത്തലയൻ കൊക്ക്
ഇരിട്ടി: ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേതങ്ങളില്‍ മൂന്നുദിവസമായി നടന്ന പക്ഷിസര്‍വേ സമാപിച്ചു. ആറളത്ത് തുടര്‍ച്ചയായി നടക്കുന്ന 21-മത് സര്‍വേയാണിത്. വന്യജീവിസങ്കേതത്തില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത ഒരിനം പക്ഷിയടക്കം 176 പക്ഷിജാതികളെ സര്‍വേയില്‍ കണ്ടെത്തി. കഷണ്ടിത്തലയന്‍ കൊക്ക് (Black-headed Ibis) ആണ് പുതുതായി കണ്ടെത്തിയത്.
ഇതോടെ വന്യജീവിസങ്കേതത്തില്‍ കണ്ടെത്തിയിട്ടുള്ള മൊത്തം പക്ഷികളുടെ എണ്ണം 240 ആയി.ഇന്ത്യയില്‍തന്നെ ആറളം വന്യജീവിസങ്കേതത്തില്‍ മാത്രമാണ് തുടര്‍ച്ചയായി പക്ഷിസമ്പത്തിനെപ്പറ്റി ഇത്തരത്തില്‍ ശാസ്ത്രീയനിരീക്ഷണം നടത്തുന്നത്.
ആറളം, കൊട്ടിയൂര്‍ വന്യജീവിസങ്കേതങ്ങളിലെ 10 സ്ഥലങ്ങളില്‍ 10 ഗ്രൂപ്പായി പക്ഷിനിരീക്ഷകരെ വിന്യസിച്ച് ഒരേസമയത്താണ് സര്‍വേ നടത്തിയത്. ഞായറാഴ്ച ആറളം അസിസ്റ്റന്റ് വൈഫ് വാര്‍ഡന്‍ എന്‍. അനില്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അവലോകനത്തില്‍ നിരീക്ഷകസംഘങ്ങള്‍ അവരുടെ വനാനുഭവങ്ങള്‍ പങ്കുവെച്ചു. വയനാട് വെറ്ററിനറി കോളേജ് ലക്ചറര്‍ ഡോ. റോഷ്‌നാഥ് രമേഷിന്റെ നേതൃത്വത്തില്‍ സര്‍വേഡേറ്റാ വിവരങ്ങള്‍ ഏകോപിപ്പിച്ച് റിപ്പോര്‍ട്ട് അവതരിപ്പിച്ചതോടെയാണ് സര്‍വേ അവസാനിച്ചത്.
വെള്ളിയാഴ്ചയാണ് പക്ഷിസര്‍വേ ആരംഭിച്ചത്. ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വി. സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്‌സ് (വൈല്‍ഡ്ലൈഫ്) പാലക്കാട് കെ.വി. ഉത്തമന്‍ ഉദ്ഘാടനം ചെയ്തു.
സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ വിനു കായലോടന്‍, പക്ഷിനിരീക്ഷകരായ സി. ശശികുമാര്‍, സത്യന്‍ മേപ്പയൂര്‍ എന്നിവര്‍ സര്‍വേയെ പറ്റി വിശദീകരിച്ചു. ആറളം അസിസ്റ്റന്റ് സെല്‍ഫ് വാര്‍ഡന്‍ എന്‍. അനില്‍കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പ്രദീപന്‍ കാരായി എന്നിവര്‍ സംസാരിച്ചു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി 55-ഓളം പക്ഷിനിരീക്ഷകര്‍ പങ്കെടുത്തു.
Content Highlights: Black-headed Ibis found in aaralam wildlife sanctuary
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..